Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസിക്ക് ഏകീകൃത സിവില്‍ കോഡ് വേണ്ട, ഗോത്ര ജീവിതം തകർക്കരുത്: എന്‍ഡിഎയില്‍ നിലപാട് പറയും: സികെ ജാനു

കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി രാഷ്ട്രീയ പാർട്ടികളും സംഘടനകളുമാണ് ഇതിനോടകം മുന്നോട്ട് വന്നിരിക്കുന്നത്. എഎപി ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികള്‍ ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ചത് ബിജെപിക്ക് അനുകൂല ഘടകമായി മാറിയതായും വിലയിരുത്തപ്പെടുന്നു. എന്നാല്‍ കേരളത്തില്‍ സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ ബിജെപിയുടെ നീക്കത്തിന് എതിർ ശബ്ദം ഉയർന്നിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. എന്‍ഡിഎയുടെ ഭാഗമായ ജെആർപി നേതാവ് സികെ ജാനുവാണ് ഏകീകൃത സിവില്‍ കോഡിനെതിരെ അതിശക്തമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഗോത്ര രീതികള്‍ പിന്തുടരുന്ന ആദിവാസികളുടെ ജീവിതം ഒരു തരത്തിലും പ്രകൃതിയെയും മനുഷ്യരെയും ദ്രോഹിക്കുന്നില്ല. നൂറ്റാണ്ടുകളായി പിന്തുടർന്ന് വരുന്ന ഈ സംവിധാനത്തെ ഇല്ലാതാക്കി പുതിയത് കൊണ്ടുവന്നാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സികെ ജാനു വ്യക്തമാക്കുന്നത്. എന്‍ഡിഎയുടെ ഭാഗമാണെങ്കിലും നിലപാട് പറയുന്നതില്‍ അത് ഒരു പ്രശ്നമായി കാണുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് എന്തുകൊണ്ടാണ് ആദിവാസി ജനവിഭാഗം ഏകീകൃത സിവില്‍ കോഡിനെ എതിർക്കുന്നത്, മുന്നണി ബന്ധത്തെ ബാധിക്കുമോ തുടങ്ങിയ വിഷയങ്ങളിലെല്ലാം സികെ ജാനു വണ്‍ഇന്ത്യ മലയാളത്തോട് മനസ്സ് തുറക്കുന്നത്.

 ckjanu

ആദിവാസികള്‍ക്ക് എന്തിനാണ് ഏകീകൃത സിവില്‍ കോഡ്

ആദിവാസി ജനവിഭാഗത്തെ രണ്ടാം തരം പൗരന്മാരായി കാണുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഒരു തലത്തിലും മുഖ്യധാര പൗരന് സമമായിട്ട് ആദിവാസികളെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ മുഖ്യധാര പൗരന്മാർക്കായിരിക്കും ഏകീകൃത സിവില്‍ കോഡും മറ്റും ബാധകമാവുക. ആദിവാസി ജനവിഭാഗം അതിന് പുറത്തുള്ളവരാണ്. ആദ്യം എല്ലാവരേയും ഒരു പോലെ പരിഗണിച്ചതിന് ശേഷം മാത്രം ഏകീകൃത സിവില്‍ കോഡൊക്കെ നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാവും നല്ലത്.

സർക്കാർ തന്നെ ആദിവാസികളേയും മറ്റ് ജന വിഭാങ്ങളേയും രണ്ട് തലത്തിലാണ് കാണുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സർക്കാർ പട്ടയ വിതരണം നടത്തി വരുന്നു. എന്നാല്‍ ആർക്കാണ് പട്ടയം ലഭിക്കുന്നതെന്ന് നാം പരിശോധിക്കണം. സാധാരണ ജനവിഭാഗങ്ങള്‍ക്കാണ് പട്ടയം ലഭിക്കുന്നത്. ആ സമയം ആദിവാസികള്‍ക്ക് നല്‍കുന്നത് ഭൂമിയുടെ കൈവശാവകാശ രേഖയാണ്. എല്ലാവരേയും ഒരു പോലെ കാണുന്നുവെങ്കില്‍ എന്തുകൊണ്ട് ആദിവാസികള്‍ക്ക് മാത്രം പട്ടയം നല്‍കുന്നില്ല. ഞാന്‍ പങ്കെടുത്ത ഒരു വേദിയില്‍ തന്നെ 50 സാധാരണ ജനവിഭാഗങ്ങള്‍ക്ക് പട്ടയവും 50 ആദിവാസികള്‍ക്ക് കൈവശാവകാശ രേഖയുമാണ് നല്‍കിയത്.

