എന്‍സിപിയില്‍ ആഭ്യന്തര കലഹം; ശശീന്ദ്രന്-ചാക്കോ പോര് രൂക്ഷം, ഇരുട്ടടിയായി പിളര്‍പ്പും
തിരുവനന്തപുരം: ആഭ്യന്തര തര്‍ക്കങ്ങള്‍ കാരണം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പും പിന്പുമായി നിരവധി പേരാണ് കോണ്‍ഗ്രസ് വിട്ട് പുറത്തുപോയത്. സിപിഎമ്മിലേക്ക് എന്നപോലെ എല്‍ഡിഎഫില്‍ തന്നെയുള്ള എന്‍സിപിയിലേക്കായിരുന്നു ഇവരില്‍ പലരും ചേക്കേറിയത്. പിസി ചാക്കായാണ് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ എത്തിയവരില്‍ പ്രമുഖന്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷ്, പിഎസ് സുരേഷ് ബാബു തുടങ്ങിയവരും കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയിലേക്ക് കൂടുമാറി.
പാര്‍ട്ടിയില്‍ ചേര്‍ന്ന് മാസങ്ങള്‍ കഴിയുന്നതിന് മുന്‍പ് തന്നേ പിസി ചാക്കോയെ എന്‍സിപി അധ്യക്ഷനായി നിയമിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ഭാരവാഹി നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം ഉണ്ടായപ്പോള്‍ കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനും പിസി ചാക്കോ വലിയ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇതിനിടയിലണ് എന്‍സിപിയില്‍ തന്നെ ആഭ്യന്തര തര്‍ക്കം രൂക്ഷമാവുകയും പാര്‍ട്ടി രണ്ട് വിഭാഗമായി മാറുകയും ചെയ്തെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
പഞ്ചാബില്‍ ചന്നി വന്നതിന്റെ നേട്ടം യുപിയില്‍; കോണ്‍ഗ്രസുമായി എ സ്പി സഖ്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നു
പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോയെ നിയമിച്ചതില്‍ എകെ ശശീന്ദ്രന് പക്ഷത്തുള്ളവര്‍ക്ക് തുടക്കം മുതല്‍ തന്നെ അതൃപ്തി തുടങ്ങിയിരുന്നു. പാര്‍ട്ടി പദവികളിലേക്ക് പിസി ചാക്കോ തന്റെ അടുപ്പക്കാര്‍ക്ക അമിത പരിഗണ നല്കുന്നുവെന്നതാണ് മറുപക്ഷത്തിന്റെ അതൃപ്തിയുടെ പ്രധാന കാരണം. എന്‍സിപിയില്‍ എത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാന അധ്യക്ഷനായ പിസി ചാക്കോ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നും എകെ ശശീന്ദ്രന് വിഭാഗം ആരോപിക്കുന്നു.
ചുവന്ന സാരിയില്‍ മനം മയക്കും ഗ്ലാമറില്‍ നടി പാര്‍വതി നായര്‍; വൈറലായി പുത്തന്‍ ചിത്രങ്ങള്‍
ശശീന്ദ്രന് വിഭാഗത്തിന്റെ ആരോപണത്തിന് ബലം നല്കുന്ന തരത്തിലാണ് സംസ്ഥാന സെക്രട്ടറി ബിജു ആബേല്‍ ജേക്കബിന്റെ ശബ്ദ സന്ദേശം പുറത്ത് വരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകനെ ബിജു ആബോല്‍ ജേക്കബ് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. പിസി ചാക്കോ പ്രസിഡന്റായതിന് ശേഷം നടത്തിയ ജില്ലാ പ്രസിഡന്റുമാരുടെ നിയമനത്തിലും വലിയ അപാകതയുണ്ടെന്ന വിമര്‍ശനം ശക്തമാണ്.
