പാവാട ധരിയ്ക്കരുത്, ക്രിസ്ത്യൻ പേരുകൾ വേണം...വിശ്വാസികളെ 'നന്നാക്കാനൊരുങ്ങി' ഇടുക്കി ബിഷപ്പ്
പെണ്‍കുട്ടികള്‍ പള്ളിയില്‍ പാവാട ധരിച്ച് എത്തരുതെന്ന് ഇടയ ലേഖനം.
ഇടുക്കി: പെണ്‍കുട്ടികള്‍ പള്ളിയില്‍ പാവാട ധരിച്ച് എത്തരുതെന്ന് ഇടയ ലേഖനം. ഇടുക്കി രൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യം ഉള്ളത്. കണങ്കാലിന് മുകളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് വരരുതെന്നാണ് നിര്‍ദ്ദേശം. ഇത് പള്ളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്.
ക്രിസ്ത്യന്‍ ദമ്പതിമാര്‍ക്ക് ജനിയ്ക്കുന്ന കുട്ടികള്‍ക്ക് ക്രിസ്ത്യന്‍ പേരുകള്‍ തന്നെ ഇടണമെന്നും ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പുറത്തിറക്കിയ ലേഖനത്തില്‍ പറയുന്നു. കുട്ടികള്‍ക്കുള്ള വിളിപ്പേരുകളും ക്രിസ്ത്യന്‍ തനിമയിലുള്ളതാവാന്‍ ശ്രദ്ധിയ്ക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. നവജാത ശിശുക്കളുടെ മാമോദീസ ചടങ്ങ് 8 ദിവസത്തിന് ഉള്ളില്‍ തന്നെ നടത്തണം.
മൊബൈല്‍ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കണമെന്നും ലേഖനത്തില്‍ ഉണ്ട്. സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസ്ബുക്കും, വാട്‌സ് ആപ്പും കുട്ടികളെ തെറ്റായ വഴിയിലേക്കാണ് നയിയ്ക്കുന്നത്. അതിനാല്‍ കുട്ടികള്‍ ഇത് ഉപയോഗിയ്ക്കുന്നത് വിലക്കണമെന്ന് മാര്‍ മാത്യും ആനിക്കുഴിക്കാട്ടില്‍ പുറത്തിറക്കിയ ഇടയലേഖനം പറയുന്നു.