ആളുകളെ കൊന്ന് ജയിലിൽ പോയി പണിയില്ലാതിരിക്കുന്ന കള്ള കഫീൽ ഖാൻ!! വിഷം തുപ്പി കോഴിക്കോട്ടെ ഡോക്ടർ!
കോഴിക്കോട്: കേരളത്തില്‍ നിപ്പാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്തകള്‍ക്കെന്ന പോലെ വര്‍ഗീയ പ്രചാരണങ്ങള്‍ക്കും ഒരു കുറവുമില്ല. നിപ്പ വൈറസ് പടരാന്‍ കാരണം ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് എന്നതടക്കമുള്ള വംശീയ, വര്‍ഗീയ വിദ്വേഷം സംഘപരിവാര്‍ അനുകൂലികള്‍ പരത്തുന്നുണ്ട്.
നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ ഡോ. കഫീല്‍ ഖാന് നേര്‍ക്കും നടക്കുന്നുണ്ട് ഇത്തരത്തിലുള്ള വര്‍ഗീയ പ്രചാരണം. അതും കോഴിക്കോട് തന്നെയുള്ള ഒരു ഡോക്ടറുടെ വക.
ഗൊരഖ്പൂര്‍ ഹീറോ
ഗൊരഖ്പൂര്‍ ഹീറോ എന്നാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍ അറിയപ്പെടുന്നത്. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലെ ഓക്‌സിജന്‍ ദുരന്തത്തില്‍ നിരവധി കുഞ്ഞുങ്ങള്‍ക്ക് രക്ഷകനായത് ഡോ. കഫീല്‍ ഖാന്‍ ആയിരുന്നു. അതിന്റെ പേരില്‍ യോഗിയുടെ പ്രതികാരത്തിനും ഡോക്ടര്‍ ഇരയായി. യോഗി സര്‍ക്കാര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ കടത്തിയെന്ന് ആരോപിച്ച് കഫീല്‍ ഖാനെ ജയിലില്‍ അടച്ചു. എട്ട് മാസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് അദ്ദേഹത്തിന് ജാമ്യം പോലും കിട്ടിയത്.
കേരളത്തിലേക്ക് വരണം
മനുഷ്യത്വത്തിന്റെ പേരില്‍ ഡോ. കഫീല്‍ ഖാനെ രാജ്യത്തെ സംഘികള്‍ ഒഴികെ ഉള്ളവരെല്ലാം ബഹുമാനിക്കുകയും ചെയ്യുന്നു. അതിനിടെ കേരളത്തിലേക്ക് വരാനും നിപ്പ ബാധിച്ച രോഗികള്‍ക്ക് സേവനം ചെയ്യാനുമുള്ള താല്‍പര്യം കഫീല്‍ ഖാന്‍ പ്രകടിപ്പിച്ചു. നിപ്പ വൈറസ് മരണങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്നും രാത്രി ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും കഫീല്‍ ഖാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
ക്ഷണിച്ച് പിണറായി
സിസ്റ്റര്‍ ലിനി തനിക്ക് പ്രചോദനമാണെന്നും തന്റെ ജീവിതവും സേവനത്തിന് വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറാണെന്നും കഫീല്‍ ഖാന്‍ കുറിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണം എന്ന ആവശ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാട്ടുകയും ചെയ്തു. സഹജീവികളോട് സ്‌നേഹമുള്ള കഫീല്‍ ഖാനെ പോലുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
വർഗീയ വിഷം
ഇതോടെയാണ് ചിലര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കുരുപൊട്ടിത്തുടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറായ അമ്പിളി കടന്നയിലാണ് കഫീല്‍ ഖാനെ അപമാനിച്ചും വര്‍ഗീയ വിഷം തുപ്പിയും രംഗത്ത് വന്നിരിക്കുന്നത്. കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാവും, വിജയേട്ടന്‌റെ പുതിയ തന്ത്രം എന്നാണ് അമ്പിളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇത്ര കുശുമ്പ് പാടില്ല
ഈ പോസ്റ്റിന് താഴെ നടന്ന ചര്‍ച്ചയിലാണ് കഫീല്‍ ഖാനെയും മുഖ്യമന്ത്രി പിണറായി വിജയനേയും അപമാനിക്കുന്ന തരത്തിലും ഡോക്ടര്‍ അമ്പിളിയുടെ പരാമര്‍ശങ്ങള്‍. ''കഫീൽഖാന്റെ വരവിനെ പുശ്ചിക്കുന്ന താങ്കൾക്ക് ഞങ്ങളെ സഹായിക്കാൻ പറ്റുമോ.. കുശുമ്പും കൂന്നായ്മയും താങ്കളെപ്പോലുള്ള ഡോക്ടർ മാർക്ക് പാടില്ല.. സഹായിക്കാൻ പറ്റിയില്ലെങ്കിലും ബുദ്ധിമുട്ടിക്കരുത്. പ്ളീസ് എന്നൊരാൾ കമന്റ് ചെയ്തതിനോടാണ് രൂക്ഷമായ പ്രതികരണം ഡോക്ടർ അമ്പിളി നടത്തിയിരിക്കുന്നത്.
