എമ്പുരാന്റെ കഥ മോഹൻലാലിന് അറിയില്ലേ? ലെഫ്. കേണല്‍ പദവി തിരിച്ചെടുക്കണം, കേസ് കൊടുക്കുമെന്ന് ബിജെപി നേതാവ്
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുളള ഉളളടക്കത്തിന്റെ പേരില്‍ എമ്പുരാനും മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം ആണ് നടക്കുന്നത്. ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ അടക്കമുളളവരും ചിത്രം ഹിന്ദുവിരുദ്ധമാണ് എന്ന് ആരോപിച്ച് രംഗത്ത് എത്തി. ഇതോടെ ചിത്രത്തില്‍ നിര്‍മ്മാതാക്കള്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സിനിമയെ സിനിമയായി കാണണം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പോലുളളവര്‍ അഭിപ്രായപ്പെടുന്നുമുണ്ട്. അതിനിടെ എമ്പുരാന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥ്.

''എമ്പുരാന്‍ സിനിമ കണ്ടു. സിനിമയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചോ, പ്രദര്‍ശിപ്പിക്കാനുളള സ്വാതന്ത്ര്യത്തെ കുറിച്ചോ ഞങ്ങള്‍ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഈ സിനിമ രാഷ്ട്രീയ പ്രേരിതമാണെന്ന് രഘുനാഥ് ആരോപിച്ചു. ഇതിലൊരു അജണ്ടയുണ്ട്. ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണകൂടത്തെ താറടിച്ച് കാണിക്കാനുളള ബോധപൂര്‍വ്വമായ ഒരു ശ്രമം ഇതിന് പിറകിലുണ്ടെന്നാണ് കരുതുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു.
ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുളള ശ്രമം ആ പടത്തിന്റെ ഭാഗമായിട്ടുണ്ട്. അത് ഒന്നുകില്‍ കമ്മ്യൂണിസ്റ്റുകള്‍ ആയിരിക്കും, അല്ലെങ്കില്‍ അതില്‍ മതപരമായ അംശങ്ങളുണ്ടാകും. മോഹന്‍ലാലിനെ പോലെ ഒരാള്‍ കഥ വായിക്കാതെ ഒരു സിനിമ ഏറ്റെടുക്കും എന്ന് തോന്നുന്നില്ല. മോഹന്‍ലാല്‍ ഇന്ത്യ സര്‍ക്കാരിന്റെ ഭാഗമാണ്. ഇന്ത്യയ്ക്ക് വേണ്ടി നില്‍ക്കുന്നു എന്ന് പറഞ്ഞ് നടക്കുന്ന ഒരാള്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരെ അവമതിക്കുന്ന ഒഒരു സിനിമ എടുത്തപ്പോള്‍ അതറിയാതെ ചെയ്തു എന്ന് വിശ്വസിക്കാന്‍ സാധിക്കില്ല.
ലെഫ്. കേണല്‍ പദവി മോഹന്‍ലാലില്‍ നിന്ന് തിരിച്ച് വാങ്ങണം. ആനുകൂല്യങ്ങളൊന്നും പറ്റിയില്ലെങ്കിലും അതൊരു വലിയ പദവിയല്ലേ എന്നും സി രഘുനാഥ് പറഞ്ഞു. ആ പദവി വഹിക്കുന്ന ഒരാള്‍ ഇന്ത്യ ഗവണ്‍മെന്റിന് എതിരെയുളള ഒരു പടയോട്ടത്തിന് നില്‍ക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് ആ പദവി തിരിച്ച് വാങ്ങണം. തിരിച്ച് വാങ്ങണം എന്നാവശ്യപ്പെട്ട് കേസിന് പോകുമെന്നും സി രഘുനാഥ് വ്യക്തമാക്കി.
