'അതിവിടെ നടപ്പില്ല ഇറങ്ങിപ്പോടോ' എന്ന് പറയാൻ ധൈര്യമുളള ഒരാൾ പോലും! വിമർശിച്ച് സംവിധായകൻ
തിരുവനന്തപുരം: പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകനോട് മുൻ ഡിജിപി ടിപി സെൻകുമാർ അപമര്യാദയായി പെരുമാറിയനെതിരെ സംവിധായകൻ ഡോ. ബിജു രംഗത്ത്. ചോദ്യം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്താനും കയ്യേറ്റം ചെയ്യാനും ശ്രമിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് അതിവിടെ നടപ്പില്ല, ഇറങ്ങിപ്പോടോ എന്ന് പറയാൻ ധൈര്യമുളള ഒരാളും പത്രക്കാരുടെ കൂട്ടത്തിൽ ഇല്ലായിരുന്നു എന്ന് ഡോ. ബിജു കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
''ഒരാളുടെ പേരെന്താ, താൻ മദ്യപിച്ചിട്ടുണ്ടോ എന്നൊക്കെ ധാർഷ്ട്യത്തോടെ ചോദിക്കാനുള്ള അധികാരവും അവകാശവും തനിക്കില്ലെടോ. ഇത് പ്രസ് ക്ലബ്ബ് ആണ് ചോദ്യത്തിന് വേണമെങ്കിൽ മറുപടി പറയാം താത്പര്യമില്ലെങ്കിൽ മറുപടി പറയാതെയിരിക്കാം. മര്യാദയ്ക്ക് ആണെങ്കിൽ പത്ര സമ്മേളനം നടത്താം അല്ലാതെ ചോദ്യം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്താനും കയ്യേറ്റം ചെയ്യാനും ആണ് ഉദ്ദേശ്യമെങ്കിൽ അതിവിടെ നടപ്പില്ല ഇറങ്ങിപ്പോടോ ഇവിടെ നിന്ന് എന്ന് എഴുന്നേറ്റ് നിന്ന് പറയാൻ ധൈര്യമുള്ള ഒരാൾ പോലും ആ കൂട്ടത്തിൽ ഇല്ലായിരുന്നു എന്നതാണ് സമകാലിക കേരളത്തിന്റെ നേർസാക്ഷ്യം.
ഔദ്യോഗികമായി ഒരു പത്ര സമ്മേളനത്തിൽ, പ്രസ് ക്ലബ്ബ് പോലെ ഔദ്യോഗികമായ ഒരു സ്ഥലത്ത് പത്ര സമ്മേളനത്തിൽ ചോദ്യം ചോദിച്ചതിന്റെ പേരിൽ ഒരു മനുഷ്യനെ പരസ്യമായി മദ്യപാനി ആണോ എന്നാക്ഷേപിച്ചു വ്യക്തിഹത്യ നടത്തുകയും , ആജ്ഞാപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ആളിനെ അയാൾ പരസ്യമായി മാപ്പ് പറയുന്നത് വരെ അയാളെ ബഹിഷ്‌കരിക്കാൻ പത്ര സുഹൃത്തുക്കൾ തയ്യാറാകുമോ.
Recommended Video
അത്രയ്ക്കെങ്കിലും ധാർമിക ബോധം പത്രപ്രവർത്തക സമൂഹം പ്രകടിക്കുമോ. സാധ്യത വിരളം ആണ്. ഇമ്മാതിരി അനേകം വിവരദോഷികളുടെ പിന്നാലെ നടന്നും ചർച്ചയ്ക്ക് വിളിച്ചു വരുത്തി തെറി പറയാൻ അവസരം നൽകിയും അവരെ പബ്ലിക് ഫിഗർ ആക്കി വളർത്തി എടുക്കുന്ന മേക്കിൻ പ്രക്രിയയിൽ ആണല്ലോ ടെലിവിഷൻ മാധ്യമങ്ങൾ ഇപ്പോൾ സ്പെഷ്യലൈസ് ചെയ്തു കൊണ്ടിരിക്കുന്നത്''.