അപകടത്തിലേക്ക് വാ തുറന്ന് തളങ്കര ഹാര്‍ബറിലേക്കുള്ള ഭീമന് കുഴി
തളങ്കര: ശ്രദ്ധയൊന്ന് തെറ്റിയാല്‍ പുഴയുടെ ആഴത്തിലേക്ക് കൊണ്ട് പോകാന്‍ വാ തുറന്ന് ഒരു അപകടക്കെണി. തളങ്കര ഹാര്‍ബറിലാണ് അനാസ്ഥയുടെ നേര് രൂപമായി ഭീമന് കുഴിയുള്ളത്. പുഴയുടെയും കടലിന്റെയും സൗന്ദര്യം ആസ്വദിക്കാന്‍ നിരവധി പേരാണ് കുടുംബസമേതം തളങ്കരയില്‍ എത്തുന്നത്. ചില്‍ഡ്രന്‍സ് പാര്‍ക്കുള്ളത് കൊണ്ട് കുട്ടികളും എത്തുന്നു. ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗം പേരും തളങ്കര ഹാര്‍ബറിലും എത്താറുണ്ട്. മത്സ്യബന്ധനത്തിനായി നേരത്തെ ഒരുക്കിയ ഹാര്‍ബര്‍ അസൗകര്യങ്ങളും പരിമിതികളും കൊണ്ട് ഏവരാലും കയ്യൊഴിയപ്പെട്ട അവസ്ഥയിലാണ്.
ഹാര്‍ബറിന്റെ മേല്‍ക്കൂര വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പൊട്ടിപ്പൊളിഞ്ഞിരുന്നു. കരയില്‍ നിന്ന് പുഴയിലേക്ക് ബന്ധിപ്പിച്ചുള്ള പാലത്തിന്റെ കൈവരികളും സ്ലാബ് തകര്‍ന്ന നിലയിലാണ്. മത്സ്യബന്ധനം നടക്കുന്നില്ലെങ്കിലും ടൂറിസം സ്പോര്‍ട്ടെന്ന നിലയില്‍ വിദൂര സ്ഥലങ്ങളില്‍ നിന്ന് പോലും രാവിലെയും വൈകിട്ടും ആളുകള്‍ എത്തിച്ചേരാറുണ്ട്. പാലത്തിലെ സ്ലാബ് തകര്‍ന്ന് മാസങ്ങളായിട്ടും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. മരക്കമ്പുകളും മറ്റും വെച്ച് തകര്‍ന്ന സ്ലാബ് മൂടാന്‍ ശ്രമിച്ചെങ്കിലും ഇത് കൂടുതല്‍ അപകടഭീഷണിയുയര്‍ത്തുന്നു. നാഥനില്ലാ കളരിയായതിനാല്‍ അസമയത്ത് പോലും യുവാക്കളടക്കം ബൈക്കുകളിലും മറ്റും ഇവിടെയെത്താറുണ്ട്. പാലത്തില്‍ ബൈക്ക് കയറ്റാനും ചിലര്‍ ശ്രമിക്കുന്നു.
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഹാര്‍ബറിന്റെ ദുരവസ്ഥക്ക് കാരണമെന്ന് ആക്ഷേപമുയരുന്നു. പോര്‍ട്ടിന്റെ സ്ഥലത്ത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് ഹാര്‍ബര്‍ സ്ഥാപിച്ചത്. ഫിഷ് ലാന്‍ഡിംഗിന് പരിമിതികളുള്ളതിനാല്‍ പിന്നീട് കസബ ഹാര്‍ബറിനെ മത്സ്യബന്ധന ബോട്ടുകള്‍ ആശ്രയിക്കുകയായിരുന്നു. സ്ലാബ് പൊട്ടിയത് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ദുരന്തത്തിന്റെ ചൂളം വിളി കേട്ടിട്ടും ഉണരാത്ത അധികൃതരുടെ അനാസ്ഥയില്‍ രോഷം കൊള്ളുകയാണ് നാട്ടുകാര്‍. ഇനി ആരോട് പറയും എന്ന നിസ്സഹായതയോടെ.
ബൽറാമിന്റെ വങ്കൻ പ്രസ്താവന നിസ്സാരമായ ഒച്ചപ്പാട്.. എകെജി അധിക്ഷേപത്തിൽ പ്രതികരിച്ച് എംടി