ആളാവാനുള്ള 'അമ്മ'യുടെ ശ്രമത്തിന് വൻ തിരിച്ചടി.. കോടതിയിൽ ചുട്ട മറുപടി നൽകി ആക്രമിക്കപ്പെട്ട നടി
Recommended Video
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇന്നേ വരെ രണ്ട് തോണിയില്‍ കാല്‍ വെച്ചായിരുന്നു താരസംഘടനയായ അമ്മയുടെ നില്‍പ്പ്. നടിക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ പ്രതിയായ നടന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നുള്ള വിചിത്രമായ നിലപാട്.
അതിനിടെയാണ് നടി നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന് കൊണ്ട് അമ്മ അപ്രതീക്ഷിത നീക്കം നടത്തിയത്. മുഖം രക്ഷിക്കാനും ആളാകാനുമുള്ള ഈ നീക്കത്തിന് മുഖത്തടിച്ച മറുപടി നല്‍കിയിരിക്കുകയാണ് ആക്രമണത്തെ അതിജീവിച്ച നടി.
നിലപാടില്ലാത്ത അമ്മ
നടിയെ ആക്രമിച്ച കേസിലെ ഇരട്ടത്താപ്പ് അഥവാ നിലപാടില്ലായ്മയുടെ പേരില്‍ താരസംഘടനയായ അമ്മ ഏറെ പഴി കേട്ടിരുന്നു. സംഘടനയിലെ അംഗമായ നടി ആക്രമിക്കപ്പെട്ടിട്ടും പ്രതിസ്ഥാനത്തുള്ള നടനെ കൈവിടില്ലെന്ന നിലപാടായിരുന്നു അമ്മയ്ക്ക്. ക്രിമിനല്‍ കേസില്‍ ഇപ്പോഴും പ്രതിയായ നടനെ യാതൊരു വിധ കൂടിയാലോചനയും ഇല്ലാതെ സംഘടനയിലെക്ക് തിരിച്ചെടുക്കുക കൂടി ചെയ്തു അമ്മ.
കക്ഷി ചേരാൻ നീക്കം
പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നിന്നും രാജി വെച്ച് പുറത്ത് പോയത്. ഒപ്പം ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരും രാജി വെച്ചു. ഇത് അമ്മയ്ക്ക് വലിയ തിരിച്ചടിയും നാണക്കേടുമായി. മുഖം രക്ഷിക്കാനെന്നോണം അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നടിമാരായ രചന നാരായണന്‍ കുട്ടിയേയും ഹണി റോസിനേയും കേസില്‍ കക്ഷി ചേര്‍ത്തുകൊണ്ടാണ് അമ്മ മറുനീക്കം നടത്തിയത്.
സഹായം വേണ്ടെന്ന് നടി
എന്നാല്‍ ദിലീപിനൊപ്പമാണെന്നും തനിക്കൊപ്പമല്ലെന്നും പലതവണ തെളിയിച്ചിട്ടുള്ള സംഘടനയുടെ മുഖം രക്ഷിക്കല്‍ തന്റെ ചെലവില്‍ വേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് ആക്രമിക്കപ്പെട്ട നടി. കേസില്‍ കക്ഷി ചേരാനുള്ള രചനയുടേയും ഹണി റോസിന്റെയും അപേക്ഷയെ നടി ഹൈക്കോടതിയില്‍ എതിര്‍ത്തു. അത്തരമൊരു കക്ഷി ചേരലിന്റെ ആവശ്യമില്ലെന്ന് നടി കോടതിയില്‍ വ്യക്തമാക്കി.
അപേക്ഷയെ എതിർത്തു
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ താനിപ്പോള്‍ അംഗമല്ല. അതുകൊണ്ട് തന്നെ തനിക്ക് പുറത്ത് നിന്നുള്ളവരുടെ സഹായം ഈ കേസില്‍ ആവശ്യമില്ലെന്നും നടി വ്യക്തമാക്കി. കേസില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളുടെ അപേക്ഷയെ അതുകൊണ്ട് തന്നെ താന്‍ അംഗീകരിക്കുന്നില്ലെന്നും നടി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അഭിഭാഷകനെ മാറ്റേണ്ടതില്ല
നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നും 25 വര്‍ഷമെങ്കിലും അനുഭവ പരിചയമുള്ള അഭിഭാഷകന്‍ വേണമെന്നും നടികളുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാലിതും നടി എതിര്‍ത്തു. നിലവിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ തന്നോട് ചോദിച്ച ശേഷമാണ് നിയമിച്ചതെന്നും താന്‍ തൃപ്തയാണെന്നും നടി വ്യക്തമാക്കി.
ഒറ്റയ്ക്ക് മുന്നോട്ട് പോകും
കേസ് താന്‍ ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകും എന്നതാണ് നടിയുടെ നിലപാട്. അതിനിടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളുടെ താല്‍പര്യം എന്താണെന്ന് കോടതി വാക്കാല്‍ ചോദിച്ചു. അമ്മ ഭാരവാഹികള്‍ കേസില്‍ കക്ഷി ചേരുന്നതിനെ നടിക്കൊപ്പം സര്‍ക്കാരും എതിര്‍ത്തു. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവും സര്‍ക്കാര്‍ എതിര്‍ത്തു.
പിന്തുണ നൽകി സർക്കാർ
ആക്രമണത്തിന് ഇരയായ നടിയോട് ചോദിച്ച ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടറെ തീരുമാനിച്ചതെന്നും അതിനാല്‍ തന്നെ മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. ആക്രമണത്തിന് ഇരയായ നടി ഇപ്പോള്‍ താരസംഘടനയുടെ ഭാഗമല്ലെന്നിരിക്കെ എന്തിനാണ് അമ്മ നേതൃത്വം ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ സംശയം പ്രകടിപ്പിച്ചു.
മയക്കുമരുന്നിന് അടിമകൾ ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും.. കല ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്