ഭൂമിക്ക് പട്ടയം ലഭിച്ചാല്‍, ആ ഭൂമി പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ സാധിക്കും. അതിലുടെ സ്വയം തൊഴില്‍ കണ്ടെത്താനോ മക്കളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാനൊക്കെ സാധിക്കും. എന്നാല്‍ ആദിവാസികള്‍ക്ക് ഇതൊന്നും ലഭിക്കുന്നില്ല. നികുതി അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ ഈ ഭൂമിയിലെ കൃഷിക്ക് നാശം സംഭവിച്ചാല്‍ യാതൊരു വിധ നഷ്ടപരിഹാരവും ലഭിക്കില്ല. സർക്കാർ തന്നെ ഈ ജനവിഭാഗത്തെ വ്യത്യസ്തമായി കാണുന്നു എന്നതിന് ഇതില്‍ പരം വേറെ എന്ത് ഉദാഹരണമാണ് വേണ്ടത്.

ആദ്യം ആദിവാസികളെ തുല്യരായി പരിഗണിക്കൂ

പൊതുസമൂഹത്തിന് അകത്ത് നടക്കുന്ന സംവിധാനങ്ങള്‍ക്ക് പുറത്താണ് ആദിവാസികളെ എക്കാലത്തും നിർത്തിയിരിക്കുന്നത്. പിന്നെ എന്തിന് ഏകീകൃത സിവില്‍ കോഡില്‍ മാത്രം അകത്ത് പരിഗണിക്കുന്നു. ആദ്യം ആദിവാസികളെ തുല്യ പൗരന്മാരായി പരിഗണിച്ചതിന് ശേഷമാവാം ഏകീകൃത സിവില്‍ കോഡൊക്കെ നലപ്പിലാക്കുന്നത്. നിലവില്‍ ഏതായാലും ആദിവാസികളെ രണ്ടാം കിട പൗരന്മാരായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ പരിഷ്കാരത്തെ അംഗീകരിക്കാനാവില്ല.

ഏകീകൃത സിവില്‍ കോഡ് കേന്ദ്ര സർക്കാർ നടപ്പിലാക്കുകയാണെങ്കില്‍ തന്നെ ആദിവാസികള്‍ ഒരു തരത്തിലും പേടിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യേണ്ടതില്ല. അവർ നിലവില്‍ പിന്തുടരുന്ന ജീവിതക്രമവുമായി മുന്നോട്ട് പോകും.

ഗോത്ര പാരമ്പര്യം തകർക്കാന്‍ അനുവദിക്കില്ല

നിലവിലെ ഈ സംവിധാനത്തില്‍ നിന്നെല്ലാം വ്യത്യസ്തമായ ആചാര രീതിയും ജീവിതവും വിശ്വാസവും ഭാഷയുമൊക്കെ പിന്തുടരുന്നവരാണ് ആദിവാസികള്‍. ഓരോ വിഭാഗത്തിനും ഓരോ രീതികളുണ്ട്. സംസ്‌കാരവും ജീവിതവും നിലവിലുള്ളത് പോലെ തന്നെ തുടരേണ്ടതുണ്ട്. അതിന് മങ്ങലേല്‍ക്കുന്ന തരത്തിലുള്ള യാതൊരു വിധ നീക്കങ്ങളേയും അംഗീകരിക്കില്ല. ആദിവാസികളുടെ ജീവിത രീതിയും വിശ്വാസവും പാരമ്പര്യവുമെല്ലാം പ്രകൃതിക്കോ അതിലെ ഒരു ജീവജാലകള്‍ക്കോ ദോഷം ചെയ്യുന്നില്ല. അതിനെയെല്ലാം അദിവാസികള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള ഒരു സംവിധാനത്തില്‍ എന്തിനാണ് മാറ്റങ്ങള്‍ കൊണ്ടു വരുന്നത്.

