മെഡി. ഫലം വരും മുന്‍പ് സീറ്റ് കച്ചവടം; സീറ്റൊന്നിന് 65 ലക്ഷംവരെ
കോഴിക്കോട്: എഞ്ചിനീയറിങ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ ഫലം വരുംമുന്‍പ് തന്നെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വന്‍ തുകയ്ക്കുള്ള സീറ്റു കച്ചവടം തുടങ്ങി. മെഡിക്കല്‍ സീറ്റൊന്നിന് 65 ലക്ഷംരൂപവരെ ഈടാക്കിയാണ് സീറ്റുകള്‍ വില്‍ക്കുന്നത്. സര്‍ക്കാര്‍ പ്രവേശന മാനദണ്ഡമൊഴിവാക്കി സ്വന്തം നിലയില്‍ വര്‍ഷാവര്‍ഷം കോളേജുകള്‍ രഹസ്യമായി നടത്തുന്ന സീറ്റു കച്ചവടമാണ് ഇക്കുറി നേരത്തെ തുടങ്ങിയത്.
കോഴിക്കോട് ജില്ലയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാനെ ഫോണില്‍ വിളിച്ച ഒരു ചാനല്‍ പ്രതിനിധികളോട് ഓഫീസില്‍ നേരിട്ടുവന്നാല്‍ സീറ്റുറപ്പിക്കാമെന്ന് ചെയര്‍മാന്‍ വാഗ്ദാനം നല്‍കുന്നുണ്ട്. പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് പ്രതിനിധിയാകട്ടെ റാങ്ക് ലിസ്റ്റില്‍ പേരുണ്ടെങ്കില്‍ സീറ്റ് ഉറപ്പാണെന്നും 65 ലക്ഷം രൂപയാകുമെന്നുമാണ് അറിയിച്ചത്.
പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകള്‍ പുറത്തുവരും മുന്‍പുതന്നെ സ്വാശ്രയ കോളേജുകള്‍ സീറ്റു കച്ചവടം നടത്തുന്നത് പതിവാണ്. പല കോളേജുകളുടെയും അംഗീകാരം തന്നെ റദ്ദാക്കാവുന്ന വിധത്തിലാണ് പരസ്യമായ കച്ചവടം. എന്നാല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക മാനദണ്ഡം നല്‍കാതെ സര്‍ക്കാര്‍, കോളേജുകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്.
പണക്കാരായ രക്ഷിതാക്കളെയും എന്‍ആര്‍ഐക്കാരെയും ലക്ഷ്യമാക്കിയാണ് കോളേജുകളുടെ സീറ്റകൊള്ളയെന്ന് വ്യക്തമാണ്. എത്ര പണം കൊടുത്തും മക്കളെ എഞ്ചിനീയറോ ഡോക്ടറോ ആക്കാനുള്ള മാതാപിതാക്കളെ മുന്‍കൂട്ടികണ്ട് സീറ്റുറപ്പിക്കാന്‍ ഇടനിലക്കാരും ധാരാളമുണ്ട്. പത്തുമുതല്‍ ഇരുപതു ശതമാനംവരെയാണ് ഇത്തരക്കാരുടെ കമ്മീഷന്‍. പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സുതാര്യമാക്കണമെന്ന് കോടതികള്‍ പലവട്ടം നിര്‍ദ്ദേശം നല്‍കിയിട്ടും സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കാത്തത് കോളേജുകള്‍ക്ക് കച്ചവടത്തിനുള്ള അവസരമൊരുക്കുകയാണ്.