നിലമ്പൂരിൽ മാനിറച്ചിയെന്ന പേരിൽ വിളമ്പിയത് പട്ടിയിറച്ചി, ഛർദ്ദിച്ച് അവശരായി നിരവധി പേർ ആശുപത്രിയിൽ!
Recommended Video
നിലമ്പൂര്‍: മാംസഭക്ഷണത്തോട് കുറച്ച് കൂടുതല്‍ താല്‍പര്യമുള്ളവരാണ് നമ്മള്‍ മലയാളികള്‍. അത് ചിക്കനായാലും ബീഫ് ആയാലും പന്നി ആയാലും മലയാളിക്ക് പ്രിയം തന്നെ. കിട്ടിയാല്‍ വാരി വലിച്ച് കഴിക്കുകയും ചെയ്യും. ഒരു ചെയ്ഞ്ചിന് കാട്ടപോത്തിനേയും മാനിനേയും മുയലിനേയും വവ്വാലിനേയും വരെ കഴിക്കാനിഷ്ടമുള്ളവരുണ്ട്.
എന്നാല്‍ മാനിറിച്ചിയെന്ന പേരില്‍ പ്ലേറ്റില്‍ ആവി പറക്കുന്ന പട്ടിയിറച്ചി മുന്നിലെത്തിയാലോ!മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് മാനിറച്ചിയെന്ന പേരില്‍ നല്ല അസ്സല്‍ പട്ടിയിറച്ചി ചിലര്‍ കപ്പംകുപ്പം വെട്ടി വിഴുങ്ങിയത്. നിരവധി പേര്‍ ആശുപത്രിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പട്ടിയിറച്ചി വില്‍പ്പന
നിലമ്പൂര്‍ കാളികാവിലെ ചോക്കാട് പഞ്ചായത്തിലാണ് ഒരു കൂട്ടം വേട്ടക്കാര്‍ മാനിറിച്ചി എന്ന വ്യാജേനെ പട്ടിയിറച്ചി വില്‍പ്പന നടത്തിയത്. കാട്ടില്‍ കയറി മാനിനെ വേട്ടയാടി ശുദ്ധമായ ഇറച്ചി നല്‍കാം എന്നാണ് ഇക്കൂട്ടര്‍ വാഗ്ദാനം നടത്തിയത്. ഇത് വിശ്വസിച്ച് ആളുകള്‍ കൂട്ടമായി ഇവരുടെ പക്കല്‍ നിന്ന് ഇറച്ചി വാങ്ങിക്കുകയും ചെയ്തു.
പട്ടിയിറച്ചി കറിച്ചട്ടിയിൽ
ഉയര്‍ന്ന വിലയ്ക്കാണ് ഇക്കൂട്ടര്‍ പട്ടിയിറച്ചി വില്‍പ്പന നടത്തിയത്. വീട്ടിലെത്തി ഇറച്ചി കറി വെച്ച് തുടങ്ങിയപ്പോള്‍ തന്നെ ചിലര്‍ക്ക് മാനിറച്ചി അല്ലെന്ന സംശയം തോന്നിത്തുടങ്ങിയിരുന്നു. കാരണം ഇളം മാനിറച്ചി എളുപ്പത്തില്‍ വേവേണ്ടതാണ്. എന്നാല്‍ ഈ ഇറച്ചി വേവാന്‍ കൂടുതല്‍ സമയമെടുത്തിരുന്നു.
അറുത്തെടുത്ത തലകൾ
ഇതൊന്നും കാര്യമാക്കാതെ എല്ലാവരും ഇറച്ചി സുഭിക്ഷമായി കഴിക്കുകയും ചെയ്തു. എന്നാല്‍ കഴിച്ച് കഴിഞ്ഞതിന് ശേഷമാണ് ചതി പറ്റിയെന്ന് ആളുകള്‍ക്ക് മനസ്സിലായത്. കാളികാവ് മലയുടെ സമീപത്ത് നിന്നും നിരവധി നായ്ക്കളുടെ അറുത്തെടുത്ത തല നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് കഴിച്ചത് പട്ടിയിറച്ചിയാണ് എന്ന് ആളുകള്‍ക്ക് മനസ്സിലായത്.
ഛർദ്ദിച്ച് ഒരു വഴിക്കായി
വിവരം പരക്കുന്നതിന് മുന്‍പ് തന്നെ ഇറച്ചി കഴിച്ച ആളുകള്‍ ഛര്‍ദ്ദിച്ച് ഒരു വഴിക്കായിരിരുന്നു. പട്ടിയിറച്ചിയാണെന്ന വിവരം അറിയുക കൂടി ചെയ്തതോടെ ആളുകള്‍ കൂടുതല്‍ ഛര്‍ദ്ദിച്ച് അവശരായി. ഇറച്ചി കഴിച്ച് ഛര്‍ദിച്ച നിരവധി പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പരാതിപ്പെടാൻ തയ്യാറില്ല
നിലമ്പൂര്‍ മേഖലയില്‍ സ്വന്തമായി തോക്കുള്ള നിരവധി വേട്ടക്കാരുണ്ടെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വേട്ടക്കാരില്‍ നിന്നും ഇറച്ചി വാങ്ങി കഴിച്ച് പണി കിട്ടിയ ആളുകള്‍ ഇതുവരെ പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായിട്ടില്ല. മാനിനെ വേട്ടയാടുന്നത് ഗുരുതരമായ കുറ്റമാണ്.
പട്ടിയിറച്ചി തന്നെയെന്ന്
എന്നാല്‍ നിലമ്പൂരില്‍ മാനിനെ വേട്ടയാടിയിട്ടില്ല എന്നാണ് വനം വകുപ്പിന്റെ പ്രാഥമികമായ വിലയിരുത്തല്‍. പട്ടിയിറച്ചി തന്നെയാണ് മാനിന്റെ ഇറച്ചി എന്ന പേരില്‍ വില്‍പ്പന നടത്തിയത് എന്നാണ് വനംവകുപ്പും പോലീസും കരുതുന്നത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് കേസെടുത്തില്ല
സ്ഥലത്തെ വേട്ടക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പട്ടിയിറച്ചിയാണ് വില്‍പ്പന നടത്തിയത് എങ്കില്‍ അതില്‍ വനംവകുപ്പിന് കേസെടുക്കാന്‍ വകുപ്പില്ല. അതേസമയം പട്ടിയിറച്ചി നല്‍കി കബളിപ്പിച്ചതിന് പോലീസിന് കേസെടുക്കാവുന്നതാണ്. എന്നാല്‍ പരാതികളൊന്നും ലഭിക്കാത്തത് കൊണ്ട് പോലീസും സംഭവത്തില്‍ കേസെടുത്തിട്ടില്ല.