ഡോളർ കടത്ത് കേസ്; സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും.. നിയമോപദേശം ലഭിച്ചു
തിരുവനന്തപുരം; വിദേശത്ത് നിന്ന് ഡോളർ കടത്തിയെന്ന കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച് കസ്റ്റംസിന് നിയമോപദേശം ലഭിച്ചു.നിയമസഭ സമ്മേളനത്തിന് ശേഷമാകും ചോദ്യം ചെയ്യൽ. നിയമോപദേശം ഇമെയിലായി കസ്റ്റംസ് പ്രിവെന്റീവ് കമ്മീഷ്ണർക്ക് അയച്ചെന്നാണ് വിവരം.കേസിലെ പ്രതികളായ സ്വപ്ന സുരേഷും പിഎസ് സരിത്തും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നത്.
കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി.സോളിസിറ്റർ ജനറൽ പി വിജയകുമാറാണ് നിയമോപദേശം നൽകിയത്.സഭ സമ്മേളിക്കുന്ന സമയത്ത് ചോദ്യം ചെയ്യുന്നത് ഒഴിവാക്കുന്നത് ഉചിതമായിരിക്കുമെന്ന നിർദ്ദേശവും സോളിസിറ്റർ ജനറൽ നൽകിയിട്ടുണ്ട്.നിയമോപദേശം കസ്റ്റംസ് പ്രിവെൻീവ് കമ്മീഷ്ണർക്ക് ഇമെയിലായി അയച്ചെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കേസിൽ കസ്റ്റംസ് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ വെച്ച് ഒൻപത്മണിക്കൂറാണ് അയ്യപ്പനെ ചോദ്യം ചെയ്തത്.സ്പീക്കർക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ വിശദാംശങ്ങളെ കുറിച്ചാണ് അയ്യപ്പനെ ചോദ്യം ചെയ്തത്.ഇനി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കില്ലെന്നാണ് വിവരം.
കേസിൽ നേരത്തേ യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.സ്വകാര്യ ബാങ്ക് മാനേജർ, യൂണിടാക് ഉടമ ഉൾപ്പെടെയുള്ളവരെ വരും ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ സഹായത്തോടെ യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയെന്നാണു കേസ്.












Click it and Unblock the Notifications