മോഹൻലാലിന് വേണ്ടി ഇടത് മന്ത്രിയുടെ ഏകാധിപത്യ നീക്കം.. പ്രതിഷേധം പുകയുന്നു
തിരുവനന്തപുരം: വര്‍ഷങ്ങളുടെ സിനിമാ ജീവിതത്തിലൂടെ മോഹന്‍ലാല്‍ മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കി വെച്ചിരുന്ന നല്ല ഇമേജാണ് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ തകര്‍ന്നടിഞ്ഞത്. കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ എഎംഎംയിലേക്ക് തിരിച്ച് നില്‍ക്കാന്‍ കൂട്ടുനിന്നതോടെ മോഹന്‍ലാലിന്റെ കോലം തെരുവില്‍ കത്തിക്കുന്നതിലേക്കടക്കം കാര്യങ്ങളെത്തി.
എഎംഎംഎ പ്രസിഡണ്ടായ ശേഷം നടത്തിയ ആദ്യത്തെ മീറ്റ് ദ പ്രസില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമല്ലെന്ന വ്യക്തമായ സൂചന നല്‍കിയ പരാമര്‍ശങ്ങളും മോഹന്‍ലാലിനെതിരെ വലിയ പ്രതിഷേധമുയരാന്‍ കാരണമായി. ഇതേ കാരണം കൊണ്ട് തന്നെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതും.
മുഖ്യാതിഥി മോഹൻലാൽ
സംവിധായകന്‍ ഡോ. ബിജുവാണ് ആദ്യത്തെ വെടിക്കെട്ടിന് തിരികൊളുത്തിയത്. ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങില്‍ സൂപ്പര്‍താരത്തെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ ഡോ. ബിജു പൊട്ടിത്തെറിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചാല്‍ ജൂറി അംഗം കൂടിയായ താന്‍ ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നും ബിജു പ്രഖ്യാപിച്ചു. എന്നാല്‍ ലാലിനെ പങ്കെടുപ്പിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ നീക്കം.
നടിക്കൊപ്പമല്ലെന്ന പ്രഖ്യാപനം
ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പമല്ല തങ്ങളെന്ന് പരോക്ഷമായി പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ വീണ്ടും ഡോ. ബിജു രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ദേശീയ പുരസ്‌കാര വിതരണ ചടങ്ങിൽ രാഷ്ട്രപതി നൽകേണ്ട അവാർഡ് പെട്ടെന്ന് തീരുമാനം മാറ്റി കുറച്ച് അവാർഡുകൾ കേന്ദ്ര മന്ത്രി നൽകും എന്ന് അറിയിച്ചപ്പോൾ ആ ശരികേടിൽ പ്രതിഷേധിച്ചു ചടങ്ങിൽ നിന്നും വിട്ടു നിൽക്കാൻ മുൻകൈ എടുത്തത് കേരളത്തിലെ സിനിമാ പ്രവർത്തകർ ആണ്. ഏതാനും മാസങ്ങൾ കഴിയുമ്പോൾ ഇതാ കേരള സംസ്ഥാന അവാർഡ് വിതരണത്തിൽ മുഖ്യമന്ത്രിയോടൊപ്പം ഒരു വിശിഷ്ടാതിഥി കൂടി ഉണ്ടാകും എന്ന് പെട്ടന്ന് മന്ത്രി ഏകപക്ഷീയമായി തീരുമാനിക്കുന്നു.
മന്ത്രി ഏകാധിപതി ആയി
(അക്കാദമി ജനറൽ കൗണ്സിലിൽ ആലോചിക്കാതെ മന്ത്രി ഏകാധിപതി ആയി എടുത്തതാണ് ഈ തീരുമാനം എന്നറിയുന്നു.) ആദ്യമായാണ് സംസ്ഥാന ചലച്ചിത്ര അവാർഡിന് മുഖ്യ മന്ത്രിയെ കൂടാതെ ഒരു മുഖ്യ അതിഥി വേദിയിൽ എത്തുന്നത്. അതും സ്റ്റേറ്റ് അവാർഡിൽ തന്റെ സിനിമകൾ കൂടി മത്സരിച്ചു വിജയി ആകാൻ സാധിക്കാത്ത ഒരാൾ. മുഖ്യമന്ത്രിക്കൊപ്പം വിശിഷ്ട താര അതിഥിയുടെ സാന്നിധ്യത്തിൽ കൂടി ആയിരിക്കും ഇത്തവണ പുരസ്‌കാര ജേതാക്കൾ അവാർഡ് ഏറ്റു വാങ്ങേണ്ടി വരുക.
എത്ര പേർ വിട്ടുനിൽക്കും
എത്ര പേർ ഈ തീരുമാനത്തിൽ പ്രതിഷേധിച്ചു ചടങ്ങിൽ നിന്നും വിട്ടു നിൽക്കും എന്നത് കണ്ടറിയാം. കേന്ദ്രം അല്ലല്ലോ കേരളം ആയതു കൊണ്ട് കുഴപ്പമില്ല അല്ലേ.. പ്രതികരിക്കുകയും പ്രതിഷേധിക്കുകയും വേണ്ടതില്ല എന്നതാണ് നിലപാട്.. അപ്പോൾ അടുത്ത വർഷം മുതൽ ദേശീയ പുരസ്‌കാരം വിതരണം ചെയ്യുമ്പോൾ കേന്ദ്രത്തിന് താല്പര്യമുള്ള ആരെ കൊണ്ടും വിതരണം ചെയ്യിപ്പിക്കാം ഏത് താരത്തെയും മുഖ്യ അതിഥി ആക്കാം.. പ്രതികരിക്കാൻ പാടില്ലല്ലോ...