 court

മുന്നണി ബന്ധം പ്രശ്നമല്ല, നിലപാട് പറയും

തങ്ങളുടെ പാർട്ടിയുടെ നിലപാടുകള്‍ പറയുന്നതില്‍ മുന്നണി ബന്ധം തടസ്സമല്ല. അവസരം ലഭിക്കുകയാണെങ്കില്‍ എന്‍ഡിഎ യോഗത്തില്‍ തന്നെ എതിർപ്പ് വ്യക്തമാക്കും. രാഷ്ട്രീയപരമായ നിലപാടില്‍ അവർക്കൊപ്പം ഉറച്ച് നില്‍ക്കും, എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ നിലപാട് പറയും. മുഖ്യധാര പൗരന്റെ യാതൊരു വിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കാത്തവരുടെ കൂട്ടത്തില്‍പ്പെട്ടവരാണ് ഞാന്‍ അടക്കമുള്ള ആളുകള്‍. ഒരു പൗരന് ലഭിക്കുന്ന എല്ലാ വിധ പ്രയോജനങ്ങളും ലഭിക്കാത്ത ഞങ്ങള്‍ക്ക് എങ്ങനെയാണ് ഈ സിവില്‍ കോഡ് ബാധകമാവുക. ആദിവാസി വിഭാഗത്തെ ഒരു തരത്തിലും തുല്യരായി പരിഗണിച്ചിട്ടില്ല. അതുകൊണ്ട് നിലപാട് എവിടേയും പറയും. അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യും.

സിപിഎം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ്

സിപിഎം ഇപ്പോള്‍ ഏക സിവില്‍ കോഡിന് എതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നു. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം എന്നതിന് അപ്പുറത്തേക്ക് അവരുടെ എതിർപ്പ് പോവുമോ എന്ന് അറിയില്ല. അതിനെ അങ്ങനെ കണ്ടാല്‍ മതി. ഇത്തരത്തില്‍ ചില വിഷയങ്ങള്‍ വരുമ്പോള്‍ തുടക്കത്തില്‍ സിപിഎം വലിയ എതിർപ്പ് ഉന്നയിക്കും. എന്നാല്‍ പിന്നീട് എവിടേയും കാണില്ല. അല്ലെങ്കില്‍ പാതിവഴിയില്‍ നിർത്തി അതിന്റെ ഭാഗമാവും. ചുരുക്കി പറഞ്ഞാല്‍ രാഷ്ട്രീയപരമായ മുതലെടുപ്പാണ് സിപിഎം ഇതിലൂടെ ലക്ഷ്യമിടുന്നത്.

വേണ്ടി വന്നാല്‍ കൂട്ടായ്മകളുടെ ഭാഗമാവും

നിലവില്‍ ഒരു കൂട്ടായ്മയുടേയും ഭാഗമാവാന്‍ തീരുമാനിച്ചിട്ടില്ല. പാർട്ടിയില്‍ ചർച്ച നടത്തിയതിന് ശേഷം വേണ്ടി വന്നാല്‍ അത്തരം രീതിയിലേക്ക് മാറും. ആരൊക്കെയാണ് കൂട്ടായ്മയ്ക്ക് പിന്നില്‍, അവരുടെ ലക്ഷ്യമെന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിക്കണം. അതോടൊപ്പം തന്നെ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചും വിശദമായി പഠിക്കേണ്ടതുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+