ഇന്ത്യൻ ചെസ്സിലെ യുവചാംപ്യൻ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനെ ഡബിൾ ഹോഴ്സ് ആദരിച്ചു
ബെംഗളൂരു: ഇന്ത്യൻ ചെസ്സ് ചരിത്രത്തിൽ പുതിയ അധ്യായം സൃഷ്ടിച്ച് ഗ്രാൻഡ് മാസ്റ്റർ ആയ യുവതാരം നിഹാൽ സരിനെ കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന നിർമാതാക്കളായ ഡബിൾ ഹോഴ്സ് ആദരിച്ചു. ചെസ്സ് റേറ്റിങിൽ 2600ന് മുകളിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് തൃശ്ശൂർക്കാരനായ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ.
ക്ലാസിക്കൽ ചെസ്സിൽ 2610 റേറ്റിങ് നേടിയ നിഹാൽ 201ആം സ്ഥാനത്തെത്തി നിൽക്കുകയാണ്. 2017ലെ വേൾഡ് യൂത്ത് ഒളിംപ്യാഡ് ഗോൾഡ് മെഡലിസ്റ്റ് ആയിരുന്നു നിഹാൽ. ടീം ഇനത്തിൽ അന്ന് വെള്ളി മെഡലും നേടി. 2014ൽ അണ്ടർ 10 ലോക ചെസ് ചാംപ്യനായിരുന്നു. 2015ൽ അണ്ടർ 15 ലോക വെള്ളി മെഡൽ ജേതാവായി.
2016ലെ ശിശുദിനത്തിൽ നാഷണൽ അവാർഡ് ഫോർ എക്സെപ്ഷണൽ അച്ചീവ്മെന്റ് പുരസ്കാരം നേടി. രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജിയിൽ നിന്നാണ് നിഹാൽ സരിൻ പുരസ്കാരം ഏറ്റുവാങ്ങിയത്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് നിഹാൽ സരിൻ. ജി.എന്‍ ഗോപാലിനും എസ്.എല്‍ നാരായണനുമാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ രണ്ടുപേര്‍.
മഞ്ഞിലാസ് ഡബിൾ ഹോഴ്സിന്റെ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ സജീവ് മഞ്ഞില നിഹാൽ സരിനെ ആദരിക്കുന്നതിന്റെ ഭാഗമായി 5 ലക്ഷം രൂപയുടെ വൗച്ചർ നൽകി. ലോകോത്തര നിലവാരം പുലർത്തുന്ന വിവിധ ഭക്ഷ്യോത്പന്നങ്ങൾ വിപണിയിൽ ഗുണമേന്മ ചോരാതെ എത്തിക്കുന്ന ഡബിൾ ഹോഴ്സ് സമൂഹ നന്മയ്ക്ക് ഉതകുന്ന പല കാര്യങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. ഈ വർഷത്തെ സി എസ് ആർ പ്രവര്‍ത്തനങ്ങൾ കൂടുതലും ഊന്നൽ നല്‍കുന്നത് കായിക - വിദ്യാഭ്യാസ മേഖലയിലാണ്. അതിന്റെ ആദ്യ ചുവടുവെപ്പാണ് ഇത്.