Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയെ സ്വീകരിക്കാനുളള സ്റ്റാറ്റസ് രാജേഷിനില്ലേ? ബിജെപിയിലെ ഗ്രൂപ്പിസമാണോ? മേയർക്ക് വേണ്ടി മന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്വീകരിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ മേയർ വിവി രാജേഷ് ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് വിജയിച്ച ശേഷം പ്രധാനമന്ത്രി എത്തുമ്പോൾ തങ്ങളുടെ മേയർ സ്വീകരിക്കുമെന്ന് ബിജെപി നേതാക്കളും അണികളും അടക്കം നേരത്തെ അവകാശപ്പെട്ടിരുന്നു.

എന്നാൽ ബിജെപി നേതാക്കൾക്ക് വരെ മോദിയെ സ്വീകരിക്കാനുളളവരുടെ പട്ടികയിൽ ഇടം ലഭിച്ചപ്പോൾ വിവി രാജേഷ് തഴയപ്പെട്ടു. രണ്ട് പരിപാടികളുണ്ടായത് കൊണ്ടാണ് പാർട്ടി തീരുമാനപ്രകാരം പോകാതിരുന്നതെന്നും അല്ലാതെ പേര് വെട്ടിയതല്ല എന്നുമാണ് വിവി രാജേഷ് നൽകുന്ന വിശദീകരണം.

അതേസമയം മേയറെ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിരിക്കുകയാണ്. തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറൽ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണ് മേയറെ മാറ്റി നിർത്തിയ നടപടിയെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു. ബിജെപിയിലെ ഗ്രൂപ്പിസമാണോ ഇതിന് പിന്നിലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി ചോദിക്കുന്നു.

VV rajesh

''ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ മേയറെ സ്വീകരണ ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നഗരത്തിന്റെ പ്രഥമ പൗരനായ മേയറെ ഔദ്യോഗിക ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറൽ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തിൽ ബിജെപിയുടെ ഇരട്ടത്താപ്പ് അത്ഭുതപ്പെടുത്തുന്നു.

"തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചാൽ, ഔദ്യോഗിക വസ്ത്രമണിഞ്ഞ് മേയർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുമെന്നായിരുന്നു" തിരഞ്ഞെടുപ്പ് കാലത്ത് അവർ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ, പ്രധാനമന്ത്രി എത്തിയപ്പോൾ മേയർക്ക് ആ പട്ടികയിൽ ഇടമില്ല. ബിജെപിയിലെ ഗ്രൂപ്പിസമാണോ ഇതിന് പിന്നിൽ? അതോ ശ്രീ. വി.വി രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം 'സ്റ്റാറ്റസ്' ഇല്ലാത്ത ആളാണോ? ഇക്കാര്യത്തിൽ വരുന്ന വിശദീകരണങ്ങളൊന്നും മുഖവിലയ്ക്കെടുക്കാൻ കഴിയില്ല.

തിരുവനന്തപുരത്തിന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ 'വികസന ബ്ലൂ പ്രിന്റ്' എവിടെ? 45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ട് എത്തി ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിക്കാൻ ബാധ്യത ഇല്ല എന്ന നിലപാട് ബിജെപി ഇവിടെയും ആവർത്തിക്കുകയാണ്.

സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള സാമ്പത്തിക ഉപരോധമാണ് കേന്ദ്രം നടത്തുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ പറയട്ടെ, നമ്മുടെ സ്കൂളുകൾക്കുള്ള സമഗ്ര ശിക്ഷാ ഫണ്ടിൽ 1,148.13 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത്. ഇത് കേവലം ഒരു കണക്കല്ല, നമ്മുടെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്.

വയനാട് ദുരന്തമുണ്ടായപ്പോൾ പോലും അർഹമായ സഹായം നിഷേധിച്ചവരാണ് ഇവർ. കേന്ദ്ര ആവിഷ്കൃത പദ്ധതികൾ സംസ്ഥാനം നടപ്പിലാക്കുന്നില്ല എന്ന ആരോപണം പച്ചക്കള്ളമാണ്.
ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കൾ യുപിയും ബിഹാറുമൊക്കെ മാതൃകയാക്കിയാണ് കേരളത്തെ വിലയിരുത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളുടെ ശൃംഖല കേരളത്തിലാണുള്ളത്. പി എം ശ്രീ സ്കൂളിനേക്കാൾ എത്രയോ മികച്ചതാണ് കേരളത്തിലെ മിക്ക സർക്കാർ സ്‌കൂളുകളും.

കേരളത്തിന് അർഹമായ ഫണ്ടുകൾ അനുവദിക്കാതെ, വികസനത്തിന് തുരങ്കം വെക്കുന്ന നടപടി കേന്ദ്രസർക്കാർ അവസാനിപ്പിക്കണം. റെയിൽവേ വികസനത്തിലെ അവഗണന അവസാനിപ്പിക്കാനും, തടഞ്ഞുവെച്ചിരിക്കുന്ന വിദ്യാഭ്യാസ ഫണ്ട് അടിയന്തരമായി അനുവദിക്കാനും കേന്ദ്രം തയ്യാറാകണം. അവകാശങ്ങൾക്കായി നമ്മൾ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+