ഡോളർ കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ഇല്ല, ഹർജി തള്ളി ഹൈക്കോടതി
തിരുവനന്തപുരം: സ്വർണം, ഡോളർ കടത്ത് ആരോപണങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ തള്ളി ഹൈക്കോടതി. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്. ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി ശരിവെയ്ക്കുകയായിരുന്നു.
അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന വാദത്തിന് ഹർജിക്കാരൻ തെളിവുകൾ ഹാജരാക്കിയില്ലെന്ന് വ്യക്തമാക്കിയ കോടതി സമാനമായ ഹർജികളിൽ ഡിവിഷൻ ബെഞ്ച് നേരത്തേ ഒത്തുതീർപ്പ് കൽപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

നേരത്തെ കോടതി തീർപ്പ് പറഞ്ഞ വിഷയത്തിൽ വീണ്ടും അന്വേഷണം നടത്താൻ ഉത്തരവിടാൻ വിധം പുതിയ തെളിവുകൾ ഹർജിക്കാരൻ ഹാജരാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളായ കസ്റ്റംസിന്റെയും ഇ ഡിയുടെയും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. അതുകൊണ്ട് തന്നെ കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണ സമയത്തു ഉന്നതര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ അന്വേഷണം നടക്കില്ലെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്നും എത്ര ഉന്നതൻമാർ ആയാലം നിയമം അതിന് മുകളിൽ അല്ലെന്നും കോടതി പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. സ്വർണം-ഡോളർ കടത്ത് കേസുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് പങ്കുണ്ടെന്ന സ്വപ്നയുടെ ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
പ്രതികളായ സ്വപ്നയും സരിത്തിന്റേയും വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തിയില്ലെന്നാണ് ഹർജിയിൽ പറയുന്നത്.
അതേസമയം ഹര്‍ജിക്കാരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും കോടതി പറഞ്ഞു. ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തേ എച്ച് ആർ ഡി എസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ സമീപിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല വിജയന്‍, മകള്‍ വീണ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു അജി കൃഷ്ണയുടെ പരാതി. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷും ശിവശങ്കറും സരിത്തും മൊഴിനല്‍കിയിട്ടുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് പരാതിയിൽ പറഞ്ഞത്.
2017ലെ മുഖ്യമന്ത്രിയുടെ യു എ ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അൽദൗഖി എന്ന യു എ ഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞൻ വഴിയാണ് വിദേശ കറൻസി കടത്തിയതെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം.












Click it and Unblock the Notifications