തില്ലങ്കേരിയുടെ ആചാര ലംഘനത്തെക്കുറിച്ച് ശ്രീധരന്‍ പിള്ളയ്ക്ക് അറിയില്ല; സമരത്തിന് ബിജെപിയുടെ പിന്തുണ
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തി എന്ന ആരോപണം ആണ് ഇപ്പോള്‍ ശക്തമായി ഉയരുന്നത്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ നില്‍ക്കുന്ന വത്സന്‍ തില്ലങ്കേരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
ഷർട്ട് കീറിപ്പറിച്ചു, മുണ്ട് വലിച്ചുപറിച്ചു... സന്നിധാനത്ത് അയ്യപ്പഭക്തനോട് ' അയ്യപ്പ ഭക്തർ' ചെയ്തത്
എന്നാല്‍ ആര്‍എസ്എസ് നേതാക്കള്‍ ആചാര ലംഘനം നടത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പിഎസ് ശ്രീധരന്‍ പിള്ള പറയുന്നത്. ശബരിമല സന്നിധാനത്ത് നടന്ന ആക്രമങ്ങളെ കുറിച്ച് അറിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമലയിൽ നഗ്നമായ ആചാരലംഘനം, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ വത്സൻ തില്ലങ്കേരി
ശബരിമലയില്‍ സര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനം ആണ് നടത്തിയിരിക്കുന്നത് എന്ന ആക്ഷേപവും ശ്രീധരന്‍ പിള്ള ഉന്നയിക്കുന്നുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതായും ശ്രീധരന്‍ പിള്ള പറഞ്ഞു.
ആചാര ലംഘനം അറിയില്ല
ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ ആചര ലംഘനം നടത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. വത്സന്‍ തില്ലങ്കേരി ബിജെപിയുടെ ഭാഗം അല്ലെന്നും അതില്‍ വിശദീകരണം ആവശ്യമെങ്കില്‍ തില്ലങ്കേരിയോട് തന്നെ ചോദിക്കണം എന്നും ആയിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.
മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടെങ്കില്‍
ശബരിമലയില്‍ നവംബര്‍ 6 ന് നടന്ന ആക്രമ സംഭവങ്ങളെ കുറിച്ച് വ്യക്തമായി അറിയില്ലെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞ മറ്റൊരു കാര്യം. മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. പക്ഷേ, മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറയുന്നു.
സമരത്തിന് ബിജെപി പിന്തുണ
ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്ക് ബിജെപിയുടെ സംഘടനാ പിന്തുണയുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. താന്‍ നേരിട്ട് രണ്ട് ദിവസം പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്താണ് കാര്യങ്ങള്‍ ഏകോപിപ്പിച്ചത് എന്നും പിഎസ് ശ്രീധരന്‍ പിള്ള അവകാശപ്പെടുന്നുണ്ട്.
മനുഷ്യാവകാശ ലംഘനം
ശബരിമലയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം ആണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. ഭക്തരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. ശബരിമലയിലേത് ദുരന്തപൂര്‍ണമായ അന്തരീക്ഷം ആണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷന് പരാതി
ഈ വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതായും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയിലെ കടന്നുകയറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാപ്പുപറയണം എന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. ശബരിമലയില്‍ എത്തിയവര്‍ക്ക് താമസിക്കാന്‍ മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു എ്‌നും അദ്ദേഹം പറഞ്ഞു.
തന്ത്രിക്ക് ഇപ്പോള്‍ മറുപടിയില്ല
നട അടയ്ക്കും എന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ശബരിമല തന്ത്രി തന്നെ ഫോണില്‍ വിളിച്ച് ഉപദേശം തേടിയിരുന്നു എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തന്ത്രി തന്നെ അത് നിഷേധിച്ചു. ഈ വിഷയത്തല്‍ ഇപ്പോള്‍ തന്ത്രിക്ക് മറുപടി പറയുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.