ഹോമിയോപ്പതിയില്‍ വ്യവസായത്തിന് സ്‌കോപ്പില്ല... കുപ്രചരണം നടത്തുന്നത് മരുന്ന് ലോബിയുടെ ഏജന്‍റുമാര്‍
ഹോമിയോപ്പതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ ചൂട് പിടിക്കുകയാണ്. ഹോമിയോപതിയുടെ വിശ്വാസ്യതയും ശാസ്ത്രീയ അടിത്തറയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലും ഹോമിയോപ്പതിയുടെ ശാ്‌സ്ത്രീയതയെപ്പറ്റി ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നു. വിവാദങ്ങളോട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലും കേന്ദ്ര ആയുഷ് വകുപ്പ് ഉപദേശകനുമായിരുന്ന ഡോ രവി എം നായര്‍ പ്രതികരിക്കുന്നു.
സമീപകാലത്തായി ഹോമിയോപ്പതി ചികിത്സാരീതിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും വാദ പ്രതിവാദങ്ങളും കാണുമ്പോള്‍ വളരയെധികം ആശങ്കയാണ് തോന്നുന്നത്. ഹോമിയോപ്പതിക്ക് ലോക രാജ്യങ്ങള്‍ക്കിടയില്‍ തന്നെ വലിയ പ്രാധാന്യം ലഭിക്കുന്ന സമയത്ത് ഉയര്‍ന്നു വരുന്ന ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. വ്യവസായിക താല്‍പ്പര്യം വച്ചാണ് ഈ പ്രചരണങ്ങള്‍.
ഹോമിയോപ്പതിയുടെ വിശ്വാസ്യതയെയും ശാസ്ത്രീയതയെയും സംശയത്തില്‍ നിര്‍ത്തിയുള്ള പ്രചരണം നടത്തുന്നവര്‍ മരുന്ന് വ്യവസായ ലോബിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നവരാണ്. വ്യാപകമായ കള്ളത്തരം പ്രചരിപ്പിച്ച് മരുന്ന് അവര്‍ കുത്തകകള്‍ നിയന്ത്രിക്കുന്ന മരുന്ന് ലോബിയ്ക്ക് കൂട്ട് നില്‍ക്കുന്നു. അടുത്തിടെ സാമൂഹിക മാധ്യമങ്ങളിലും ഇത്തരം ചര്‍ച്ച ചൂടുപിടിക്കുന്നതായി കണ്ടു. അതിന്റെ ഉറവിടവും ചില നിക്ഷിപ്ത കേന്ദ്രങ്ങില്‍ നിന്നാണ്.
ഹോമിയോപ്പതി ചികിത്സാ ശാസ്ത്രമായി രൂപം കൊണ്ടിട്ട് വെറും 215 വര്‍ഷമാണ് ആയത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കില്‍ അലോപ്പതി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ചികിത്സാ ശാസ്ത്രമാണ് ഹോമിയോ. ഇത്രയും ചെറിയ കാലയളവിനുള്ളില്‍ ഈ വലിയ നേട്ടം കൈവരിക്കാന്‍ ഹോമിയോപ്പതിക്ക് കഴിഞ്ഞു. ഇത് ഹോമിയോ ചികിത്സാ സമ്പ്രദായം എത്രമാത്രം ജനങ്ങളില്‍ വിശ്വാസ്യത നേടി എന്നതിന് തെളിവാണ്.
ലോകമെമ്പാടും 80ല്‍ പരം രാജ്യങ്ങളില്‍ ഹോമിയോപ്പതി ജനപ്രീതിയാര്‍ജ്ജിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പടെ 42 രാഷ്ട്രങ്ങളില്‍ ചികിത്സ ലീഗലൈസ് ചെയ്തിട്ടുണ്ട്. 28 രാഷ്ട്രങ്ങളില്‍ കോംപ്ലിമന്ററി മെഡിസിന്‍ എന്ന ഗണത്തില്‍ പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ സമീപകാലത്ത് വലിയ പ്രചാരം. കേരളത്തില്‍ 20 ശതമാനം പേര്‍ ഹോമിയോപ്പതിയെ ആശ്രയിക്കുന്നുണ്ട്. ഇതൊരു ഔഷധ ശാസ്ത്രമാണ്. ആയുര്‍വേദത്തെ പോലെ ഹോമിയോപ്പതിയിലും ചികിത്സയ്ക്കും ഔഷധം നിര്‍മ്മിക്കുന്നതിനുമെല്ലാം വ്യക്തമായ മാനദണ്ഡങ്ങളും ഫിലോസഫിയുണ്ട്.
ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മ്മനി, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ഹോമിയോപ്പതിക്ക് വലിയ പ്രചാരമുണ്ടായിരുന്നു. അമേരിക്കയില്‍ ആയിരത്തിലധികം ബെഡ്ഡുകളുള്ള ആശുപത്രികള്‍ അന്നുണ്ടായിരുന്നു. എന്നാല്‍ ചികിതസ സമ്പ്രദായം ഒരു വ്യവസായമായി മാറിയതോടെ മരുന്ന് മാഫിയ ആരോഗ്യ രംഗത്തെ നിയന്ത്രിക്കാന്‍ തുടങ്ങി. അമേരിക്കയിലുള്‍പ്പടെ ഹോമിയോപ്പതിയെ തകര്‍ക്കാന്‍ ശ്രമം ആരംഭിച്ചു. ആന്റി ബയോട്ടിക്‌സുകളുടെ വരവും സാങ്കേതിക വിദ്യയുടെ വികസനവും അലോപ്പതിയെ മുന്നിലെത്തിച്ചു. മരുന്ന് വ്യവസായം വളര്‍ന്നതോടെ പുതിയ പ്രവണതകള്‍ കണ്ടു തുടങ്ങി. അയുധ വ്യവസായം പോലെ വലിയൊരു ലോബി ആരോഗ്യ രംഗത്ത് പിടിമുറുക്കി.
വളരെ ചെലവ് കുറഞ്ഞ ചികിത്സാരീതിയായതിനാല്‍ ഹോമിയോപ്പതിക്ക് മരുന്ന് വ്യവസായത്തില്‍ വലിയ പങ്ക് വഹിക്കാനാവില്ല. ഇന്‍ഡസ്ട്രിക്ക് സാധ്യതയില്ലാത്ത മേഖലയോട് അവര്‍ക്ക് താല്‍പ്പര്യം ഉണ്ടാകാത്തത് സ്വഭാവികം. ലോകത്ത് വിവിധ തരത്തിലുള്ള ചികിത്സാ ശാസ്ത്രങ്ങളുണ്ട്. എന്നിട്ടും പേരറിയാത്ത, കണ്ടുപിടിക്കാനാവാത്ത അനേകം രോഗങ്ങള്‍ പിടിപെട്ട് ദിവസേന ലക്ഷകണക്കിന് ആളുകളാണ് മരിക്കുന്നത്. ഹോമിയപ്പതികൊണ്ട് എല്ലാ അസുഖവും മാറുമെന്ന് അവകാശവാദമില്ല. ഹോമിയോപ്പതി മാത്രമല്ല ശരി. എല്ലാ ചികിത്സാരീതിക്കും അതിന്റേതായ തത്വസംഹിതയുണ്ട്. ഫലപ്രദമായ ചികിത്സാരീതികളെ അംഗീകരിക്കാനുള്ള വിമുഖത എന്തിനാണ്.
കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സര്‍ക്കാര്‍ ഹോമിയോ അശുപത്രികളുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായി. ഇഎസ്‌ഐയില്‍ 13 ഓളം ആശുപത്രികളുണ്ട്. ഹോമിയോ ചികിത്സാ രീതിക്ക് ഇത്രയേറെ പ്രചാരം കിട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഗുണം കൊണ്ടാണ്. എല്ലാ ചികിത്സാരീതിക്കും അതിന്റേതായ ഗുണവും പരിമിതികളുമുണ്ട്. വിവിധ ചികിത്സാ ശാസ്ത്രങ്ങളുടെ സങ്കരം ഉണ്ടായാല്‍ മാത്രമേ രോഗങ്ങള്‍ കണ്ടെത്താനും ചികിത്സ നല്‍കാനും സാധിക്കുകയൊള്ളു.
കേന്ദ്ര സര്‍ക്കാരിന്റെ പോളിസി തന്നെ ഇതാണ്. എന്നാല്‍ ശാസ്ത്രീയമല്ലെന്ന് പറഞ്ഞ് മോഡേണ്‍ മെഡിസിന്‍ ലോബികള്‍ എതിര്‍പ്പുയര്‍ത്തി. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ തീരുമാനുമായി മുന്നോട്ട് പോവുന്നു എന്നത് മരുന്നു ലോബികളുടെ രഹസ്യ അജണ്ട നടപ്പാക്കാന്‍ ഹോമിയോപ്പതിക്കെതിരെ കുപ്രചരണം നടത്തുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ്.