ഡിപിആർ പൂർണ്ണമല്ല: സില്‍വർ ലൈന്‍ പദ്ധതിക്ക് ഇപ്പോള്‍ അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ
ദില്ലി: കേരള സർക്കാറിന്റെ സില്‍വർ ലൈന്‍ പദ്ധതിക്ക് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് സില്‍വർ ലൈന്‍ സംബന്ധിച്ച കേന്ദ്ര സർക്കാറിന്റെ നിലപാട് പാർലമെന്റില്‍ വ്യക്തമാക്കിയത്. സില്‍വർ ലൈനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നുമുള്ള ആദ്യ ഔദ്യോഗിക പ്രതികരണമാണ് ഇത്. സില്‍വർ ലൈന്‍ പദ്ധതിയെക്കുറിച്ച് യു ഡി എഫ് എംപിമാരായ എന്‍കെ പ്രേമചന്ദ്രനും കെ മുരളീധരനും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കുകായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി.
കേരള സർക്കാർ മുന്നോട്ട് വെച്ച പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കേണ്ടതുണ്ടെങ്കിലും പദ്ധതി സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. ദ്ധതിയുടെ ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ. പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്കുകളും വ്യക്തമാക്കേണ്ടത്. ഇതടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കാനും സാധിക്കുകയുള്ളുവെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
റിപ്പോർട്ടുകള്‍ സമർപ്പിക്കാന്‍ സില്‍വർ ലൈന്‍ പദ്ധതിയുടെ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി കേന്ദ്ര പരിഗണിക്കും. അതേസമയം സിൽവർ ലൈൻ പദ്ധതിയെ കേന്ദ്രസർക്കാർ തള്ളിപ്പറഞ്ഞിട്ടില്ലെന്നായിരുന്നു രാജ്യസഭാ എംപിയും സിപിഎം നേതാവുമായ എളമരം കരീം അഭിപ്രായപ്പെടുന്നത്. കേന്ദ്രം ആവശ്യപ്പെട്ട കാര്യങ്ങള്‍ വൈകാതെ തന്നെ സംസ്ഥാനം നല്‍കും പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
ഉർവശീശാപം ഉപകാരം: 'ദിലീപ് അനുയായികള്‍ ചെയ്യുന്നത് തന്നെ അദ്ദേഹത്തിന് ദോഷമായി മാറുന്നു'
കേന്ദ്രം അന്തിമ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്നത്തെ തീരുമാനത്തോടെ തന്നെ സില്‍വർ ലൈനിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് പ്രതിപക്ഷ പാർട്ടികള്‍. ഇന്നലെ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ധനമന്ത്രി വന്ദേഭാരത് അതിവേഗ തീവണ്ടി പ്രഖ്യാപിച്ച സാഹചര്യത്തിൽ സില്‍വർ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോവാനുള്ള തീരുമാനത്തില്‍ നിന്നും കേരള സർക്കാർ പിന്‍വലിയണമെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന നിലപാടില്‍ തന്നെയാണ് സംസ്ഥാന സർക്കാർ.