ലൗ ജിഹാദ്; സീറോ മലബാർസഭയിൽ തർക്കം രൂക്ഷം, അടിയന്തിര സിനഡ് വിളിക്കണമെന്ന് ഒരു വിഭാഗം വൈദീകർ!
കൊച്ചി: ലൗ ജിഹാദ് വിഷയത്തിൽ ഞായറാഴ്ച പള്ളികളിൽ ഇടയലേഖനം വായിച്ചതിന് പിന്നാലെ സീറോ മലബാർ സഭയിൽ തർക്കം രൂക്ഷം. വിഷയത്തിൽ അടിയന്തിര സിനഡ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദീകർ രംഗത്തെത്തി. എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദീകരാണ് ലൗ ജിഹാദ്, പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാജ്യത്തിന്റെ താൽപ്പര്യം മുൻ നിർത്തി കൃത്യമായ പ്രമേയം പാസാക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട് സിനഡ് എടുത്ത തീരുമാനങ്ങള്‍ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നാണ് വൈദികര്‍ ഉന്നയിക്കുന്നത്. ലൗവ് ജിഹാദ് വിഷയത്തില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കാതെ സഭ താരതമ്യേനെ പ്രധാന്യമില്ലാത്ത ലൗ ജിഹാദിനെക്കുറിച്ചാണ് പറയുന്നതെന്നും വൈദികര്‍ കുറ്റപ്പെടുത്തുന്നു.
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അത് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സിറോ മലബാര്‍ സിനഡ് വിലയിരുത്തിയിരുന്നത്. ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമെന്ന നിലയില്‍ നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ ഇടയലേഖനം വായിച്ചത്. എന്നാൽ സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചിരുന്നില്ല.