ഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്, 12ന് ഹാജരാകാൻ നോട്ടീസയച്ചു
കൊച്ചി: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നോട്ടീസ് അയച്ച് കസ്റ്റംസ്. പന്ത്രണ്ടാം തിയ്യതി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകാനാണ് നോട്ടീസ്. ഡോളര്‍ കടത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാര്‍ക്കും പങ്കുളളതായി സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് നല്കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലുളളതാണ് സത്യവാങ്മൂലം. കോണ്‍സുല്‍ ജനറല്‍ വഴി ഡോളര്‍ കടത്തിയെന്നും ഗള്‍ഫിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പണം നിക്ഷേപം നടത്തി എന്നുമാണ് കേസ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്.
മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ട് എന്നാണ് സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലം. യുഎഇ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും അടുത്ത ബന്ധമുണ്ടായിരുന്നു. അറബി ഭാഷ അറിയുന്നതിനാല്‍ ഇവര്‍ക്കിടയില്‍ താനാണ് മധ്യസ്ഥത വഹിച്ചിരുന്നത് എന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. നിയമവിരുദ്ധമായ ഡോളര്‍ ഇടപാടില്‍ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നും മൊഴിയിലുണ്ട്.
സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുളള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പ്രധാന കണ്ണിയെന്നും സ്വപ്ന സുരേഷിന്റെ 164 പ്രകാരമുളള മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേയാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഈ മൊഴി പുറത്ത് വരുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുകയാണെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്.