'ഊള ബാബുവിനെ പോലെ ആകരുത്' നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ
കൊച്ചി; നടനും നിർമ്മാതാവുമായ വിജയ് ബാബു ബലാത്സംഗം ചെയ്തുവെന്ന കേസിൽ പരാതിക്കാരിക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കൽ. ഒരു കാർട്ടൂൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടായിരുന്നു റിമയുടെ പ്രതികരണം. അതിജീവിച്ചവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്ന ഊള ബാബുമാരെ പോലെ ആകരുതെന്നതായിരുന്നു കാർട്ടൂൺ.

'ഇതാണ് ഊള ബാബു, ഊള ബാബു ബലാത്സംഗം അതിജീവിച്ചവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കും. ഊള ബാബുവിനേപ്പോലെ ആകരുത്',എന്നാണ് കാർട്ടൂണിലെ വാചകം. ഇത് പങ്കുവെച്ച് കൊണ്ടാണ് റിമ വിഷയത്തിൽ പ്രതികരിച്ചത്. ഇതാദ്യമായാണ് മലയാളത്തിൽ നിന്നൊരു നടി ഇരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിത്. അതേസമയം നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രസ്താവനയും റിമ പങ്കുവെച്ചിട്ടുണ്ട്. 'അതിജീവിതയ്ക്കൊപ്പം നിൽക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഡബ്ല്യു സി സി നടിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തിയത്.
അമ്മയുടെ എക്സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവിനെതിരെ പരാതി ഉയർന്നിട്ടുംവിഷയത്തിൽ താരസംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെ ഇന്ന് ഡബ്ല്യു സി സി രംഗത്തെത്തിയിരുന്നു. ഈ നിശ്ശബ്ദതയാണ് സ്ത്രീകൾക്ക് നേരെ വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമാവുന്നതെന്നായിരുന്നു ഡബ്ല്യുസിസിയുടെ വിമർശനം.
മലയാള ചലച്ചിത്ര മേഖലയും എല്ലാ അനുബന്ധ അസോസിയേഷനുകളും വിഷയം ഗൗരവമായി കാണണമെന്നും വിധി വരുന്നതുവരെ വിജയ് ബാബുവിനെ എല്ലാ സിനിമ സംഘടനകളിലെയും
അംഗത്വം സസ്‌പെൻഡ് ചെയ്യണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.'ഇരയെ പൊതുജനമധ്യത്തിൽ നാണം കെടുത്തുന്ന നികൃഷ്ടമായ നിയമവിരുദ്ധമായ പ്രവൃത്തിക്ക് അവർ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ, ചലച്ചിത്ര സംഘടനകൾ സമൂഹത്തിന് നൽകുന്ന സന്ദേശം അത്യന്തം ആപൽക്കരമാണ്. ഇങ്ങിനെയൊക്കെയാവാം എന്ന വിചാരമാണ് അത് അക്രമികളിൽ ഉണ്ടാക്കുക.മുൻപ് ഉണ്ടായ നടിയെ ആക്രമിച്ച വിഷയത്തിൽ അവർ എടുത്ത നിലപാട് 'അതിജീവിതയുടെ കൂടെ നിൽക്കുന്നു, പ്രതിക്കുവേണ്ടി പ്രാർത്ഥിക്കുന്നു' എന്നായിരുന്നു. ഇനിയും ഇപ്പോഴും അവർ മിണ്ടാതിരിക്കാൻ തീരുമാനിച്ചാൽ, അയാൾ മീശ പിരിച്ചു കൊണ്ട് സംസാരിക്കുന്നത് അവർക്കെല്ലാം കൂടി വേണ്ടിയാണെന്നാണോ നാം കരുതേണ്ടത്?' എന്നും ഡബ്ല്യുസിസി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
അതേസമയം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. നടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജയ് ബാബു പറയുന്നത്.












Click it and Unblock the Notifications