സില്‍വർ ലൈനിന് അനുമതി നല്‍കരുത്; പാർലമെന്ററി കമ്മിറ്റിക്ക് കത്ത് നല്‍കി കൊടിക്കുന്നില്‍ സുരേഷ് എംപി
ദില്ലി: കേരള സർക്കാറിന്റെ സില്‍വർ ലൈന്‍ പദ്ധതിക്ക് കത്ത് നല്‍കരുതെന്ന് ലോക്‌സഭാ റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്‍ രാധാ മോഹൻ സിങ്ങിനോട് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി. റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എന്ന നിലയിൽ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകരുതെന്ന് കമ്മിറ്റി ചെയർമാൻ രാധാ മോഹൻ സിങ്ങിന് കത്ത് നല്‍കുകയും ഡൽഹിയിൽ വെച്ച് നടന്ന റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പ്രസ്താവനയിലൂടെ അറിയിക്കുന്നു. പദ്ധതി നടത്തിപ്പിനായി സാമ്പത്തിക കാര്യങ്ങള്‍ വിലയിരുത്തുന്ന കേന്ദ്ര ക്യാബിനറ്റ് സമിതിയുടെ അനുമതി നേടിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ ബോര്‍ഡ് തന്നെ വ്യക്തമാക്കിയെന്ന വസ്തുതയും റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള ജനകീയ പ്രതിഷേധവും, വമ്പിച്ച സാമ്പത്തിക ബാധ്യതയും, പരിസ്ഥിതിപ്രതികൂല നിർമ്മാണ രീതിയും, കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളുടെ അനുമതി ലഭിക്കാത്തതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളത്തിൽ നിന്നുള്ള ലോക്‌സഭാ റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എന്ന നിലയിൽ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകരുതെന്ന് കമ്മിറ്റി ചെയർമാൻ രാധാ മോഹൻ സിങ്ങിന് ഇന്ന് ഡൽഹിയിൽ വെച്ച് നടന്ന റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ വെച്ച് കത്തു നൽകുകയും, യോഗത്തിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്‌തു.

കേരളത്തിൽ എങ്ങും സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധങ്ങൾ ഉയരുന്നതും, കേരളസർക്കാർ ഹൈക്കോടതിയെപ്പോലും കബളിപ്പിച്ചുകൊണ്ട് അനുകൂലവിധി സമ്പാദിച്ചതും, പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ കൂടി പാത കടന്നു പോകുന്നതിലെ അപകടവും, പതിനായിരക്കണക്കിനു കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലിനും,നെൽപ്പാടങ്ങളും തണ്ണീർതടങ്ങളും നികത്തപ്പെടുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ ശക്തമായി അവതരിപ്പിച്ചു.റെയിൽവേയെയും കേന്ദ്ര സർക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ചുകൊണ്ട് , ജനവിരുദ്ധമായ സിൽവർ ലൈൻ എന്ന പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നും ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം തന്നെ സിൽവർ ലൈൻ പദ്ധതി നടത്തിപ്പിനായി സാമ്പത്തിക കാര്യങ്ങള്‍ വിലയിരുത്തുന്ന കേന്ദ്ര ക്യാബിനറ്റ് സമിതിയുടെ അനുമതി നേടിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ ബോര്‍ഡ് തന്നെ വ്യക്തമാക്കിയെന്ന വസ്തുതയും റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
റെയിൽവേ സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങ്ങിനു ശേഷം കമ്മിറ്റി ചെയർമാനും, റെയിൽവേ ബോർഡ് മെമ്പർ ഫിനാൻസുമായുള്ള ചർച്ചയിൽ റെയിൽവേ മന്ത്രാലയം സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും നടപ്പാക്കില്ലയെന്നു വ്യക്തമാക്കുകയും ചെയ്‌തു. സിൽവർ ലൈൻ സംബന്ധിച്ച വിഷയങ്ങൾ സംബന്ധിച്ച് സ്റ്റാന്റിംഗ് കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ ബദൽ നിർദേശം അവതരിപ്പിച്ചു.
കേന്ദ്ര സർക്കാർ, നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് മുഖേന നിർമ്മിക്കാനായി ഡി പി ആർ തയാറാക്കുന്ന ഏഴു അതിവേഗ റെയിൽ ഇടനാഴികളിൽ ഒന്നായ ചെന്നൈ - ബാംഗ്ളൂർ- മൈസൂർ എന്ന 435 കിലോമീറ്റർ ഇടനാഴിയിലേക്ക് കേരള സംസ്ഥാന ഗവണ്മെന്റിന്റെ തിരുവനന്തപുരം- കാസർഗോഡ് സിൽവർ ലൈൻ പദ്ധതിക്കു പകരം തിരുവനന്തപുരം മംഗലാപുരം എന്ന പദ്ധതിയാക്കി ഉൾപ്പെടുത്തണമെന്ന ബദൽ നിർദേശം ആണ് യോഗത്തിൽ മുന്നോട്ടു വെച്ചത്.