അതേസമയം എമ്പുരാനെ പിന്തുണച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. വിരട്ടലിൽ വീണ് പോകരുതെന്ന് ചെന്നിത്തല സിനിമയുടെ അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടു. '' കലയും സാഹിത്യവും സിനിമയും നാടകവുമൊക്കെ അതത് കാലത്തോടുള്ള മനുഷ്യരുടെ സ്വാഭാവിക പ്രതികരണങ്ങളാണ്. ഇത്തരം കലാരൂപങ്ങളിലൂടെ ഉയര്‍ന്നു വരുന്ന സാമൂഹ്യ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടും അംഗീകരിച്ചും മുന്നോട്ടു പോകുമ്പോഴാണ് ജനാധിപത്യം സാധ്യമാകുന്നത്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത കലയുടെ ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്കു നയിക്കുന്ന രീതിയില്‍ ഒരു സംഘടിത പ്രസ്ഥാനവും വളര്‍ത്തിക്കൊണ്ടു വരരുത്.
കഴിഞ്ഞ ദിവസം റിലീസായ മോഹന്‍ ലാല്‍ ചിത്രം കണ്ടില്ല. പക്ഷേ അതിനെതിരെയുള്ള കടുത്ത അസഹിഷ്ണുതാപരമായ നിലപാടുകള്‍ സംഘ് പരിവാര്‍ സംഘടനകളും അണികളും നടത്തുന്നത് ശ്രദ്ധയില്‍ പെട്ടു. കേരളത്തിനെതിരെ വ്യാജപ്രചാരണം നടത്തിയ കേരളാ ഡയറി എന്ന സിനിമയ്ക്കനുകൂലമായി വ്യാപക മാര്‍ക്കറ്റിങ് ഏറ്റെടുത്ത അതേ സംഘപരിവാര്‍ ശക്തികള്‍ തന്നെയാണ് തങ്ങളുടെ ചില മുന്‍കാലചെയ്തികളുടെ റഫറന്‍സുകള്‍ ഉണ്ട് എന്ന പേരില്‍ ഒരു വാണിജ്യ സിനിമയെ കടന്നാക്രമിക്കുന്നത്. ഇത്ര അസഹിഷ്ണുത ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കു യോജിച്ചതല്ല. ഭയപ്പെടുത്തിയും ആക്രമിച്ചും കലയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാം എന്നു കരുതരുത്. ഈ വിരട്ടലില്‍ വീണു പോകരുതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കാനുള്ളത്.
കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നിരവധി പ്രൊപ്പഗാന്‍ഡാ സിനിമകള്‍ക്കു പിന്തുണയും സഹായവും ചെയ്തവരാണ് ബിജെപിക്കാര്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടിക്ക് അനുകൂലമായി പ്രൊപ്പഗാന്‍ഡ് സിനിമകള്‍ ചെയ്യുന്നവരുമാണ്. അവര്‍ ഒരു വാണിജ്യ സിനിമയിലെ ഒന്നോ രണ്ടോ ഡയലോഗുകളുടെ പേരില്‍ ഇത്രയേറെ വെറി പിടിക്കണ്ട കാര്യമില്ല. മലയാളമടക്കം മിക്ക ഭാഷയിലും കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്ന സിനിമകള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അതിനെ ജനാധിപത്യസ്വാതന്ത്ര്യമായി അംഗീകരിക്കുക മാത്രമാണ് കോണ്‍ഗ്രസ് എല്ലാക്കാലത്തും ചെയ്തിട്ടുള്ളത്. എന്നാല്‍ ബിജെപി അങ്ങനെയല്ല അതിനെ കൈകാര്യം ചെയ്യുന്നത്.
ഇക്കാര്യത്തില്‍ സിപിഎമ്മും ഒട്ടും ഭേദമല്ല. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലെയുള്ള സിനിമകള്‍ക്ക് എന്തു സംഭവിച്ചു എന്നന്വേഷിച്ചാല്‍ തന്നെ സിപിഎമ്മിന്റെ അസഹിഷ്ണുത ബോധ്യപ്പെടും. ഒരു കലാരൂപത്തെ കലാരൂപമായി മാത്രം കാണുക എന്നതാണ് ഇക്കാര്യത്തില്‍ ശരിയായ നിലപാട്. ഇല്ലെങ്കില്‍ കശാപ്പ് ചെയ്യപ്പെടുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യമായിരിക്കും.












Click it and Unblock the Notifications