ഷെയ്ൻ നിഗം- ജോബി ജോർജ് പ്രശ്നം ഒത്തുതീർപ്പായി; ജോബി മാപ്പ് പറഞ്ഞു, അടുത്ത ചിത്രത്തിൽ അഭിനയിക്കില്ല
കൊച്ചി: നടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പായി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും താര സംഘടനയായ അമ്മയുടേയും നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ചർച്ചയിലാണ് പ്രശ്ന പരിഹാരമായത്. ജോബി ജോർജിന്റെ വെയിൽ എന്ന ചിത്രം ഷെയ്ൻ പൂർത്തിയാക്കും. എന്നാൽ ജോബിയുടെ തന്നെ അടുത്ത ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്നും ഷെയ്ൻ പിന്മാറി.
ജാര്‍ഖണ്ഡില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു! കോൺഗ്രസിന് വൻ തിരിച്ചടി
ചർച്ചയിൽ താൻ സംതൃപ്തനാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളിൽ ജോബി മാപ്പ് പറഞ്ഞുവെന്നും ചർച്ചയ്ക്ക് ശേഷം ഷെയ്ൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ ഷെയ്ൻ അഭിനയിക്കുന്ന കുർബാനി എന്ന സിനിമയുടെ ചിത്രീകരണം നവംബർ 10ന് അവസാനിക്കും. ഇതിന് ശേഷം നവംബർ 16 മുതൽ ജോബി ജോർജിന്റെ വെയിൽ എന്ന ചിത്രത്തിൽ ഷെയിൻ അഭിനയിക്കും. ജോബി ജോർജിന്റെ സിനിമകളിൽ ഇനി മേൽ അഭിനയിക്കില്ലെന്നും ഷെയ്ൻ വ്യക്തമാക്കി.
കരാർ പ്രകാരം ഷെയ്ൻ നിഗമത്തിന് നൽകാനുള്ള 40 ലക്ഷം രൂപയിൽ 24 ലക്ഷം രൂപ കൈമാറിയെന്നും ബാക്കി തുകയായ 16 ലക്ഷം കൂടി കൈമാറുമെന്നും ജോബി ജോർജ് വ്യക്തമാക്കി. അമ്മയുടെയും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോയിയേഷന്റെയും പ്രതിനിധികളും ചിത്രീകരണം തീരുംവരെ ഇവർക്കിടയിൽ മധ്യസ്ഥത നിൽക്കാനും യോഗത്തിൽ തീരുമാനമായി.
ജോബി ജോർജിന്റെ വെയിൽ എന്ന ചിത്രത്തിന് കരാർ ഒപ്പിട്ട ശേഷം മറ്റൊരു ചിത്രമായ കുർബാനിയിൽ അഭിനയിക്കാൻ ഷെയിൻ നിഗം മുടി മുറിച്ചിരുന്നു. വെയിലിന്റെ ചിത്രീകരണം മുടക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് ആരോപിച്ച് നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നായിരുന്നു ഷെയ്ന്റെ ആരോപണം. ജോബിയുടെ വോയ്സ് ക്ലിപ്പ് പുറത്ത് വിട്ട ഷെയ്ൻ ഇൻസ്റ്റാഗ്രാം ലൈവിലൂടെ ജോബിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു.
കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിൽ ജോബി ജോർജ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ചു. 30 ലക്ഷമാണ് ഷെയ്ൻ ചിത്രത്തിന് പ്രതിഫലമായി ചോദിച്ചതെന്നും എന്നാൽ ചിത്രീകരണം തുടങ്ങിയപ്പോൾ 40 ലക്ഷം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ജോബി ജോർജ് ആരോപിച്ചു. തുടർന്ന് പ്രതിസന്ധി രൂക്ഷമായതോടെ നിർമാതാക്കളുടെ സംഘടനയും താരസംഘടനയും പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.