ഇതിലേക്ക് സംസ്ഥാനത്ത് നിലവിലുള്ള റെയിൽവേയുടെ ലൈനുകളുടെ കൂടെ ഒരു മൂന്നാം ട്രാക്ക് കൂടെ നിർമിച്ചാൽ മതിയാകുമെന്നും, നിലവിൽ റെയിൽവേക്ക് തന്നെ ആവശ്യത്തിന് സ്ഥലം ഉണ്ടെന്നും പദ്ധതിയിലേക്ക് നാമമാത്രമായ സ്ഥലം കൂടി ഏറ്റെടുത്താൽ മതിയാകുമെന്നും ചൂണ്ടിക്കാട്ടി. സംസ്‌ഥാന സർക്കാർ ഈ പദ്ധതിയുടെ മൂലധന പങ്കാളിത്തം ഏറ്റെടുത്താൽ സിൽവർ ലൈൻ പോലെയൊരു വലിയ ധനബാധ്യതയിൽ നിന്ന് ഒഴിവാകാനും, വലിയ ഭൂമി ഏറ്റെടുക്കലുകൾ വേണ്ടിവരില്ലെന്നും, സിൽവർ ലൈൻ എന്ന കാലഹരണപ്പെട്ട സാങ്കേതിക വിദ്യക്കു പകരം ആധുനികമായ സാങ്കേതിക വിദ്യയിലേക്ക് കേരളത്തിലെ റെയിൽ വികസനത്തെ എത്തിക്കാനും കഴിയുമെന്നും ചൂണ്ടിക്കാട്ടി.
അതിവേഗ ട്രെയിൻ സാങ്കേതിക വിദ്യയുടെ ഉപയോക്താക്കളായ ജപ്പാൻ ഇന്ന് 200 കിലോമീറ്റർ ശരാശരി വേഗതയുള്ള എഞ്ചിനുകളിൽ നിന്ന് 400 കിലോമീറ്റർ വേഗതയുള്ള അതിവേഗ എഞ്ചിനുകളിലേക്ക് മാറുകയാണെന്നും അതിനാൽ തന്നെ ഈ കാലഹരണപ്പെട്ട സാങ്കേതിക വിദ്യ കേരളം ഏറ്റുവാങ്ങരുതെന്ന്, ഈ മേഖലയിലെ വിദഗ്ദ്ധർ തന്നെ ചൂണ്ടിക്കാട്ടിയതും പരാമർശിച്ചു.
ഈ വിഷയത്തോടൊപ്പം തന്നെ സംസ്ഥാനത്തെ വിവിധ റെയിൽേവ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചും, റെയിൽവേ ലൈൻ വൈദ്യുതീകരണം, കേരളത്തിന് പുതിയ റെയിൽവേ സോൺ, അങ്കമാലി ശബരി പദ്ധതിയുടെ പൂർത്തീകരണം, കൊച്ചുവേളി ടെർമിനൽ, ചെങ്ങന്നൂർ സ്റ്റേഷൻ ആധുനിക വൽക്കരണം, എറണാകുളം മാർഷലിങ് യാർഡ്, പാലക്കാട് പിറ്റ് ലൈൻ, മംഗലാപുരം എറണാകുളം മൂന്നാം ലൈൻ തുടങ്ങിയ പദ്ധതികളുടെ പുരോഗതി സംബന്ധിച്ചും സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്‌തു.
ഒപ്പം തന്നെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളും കോളേജുകളും സ്ഥാപനങ്ങളും തൊഴിൽ മേഖലകളും തുറന്നിട്ടും റെയിൽവേ അധികൃതർ പാസഞ്ചർ സർവീസുകളിലെ കുറവ് പരിഹരിക്കാത്തത്, എക്സ്പ്രസ് ട്രെയിനുകളെയും സൂപ്പർ ഫാസ്റ്റ് ട്രെയിനുകളെയും സ്പെഷ്യൽ ട്രെയിനുകളാക്കി സാധാരണക്കാരിൽനിന്നും അമിതചാർജ് ഈടാക്കുന്ന, നടപടി അവസാനിപ്പിക്കണെമന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് പൂർവ ട്രയിൻ സർവീസുകളിൽ അൺ റിസർവ്ഡ് ബോഗികൾ പല ട്രെയിനുകളിലും ഇല്ലാത്തതും, ജനറൽ ടിക്കറ്റ് ലഭ്യതക്കുറവ് പരിഹരിക്കാത്തതും, പ്രതിമാസ ബുക്കിംഗ് പരിധി ചുരുക്കിയതും യാത്രക്കാരെ വലയ്‌ക്കുന്നുവെന്നും , ഒപ്പം ചില മെമു സർവീസുകൾ സീസൺ ടിക്കറ്റു സൗകര്യത്തോടെ പുനരാംരംഭിച്ചെങ്കിലും അവയുടെ സമയം ക്രമീകരിച്ചിരിക്കുന്നത് തീർത്തും അപ്രായോഗികമാണെന്നും അതിനാൽ തന്നെ ചെറിയ വിഭാഗം യാത്രക്കാർക്ക് മാത്രമേ ഉപയോഗമുള്ളു വെന്നും സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications