ലക്ഷ്മി നായരുടെ 'കുളിസീന്‍' വീഡിയോ തിരഞ്ഞുപോകുന്നവരേ... അനീഷ് മാഷെ കൂടി ഒന്നോർക്കണം, ജിഷ്ണുവിനേയും
മാനേജ്മെന്‍റിന്‍റെ പീഡനം തന്നെ ആയിരുന്നു അനീഷ് എന്ന അധ്യാപകന്‍ ജീവനൊക്കാനുള്ള കാരണവും
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകളുടെ ക്രൂരതയെ കുറിച്ചാണല്ലോ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരാണ് ഇപ്പോള്‍ ആ ചര്‍ച്ചകളുടെ കേന്ദ്രം.
പീഡനങ്ങള്‍ക്കൊടുവില്‍ ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവവും മറ്റ് സ്വാശ്രയ കോളേജുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൂരതകളും എല്ലാം ഇപ്പോള്‍ ലക്ഷ്മി നായര്‍ക്ക് വഴിമാറിയിരിക്കുകയാണ്. അതിന്റെ കാരണങ്ങള്‍ പലതാണ് എന്നതാണ് സത്യം.
എന്നാല്‍ ഇതൊക്കെ നടക്കുന്നത് സ്വാശ്രയ കോളേജുകളില്‍ മാത്രമാണോ? വിദ്യാര്‍ത്ഥികള്‍ മാത്രമാണോ പീഡിപ്പിക്കപ്പെടുന്നത്? അല്ലെന്ന് ഒറ്റ വാക്കില്‍ തന്നെ ഉത്തരം പറയാന്‍ സാധിക്കും. അതിന് മലപ്പുറം മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന അനീഷ് എന്ന അധ്യാപകനെ ഒന്ന് ഓര്‍ത്താല്‍ മാത്രം മതിയാകും.

സ്‌കൂളിലെ പ്യൂണിനെ മര്‍ദ്ദിച്ചു എന്ന് കള്ളക്കേസുണ്ടാക്കിയാണ് കെകെ അനീഷ് എന്ന 37 കാരന്‍ അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു തീരുമാവും ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ ആയിരുന്നു മലമ്പുഴയിലെ ഒരു ലോഡ്ജ് മുറിയില്‍ വച്ച് അനീഷ് ജീവനൊടുക്കിയത്. കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്വദേശിയായിരുന്നു അനീഷ്.
അനീഷിന് വേണ്ടി നിരവധി സമരങ്ങള്‍ അരങ്ങേറിയിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. 2014 സെപ്തംബര്‍ 2 ന് ആയിരുന്നു അനീഷ് ജീവിതം അവസാനിപ്പിച്ചത്.

മലപ്പുറം ജില്ലയിലെ മൂന്നിയൂരിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്നു അനീഷ്. മരണശേഷം അനീഷിന് വേണ്ടി ഒരുപാട് സമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. മാനേജ്‌മെന്റുകളുടെ പീഡനങ്ങളെ സംബന്ധിച്ച് അധ്യാപകരുടെ ഭാഗത്ത് നിന്ന് വലിയ വെളിപ്പെടുത്തലുകളും പുറത്ത് വന്നു.
എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് അനീഷിനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത് എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നു. പ്യൂണിനെ മര്‍ദ്ദിച്ചു എന്നത് വെറും കള്ളക്കേസാണെന്നും തെളിഞ്ഞു. പ്യൂണിന് മര്‍ദ്ദനമേറ്റതായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ വരെ അറസ്റ്റിലായി.

കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഒരു വര്‍ഷത്തോളം എടുത്തു അന്ന്. പ്രധാനാധ്യാപിക സുധ പി നായര്‍, സ്‌കൂള്‍ മാനേജര്‍ വിപി സെയ്തലവി, പിടിഎ പ്രസിഡന്റ് കെടി ഹൈദരലി തുടങ്ങിയവര്‍ ഒടുവില്‍ അറസ്റ്റിലായി.
എന്നാല്‍ ഇപ്പോഴും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേര്‍ക്കുള്ള മാനേജ്‌മെന്റ് പീഡനങ്ങള്‍ തുടരുകയാണ്. കോളേജുകളില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂളുകളില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരുന്നത് തന്നെ അപൂര്‍വ്വമാണ് എന്നതാണ് വസ്തുത. പലപ്പോഴും ഒറ്റപ്പെട്ട സംഭവമായും, പ്രത്യേക വിഷയമായും ഇവ ഒതുക്കപ്പെടാറും ഉണ്ട്.
ജിഷ്ണു പ്രണോയിന്റെ ആത്മഹത്യയെ തുടര്‍ന്ന് തുടങ്ങിയ സ്വാശ്രയ കലാപം ഇപ്പോള്‍ ലക്ഷ്മി നായരില്‍ എത്തി നില്‍ക്കുകയാണ്. അതിന്റെ അവസാനവും ലക്ഷ്മി നായര്‍ വിവാദത്തില്‍ തന്നെ ആയിരിക്കുമെന്ന് കരുതേണ്ടിവരും. ഗൗരവപ്പെട്ട സ്വാശ്രയ പ്രശ്‌നങ്ങളില്‍ നിന്ന് ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ വഴിതിരിച്ച് വിടപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications