'സാർ സാറിന് പറ്റിയ ആളുകളെ കൊണ്ട് അഭിനയിപ്പിച്ചോളൂ', ലാലേട്ടനെ കുറിച്ച് മോശം പറയരുതെന്ന് ധർമ്മജൻ

കൊച്ചി: മോഹന്‍ലാലിനെ നല്ലവനായ ഗുണ്ട എന്ന് വിളിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ മലയാള സിനിമാ രംഗത്ത് നിന്ന് കൂടുതല്‍ പേര്‍ രംഗത്തേക്ക്. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് അടൂരിന് മറുപടിയുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അടൂര്‍ അദ്ദേഹത്തെ ഗുണ്ട എന്ന് വിളിക്കുന്നതെന്ന് ധര്‍മ്മജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, മോഹന്‍ലാലിനെ കുറിച്ച് മോശം പറയരുതെന്നും ധര്‍മ്മജന്‍ പ്രതികരിച്ചു.

'രണ്ട് വാക്ക് പറയണമെന്ന് തോന്നി'
ധർമ്മജന്റെ പ്രതികരണം: 'അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ്. അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്. മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട്.

'എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ..'
അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും. പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല. അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ്, വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെ കൊണ്ട് അഭിനയിപ്പിച്ചോളൂ. പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്''.

നല്ലവനായ റൗഡി
അടുത്തിടെ ഒരു അഭിമുഖത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിച്ചത്. മോഹന്‍ലാലിനുളള ഇമേജ് നല്ലവനായ റൗഡിയുടേതാണ് എന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞത്. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ചുളള ചോദ്യത്തിനാണ് അടൂരിന്റെ മറുപടി. റൗഡി എന്നും റൗഡി തന്നെ ആണെന്നും നല്ലവനായ റൗഡി എന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അടൂര്‍ പറഞ്ഞു.

'വയസ്സാകുമ്പോള്‍ പലര്‍ക്കും ഫ്രസ്‌ട്രേഷന്‍'
മാത്രമല്ല റൗഡി ഇമേജ് ഇല്ലാതെയും മോഹന്‍ലാല്‍ സിനിമകള്‍ ചെയ്തിട്ടുണ്ടാകുമെങ്കിലും തന്റെ മനസ്സില്‍ ഉറച്ച ഇമേജ് അതാണ് എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് മേജര്‍ രവി അടക്കമുളളവര്‍ അടൂരിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിനെ ഗുണ്ടയെന്ന് വിളിക്കാന്‍ ആരാണ് അടൂരിന് അവകാശം കൊടുത്തത് എന്ന് മേജര്‍ രവി തുറന്നടിച്ചു. വയസ്സാകുമ്പോള്‍ പലര്‍ക്കും ഫ്രസ്‌ട്രേഷന്‍ കൂടുമെന്നും മേജര്‍ രവി പരിഹസിച്ചു.












Click it and Unblock the Notifications