മുൻ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടിപി പീതാംബരനെയും മന്ത്രി എ കെ ശശീന്ദ്രനേയും വകവയ്ക്കാതെ ചാക്കോ തന്നിഷ്ടപ്രകാരം തീരുമാനം എടുക്കുന്നെന്നാണ് എതിര്‍പക്ഷത്തിൻറെ ആരോപണം. മന്ത്രി എകെ ശശീന്ദ്രന്റെ പേഴ്സണ്‍ സ്റ്റാഫ് അംഗം കൂടിയാണ് ബിജു ആബേല്‍ ജേക്കബ്. മന്ത്രിക്ക് താല്പര്യമില്ലാതിരുന്നിട്ടും ചാക്കോ നടത്തിയ ഇടപെടലിലൂടെയാണ് അദ്ദേഹം പേഴ്സണല്‍ സ്റ്റാഫ് അംഗമായതെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പൊതുജനങ്ങളോട് മാന്യമായേ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ പെരുമാറാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം കഴിഞ്ഞ ദിവസം പോലും മുഖ്യമന്ത്രി ആവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടയിലാണ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഗം തന്നെ പാര്‍ട്ടി പ്രവര്‍ത്തകനോട് മോശമായി പെരുമാറുന്നതിന്റെ തെളിവുകള്‍ പുറത്ത് വരുന്നത്. ഇതോടെ ബിജു ആബേല്‍ ജേക്കബിനെതിരായ നീക്കം ശശീന്ദ്രന് പക്ഷം ശക്തമാക്കുകയും ചെയ്തു.
ബിജു ആബേല്‍ ജേക്കബിനെതിരെ എൻസിപിയിലെ ഒരു വിഭാഗം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയുട്ടണ്ട്. പിസി ചാക്കോ പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും നിരവധി ആളുകളും എത്തുമെന്നായിരുന്നു അവകാശപ്പെട്ടത്. സംസ്ഥാന അധ്യക്ഷനാവുന്നതോടെ ഈ നീക്കങ്ങള്‍ ശക്തമാവുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ പറയത്തക്ക ഒഴുക്ക് കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയിലേക്ക് ഉണ്ടായില്ല.
അടുത്തിടെ കോണ്‍ഗ്രസ് വിട്ട കെപി അനില്‍കുമാര്‍, പിഎസ് പ്രശാന്ത്, ജി രതികുമാര്‍ എന്നിവരെല്ലാം സിപിഎമ്മിലേക്കാണ് പോയത്. തൃശൂരില്‍ നിന്നുള്ള ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ എന്‍സിപിയില്‍ എത്തിക്കാന്‍ ചാക്കോ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. അവകാശ വാദങ്ങള്‍ അല്ലാതെ പാര്‍ട്ടിക്ക് എടുത്ത് പറയത്തക്ക നേട്ടം ഒന്നും ഉണ്ടാക്കാന്‍ ചാക്കോയ്ക്ക് കഴിയുന്നില്ലെന്നും മറുപക്ഷം വിമര്‍ശിക്കുന്നു.
എന്നാല്‍ ശശീന്ദ്രന് വിഭാഗത്തിന്റെ ആരോപണം പിസി ചാക്കോ അനുകൂലികള്‍ പൂര്‍ണ്ണമായും തള്ളുകയാണ്. ചില സ്ഥാപിത താല്‍പ്പര്യക്കാരാണ് പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ്. പിസി ചാക്കോ അധ്യക്ഷനായതിന് പിന്നാലെ വിവിധ ഇടങ്ങളില്‍ നിന്നും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് എത്തിയെന്നും അവര്‍ അവകാശപ്പെടുന്നു.
ഇതിനിടയില്‍ തന്നെയാണ് ഒരു വിഭാഗം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. തിരുവനന്തപുരത്തി നിന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്. എന്‍സിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എന്‍സിപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വിജേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.
പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് കോണ്‍ഗ്രസ് വിപുലമായ സ്വീകരണവും ഒരുക്കുന്നുണ്ട്. കെപിസിസി ആസ്ഥാനമായ ഇന്ദര ഭവനില്‍ നാളെ നടക്കുന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കൈ സുധാകരനില്‍ നിന്നും വിജേന്ദ്ര കുമാറും സംഘവും അംഗ്വത്വം സ്വീകരിക്കും. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് എന്‍സിപി വിട്ടവര്‍ അഭിപ്രായപ്പെടുന്നത്.
Recommended Video