കള്ള കഫീലിനെ ആവശ്യമില്ല
''നിങ്ങളുടെ തരം താണ രാഷ്ട്രീയം എനിക്ക് മനസ്സിലാവും. പക്ഷെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക. അയാൾ കഫീൽ ഖാൻ ഒരു ത്യാഗം പോലെ വന്നു പണിയെടുക്കാം എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു ഡോക്ടർ ആണ് ഞാനും. അവിടെ എന്ത് നടക്കുന്നു എന്നും അവിടെ ഒരു കള്ള കഫീലിന്റെ ആവശ്യമുണ്ടോയെന്നും നിങ്ങളെക്കാൾ നേരിട്ടറിയാം. മനുഷ്യർ മരിച്ചു വീഴുമ്പോളും രാഷ്ട്രീയം കളിക്കാനുള്ള കഴിവ് അത് ചെറിയ കഴിവല്ല'' എന്നാണ് ഡോക്ടർ അമ്പിളി കടന്നയിലിന്റെ ഒരു മറുപടി.
ആളുകളെ കൊന്നവൻ
തന്റെ ജോലി മര്യാദക്ക് ചെയ്യാതെ ആളുകളെ കൊന്ന് ജോലിയും പോയി ജയിലിലും കിടന്ന് തൊഴിലില്ലാതിരിക്കുന്ന ഒരുത്തന്റെ ജല്പനം എടുത്തു പറഞ്ഞു പോസ്റ്റ് ഇട്ട ഒരു മുഖ്യമന്ത്രിയെ കാണുന്നത് എനിക്ക് കോമഡി തന്നെയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഫീൽ ഖാനെ കേരളത്തിലേക്ക് ക്ഷണിച്ചതിനെ പരാമർശിച്ച് അമ്പിളി കടന്നയിൽ പരിഹസിക്കുന്നു. ഒരു ഡോക്ടർ തന്നെ ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.
കത്വ പെൺകുട്ടിയെ അപമാനിച്ചു
ഇത്തരം വർഗീയ പരാമർശങ്ങൾ മുൻപും ഈ ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതം സോഷ്യൽ മീഡിയ ഓർമ്മപ്പെടുത്തുന്നു. തനിക്ക് മതേതരത്വമെന്ന ആശയത്തോടേ യോജിപ്പില്ലെന്നും താനൊരു സവർണ ഹിന്ദുവാണ് എന്നും പച്ചയ്ക്ക് പറയുന്നു ഫേസ്ബുക്ക് പോസ്റ്റ് ഉൾപ്പെടെ ഉള്ളവ ഇക്കൂട്ടത്തിലുണ്ട്. കത്വയിൽ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിയെ അപമാനികുന്ന വാർത്ത ഷെയർ ചെയ്തിട്ടുമുണ്ട് ഈ ഡോക്ടർ
Recommended Video
നായർ യുവാക്കളെ കൊന്നെന്ന്
കത്വ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും ദേവസ്ഥാനത്ത് വെച്ചല്ല സംഭവം നടന്നത് എന്നുമുള്ള വ്യാജ വാർത്തയാണ് ഇവർ തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. കോഴിക്കോട് വെച്ച് രണ്ടായിരം നായർ യുവാക്കളെ ജുമഅയ്ക്ക് ശേഷം മരത്തിൽ കെട്ടിത്തൂക്കി കൊന്നു എന്നതടക്കമുള്ള പോസ്റ്റുകളും ഇവർ ഷെയർ ചെയ്തിരിക്കുന്നതായി സോഷ്യൽ മീഡിയ കണ്ടെത്തിരിക്കുന്നു. വർഗീയത നേരത്തെ തന്നെ ഈ ഡോക്ടറുടെ രക്തത്തിലുണ്ടെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. അമ്പിളി കടന്നയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്