അന്ന് കേന്ദ്ര മന്ത്രി, ഇന്ന് പ്രധാനമന്ത്രി, യതീഷ് ചന്ദ്ര വീണ്ടും വിവാദത്തിൽ! ഗൗനിച്ചില്ലെന്ന് പരാതി
Recommended Video
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദ കാലത്ത് സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു എസ്പി യതീഷ് ചന്ദ്ര. നിലയ്ക്കലില്‍ ഡ്യൂട്ടിയിലിരിക്കെ ക്രമസമാധാന പാലനത്തിന് മുഖം നോക്കാതെ നടപടിയെടുത്തതാണ് യതീഷ് ചന്ദ്രയ്ക്ക് ഫാന്‍സിനെ ഉണ്ടാക്കിയത്.
നിരോധനാജ്ഞ ലംഘിക്കാനെത്തിയ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ആയിരുന്നു. ശബരിമലയിലേക്ക് എത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതും സോഷ്യല്‍ മീഡിയ വൈറലാക്കി. പിന്നാലെ യതീഷ് ചന്ദ്ര വീണ്ടും വിവാദത്തിലായിരിക്കുകയാണ്.
താരമായി യതീഷ് ചന്ദ്ര
തൃശൂര്‍ എസ്പിയായ യതീഷ് ചന്ദ്ര ശബരിമലക്കാലത്ത് ബിജെപിയുടെ എതിരാളികള്‍ ഹീറോ ആയി കൊണ്ടാടിയ പോലീസ് ഓഫീസര്‍ ആണ്. അതിനൊരു പ്രധാന കാരണം നിലയ്ക്കലിലെ ശക്തമായ ഇടപെടല്‍ തന്നെ ആയിരുന്നു. നിരോധനാജ്ഞ ലംഘിക്കാന്‍ നിലയ്ക്കലില്‍ എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെ തന്നെ യതീഷ് ചന്ദ്ര താരമായി.
മന്ത്രിയോട് തർക്കം
പിന്നാലെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് നിലയ്ക്കല്‍ എത്തിയപ്പോള്‍ അദ്ദേഹത്തോട് സര്‍ക്കാര്‍ തീരുമാനം പറഞ്ഞ് തര്ക്കിച്ചതും വൈറലായി. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറി എന്നാണ് ബിജെപി ആരോപിച്ചത്. മാത്രമല്ല കേന്ദ്രത്തിന് യതീഷ് ചന്ദ്രയ്ക്ക് എതിരെ പരാതിയും നല്കി.
കേന്ദ്രത്തിന് പരാതി
മന്ത്രിയായിരുന്ന പൊന്‍ രാധാകൃഷ്ണന് അന്ന് യതീഷ് ചന്ദ്രയ്ക്ക് എതിരെ അവകാശ ലംഘനത്തിന് നോട്ടീസും നല്കി. ഈ സംഭവത്തില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറി എന്ന ആരോപണവും ചര്‍ച്ചയാകുന്നു.
പുതിയ ആരോപണം
നാല് മാസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ എത്തിയ പ്രധാനമന്ത്രിയെ യതീഷ് ചന്ദ്ര ഗൗനിച്ചില്ല എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് നരേന്ദ്ര മോദി തൃശൂരിലെത്തിയത്. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു അത്.
തൃശൂരിലെത്തിയപ്പോൾ
അന്ന് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറക്കിയത് കുട്ടനല്ലൂര്‍ ഗവ കോളേജ് മൈതാനത്ത് ആയിരുന്നു. തൃശൂര്‍ ജില്ലാ കളക്ടര്‍, മേയര്‍, കമ്മീഷണര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയരുന്നു. മേയറും കളക്ടറും ഉപചാരപൂര്‍വ്വം പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ഓഫീസർക്കെതിരെ പരാതി
എന്നാല്‍ കമ്മീഷണര്‍ ആയ യതീഷ് ചന്ദ്ര പ്രധാനമന്ത്രിയെ വേണ്ടത് പോലെ ഗൗനിച്ചില്ല എന്നാണ് ആരോപണം. പ്രധാനമന്ത്രിയുടെ ഓഫീസ് യതീഷ് ചന്ദ്രയ്ക്ക് എതിരെ ആഭ്യന്തര മന്ത്രിക്കും മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുളളതായും മംഗളം വാര്‍ത്തയില്‍ പറയുന്നു.
റിപ്പോർട്ട് ആവശ്യപ്പെട്ടു
തുടര്‍ന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയുണ്ടായി. യതീഷ് ചന്ദ്രയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഡിജിപി ലോക്നാഥ് ബെഹ്രയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.