വീണ്ടും കുരുക്ക്? സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഡോളര്‍ അടങ്ങിയ ബാഗ് കൈമാറി? ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം/കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും എന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ഡോളര്‍ കള്ളക്കടത്ത് കേസില്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. ഇത് പ്രകാരം ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കുകയും കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്യാനാണ് നീക്കം എന്നാണ് വിവരം. വിശദാംശങ്ങള്‍...
ഡോളര്‍ അടങ്ങിയ ബാഗ്
ഡോളര്‍ അടങ്ങിയ ബാഗ് പി ശ്രീരാമകൃഷ്ണന്‍ പ്രതികള്‍ക്ക് കൈ മാറി എന്നാണ് മൊഴിയില്‍ ഉള്ളതായി പറയപ്പെടുന്നത്. സത്യമെങ്കില്‍ അതീവ ഗുരുതരമായ വിഷയം ആയിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. സ്വപ്‌ന സുരേഷും സരിത്തും ആണ് ഇപ്രകാരം മൊഴി നല്‍കിയിട്ടുള്ളത് എന്നാണ് വിവരം.
രഹസ്യ മൊഴിയില്‍
സ്വപ്‌ന സുരേഷും സരിത്തും മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യ മൊഴിയില്‍ ആണ് സ്പീക്കര്‍ക്കെതിരെ ഗുരുതര പരമാര്‍ശങ്ങളുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റംസിന് നല്‍കിയ മൊഴിയിലും ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതായി പറയുന്നു. എന്തായാലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല..
നോട്ടീസ് നല്‍കും?
കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ ഉള്ള അതേ ആക്ഷേപങ്ങള്‍ തന്നെ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലും ഉന്നയിക്കപ്പെട്ടിട്ടുണ്ടത്രെ. ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ക്ക് നോട്ടീന് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസിന്റെ നീക്കം എന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫ്‌ലാറ്റില്‍ വച്ച്
സ്വപ്‌ന സുരേഷിനേയും സരിത്തിനേയും ഒരു ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഡോളര്‍ അടങ്ങിയ ബാഗ് കൈമാറിയത് എന്നാണ് മൊഴിയില്‍ പറയുന്നത് എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു എന്നും പറയുന്നു. സ്വപ്‌നയും സരിത്തും ഇത് കോണ്‍സുലേറ്റില്‍ എത്തിച്ചു എന്നും പറയുന്നു.
സ്പീക്കര്‍ പ്രതികരിച്ചില്ല
ഇത്തരം ഒരു വാര്‍ത്തയെ കുറിച്ച് അറിവില്ല എന്നാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചത് എന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ പരസ്യ പ്രതികരണത്തിനില്ല എന്നും സ്പീക്കര്‍ പറഞ്ഞതായി മാതൃഭൂമി വാര്‍ത്തയില്‍ ഉണ്ട്.
മന്ത്രിയ്ക്ക് പിറകേ
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നേരത്തെ മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളുടെ പ്രധാന വാര്‍ത്തയായി അത് മാറുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജലീലിനെതിരെ പരാമര്‍ശങ്ങള്‍ ഒന്നും ഉണ്ടാവുകയും ചെയ്തില്ല.
മാപ്പുസാക്ഷിക്കാൻ നീക്കം
സ്വർണക്കടത്തടത്ത് കേസിൽ സ്വപ്ന സുരേഷിനേയും സരിത്തിനേയും മാപ്പുസാക്ഷിയാക്കാൻ നീക്കം നടക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നുണ്ട്. മുഖ്യമന്ത്രി അടക്കമുളളവരുടെ പേരുകൾ പറയാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നു എന്ന തരത്തിൽ സ്വപ്നയുടെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായർ നേരത്തേ തന്നെ രഹസ്യമൊഴി നൽകിയിരുന്നു.
സ്വര്‍ണക്കടത്ത്: ആരോപണങ്ങള്‍ നിഷേധിച്ച് സ്പീക്കറുടെ ഓഫീസ്... എല്ലാം ഊഹാപോഹങ്ങള്‍, യാത്രകള്‍ നിയമപരം
''വിദേശയാത്രകള്‍ നിഗൂഢമാണത്രേ; അന്വേഷിച്ചു കണ്ടെത്തണമത്രേ'', പ്രചാരണങ്ങൾക്ക് സ്പീക്കറുടെ മറുപടി