യുഎഇയ്ക്ക് കൈത്താങ്ങ്: മലയാളികള്‍ ഉള്‍പ്പെടുന്ന 88 അംഗ മെഡിക്കല്‍ സംഘം ദുബൈയിലെത്തി
ബെംഗളൂര്‍: കോവിഡ്19 പശ്ചാത്തലത്തിൽ യുഎഇയിൽ വൈദ്യ സഹായം നൽകുന്നതിന് ഇന്ത്യയിൽ നിന്നുള്ള മെഡിക്കല്‍ സംഘം യുഎയിലെത്തി. 88 അംഗ മെഡിക്കല്‍ സംഘത്തിലെ ആദ്യ ബാച്ച് ഇന്ന് രാത്രി ദുബായില്‍ വിമാനമിറങ്ങി. ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘമാണ് ബെംഗളൂരുവില്‍ നിന്നും യാത്ര തിരിച്ചത്. യുഎഇ സര്‍ക്കാര്‍ തയ്യാറാക്കിയ ഫീല്‍ഡ് ആശുപത്രികളിലായിരിക്കും ഇവരുടെ സേവനം. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ കേരളം, കോലാപൂര്‍, കര്‍ണാടക എന്നീ ശാഖകളിലെ നഴ്‌സുമാരായ 60 പേര്‍ സംഘത്തിലുണ്ട്.
അവധിക്ക് നാട്ടിൽ പോയി കൊറോണ വൈറസ് ബാധ മൂലം മടങ്ങിയെത്താൻ കഴിയാത്ത ജീവനക്കാരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ചും ഇന്ത്യക്കും യുഎഇയിക്കും ഇടയില്‍ ചർച്ചകൾ നടന്നിരുന്നു. ഇന്ത്യൻ കോൺസുലേറ്റും യുഎഇ വിദേശകാര്യ മന്ത്രാലയവും സഹകരിച്ചാണ് അഭ്യർത്ഥന അനുസരിച്ച് ഇന്ത്യയിൽ നിന്ന് മെഡിക്കൽ സംഘത്തെ അയക്കുന്നത്. നിലവിൽ ഇന്ത്യയിലെത്തിലുള്ള യുഎഇയിലെ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവരെ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ വിവിധ ഗൾഫ് രാഷ്ട്രങ്ങളിലെ മന്ത്രിമാർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പടേയുള്ളവര്‍ ഇന്ത്യന്‍ സംഘത്തിലുണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യൻ സർക്കാർ നൽകുന്ന പ്രത്യേക പ്രാധാന്യമാണ് സഹായത്തിലൂടെ പ്രതിഫലിക്കുന്നതെന്നായിരുന്നു ദില്ലിയിലെ യുഎഇ എംബസിയുടെ പ്രതികരണം.
അഞ്ചര ദശലക്ഷം ഹൈഡ്രോക്സി ക്ലോറോകിൻ ഗുളികകൾ അടുത്തിടെ ഇന്ത്യ യുഎഇയിലേക്ക് കയറ്റി അയച്ചിരുന്നു. കഴിഞ്ഞ ദിവസം യുഎഇ നേതാക്കളുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പതിനഞ്ചംഗ റാപിഡ് റെസ്പോൺസ് ടീമിനെ നേരത്തെ കുവൈത്തിലേക്കും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചിരുന്നു. രണ്ടാഴ്ചക്കാലം സേവനം നൽകിയതിന് ശേഷമായിരുന്നു ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം കുവൈത്തിൽ നിന്ന് മടങ്ങിയത്.












Click it and Unblock the Notifications