നമ്മളിട്ടാൽ ബർമൂഡ
പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ മന്ത്രിയ്ക്ക് താല്പര്യമുള്ള ആർക്കും മേധാവി ആകാം.. എന്തിന് പ്രതിഷേധിക്കണം, സമരം നടത്തണം.....? അതോ ഈ സെലക്ടീവ് പ്രതിഷേധം എന്നതാണോ നമ്മുടെ കണക്ക്.. നമ്മളിട്ടാൽ ബർമുഡ ഡല്ഹിയിലിട്ടാൽ കളസം എന്ന ലൈൻ... എന്ത് വിവാദം ഉണ്ടായാലും മുഖ്യ അതിഥി ഉണ്ടാകും എന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചതായി ഇന്ന് വാർത്തയുണ്ട് .. മന്ത്രി പിന്നോട്ടില്ല.. അപ്പോൾ ഇത്തവണ ഇന്ദ്രൻസ് മികച്ച നടൻ ആയപ്പോൾ മോഹൻലാൽ മുഖ്യ അതിഥി.
അന്ന് ധൈര്യം ഉണ്ടാകുമോ
ഇനി അടുത്ത വർഷം മോഹൻ ലാലോ മമ്മൂട്ടിയോ ദുൽക്കറോ നിവിൻ പോളിയോ പ്രിത്വിരാജോ ഫഹദ് ഫാസിലോ കുഞ്ചാക്കോ ബോബനോ തുടങ്ങി ആരെങ്കിലും മികച്ച നടൻ ആണെങ്കിൽ ഇന്ദ്രൻസോ വിനായകനോ സലിം കുമാറോ സുരാജ് വെഞ്ഞാറമൂടോ മുഘ്യ അതിഥി ആകുമോ (അവരെല്ലാം സമീപ കാലങ്ങളിൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയവർ ആണ് ).അങ്ങനെ ചെയ്യാൻ മന്ത്രിയ്ക്ക് ധൈര്യം ഉണ്ടാകുമോ. പോകട്ടെ അത്ര കടുത്ത ചോദ്യം ചോദിച്ചു താങ്കളെ വിഷമിപ്പിക്കുന്നില്ല.
ഗ്ലാമർ കൂട്ടാൻ ചിലർ
അൽപ്പം മാറ്റി ചോദിക്കാം ..മോഹൻ ലാലോ മമ്മൂട്ടിയോ ദുൽക്കറോ ഫഹദോ പ്രിത്വിരാജോ നിവിനോ കുഞ്ചാക്കോ ബോബനോ ആരെങ്കിലും വരും വർഷങ്ങളിൽ മികച്ച നടൻ ആകുകയാണെങ്കിൽ ആ പുരസ്കാരം നൽകുന്ന സർക്കാർ വേദിയിൽ അവരിൽ തന്നെ പുരസ്കാരം കിട്ടാത്ത ഏതെങ്കിലും ഒരു താരത്തെ മുഖ്യ അതിഥി ആക്കുമോ.. കാണാൻ താല്പര്യമുണ്ട്.. അതോ ചിലർക്ക് പുരസ്കാരം കിട്ടുമ്പോൾ മാത്രം ചടങ്ങിന് ഗ്ലാമർ കുറവാണ് എന്ന തോന്നലിൽ ചടങ്ങിന്റെ ഗ്ലാമർ കൂട്ടാനായും ആൾക്കൂട്ടം ഉണ്ടാക്കാനും ആയി ഒരു വൻ താരത്തെ മുഖ്യ അതിഥി ആക്കുന്ന സെലക്ടീവ് സാംസ്കാരിക നടപടി ആണോ മന്ത്രിയുടെ മനസ്സിൽ..
ഇവിടെ തന്നെ കാണുമല്ലോ
ഒരു ഇടതു പക്ഷ മന്ത്രി എന്ന നിലയിൽ അങ്ങയിൽ നിന്നും ഈ ചോദ്യത്തിന് ഒരു മറുപടി തീർച്ചയായും ഉണ്ടായേ പറ്റൂ... തിരക്കില്ല....വരും വർഷങ്ങളിലും അവാർഡുകൾ ഉണ്ടാകുമല്ലോ. മന്ത്രിയും. ഇവിടെ തന്നെ ഉണ്ടാകുമല്ലോ.. നമ്മളും അതൊക്കെ കാണാൻ ഉണ്ടാകുമല്ലോ... അപ്പോൾ കാത്തിരുന്നു കാണാം ആ മറുപടി എന്നാണ് ഡോ. ബിജു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട ഊർമ്മിള ഉണ്ണിയുമായി വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് വാളെടുത്തവരടക്കം ആരും ഈ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്ത് വരുന്നില്ലെന്നത് ശ്രദ്ധേയമാണ്.
ഫേസ്ബുക്ക് കുറിപ്പ്
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്