പുരോഗമന കുപ്പായം അണിഞ്ഞു നടക്കുന്ന കള്ള നാണയം! ജോയ് മാത്യുവിനെ ഭിത്തിയിലൊട്ടിച്ച് ഡോ. ബിജു!
കോഴിക്കോട്: ദേശീയ പുരസ്‌ക്കാര വിതരണച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിന്റെ അലയൊലി ഇനിയും അടങ്ങിയിട്ടില്ല. അതിനിടെ വിവാദവുമായി ബന്ധപ്പെട്ട് ഒരു വശത്ത് സംവിധായകരായ ജോയ് മാത്യുവും ഡോ. ബിജുവും തമ്മിലുള്ള പോര് കൊഴുക്കുകയാണ്. ദേശീയ പുരസ്‌ക്കാര വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ അപമാനിച്ച് നേരത്തെ ജോയ് മാത്യു രംഗത്ത് വന്നിരുന്നു.
ഇതിന് മറുപടിയെന്നോണം ഷട്ടറിന് പുരസ്‌കാരം നല്‍കാത്തതിന്റെ പേരില്‍ ജോയ് മാത്യു ജൂറി അംഗമായ തന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതായി ഡോ. ബിജു ആരോപിച്ചിരുന്നു. താന്‍ ഷട്ടറിന്റെ പേരിലാണ് അറിയപ്പെടുന്നതെന്നും ഡോ. ബിജു ഏത് പടത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് എന്നാണ് ജോയ് മാത്യു മറുപടി നല്‍കിയത്. ജോയ് മാത്യുവിന് ചുട്ടമറുപടി നല്‍കി ഡോ. ബിജു വീണ്ടും രംഗത്ത് വന്നിരിക്കുന്നു. ഫേസ്ബുക്കിലെ കുറിപ്പ് വായിക്കാം:
അൽപം വിവരം ഉണ്ടാകുന്നത് നല്ലതാണ്
മിസ്റ്റർ ജോയി മാത്യുവിന്റെ പത്ര സമ്മേളനം അറിഞ്ഞത് കൊണ്ട് മാത്രം ചില കാര്യങ്ങൾ മറുപടി പറയട്ടെ. ഷട്ടർ എന്ന സിനിമയുടെ പേരിൽ ആണ് അദ്ദേഹം അറിയപ്പെടുന്നത്, ഡോ.ബിജു ഏത് സിനിമയുടെ പേരിൽ ആണ് അറിയപ്പെടുന്നത് എന്നാണ് ഒന്നാമത്തെ ചോദ്യം. കേരളത്തിൽ മാത്രം അറിയപ്പെടുന്ന സിനിമ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്താൽ മാത്രം പോരാ ഈ നാട്ടിൽ സിനിമാലോകത്ത് നടക്കുന്ന കാര്യങ്ങളിൽ അൽപ്പം വിവരം ഉണ്ടാകുന്നത് നല്ലതാ.
പത്രവായനയും ലോകവിവരവും കുറവ്
7 സിനിമകൾ പുറത്തിറങ്ങുകയും ആ സിനിമകൾക്ക് 5 ദേശീയ അവാർഡും 12 സംസ്ഥാന അവാർഡും ഇരുപതിലധികം അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടുകയും ചെയ്ത ഒരു സംവിധായകനെ താങ്കൾ അറിയാത്തത് താങ്കളുടെ അറിവിന്റെ പരിമിതി ആയി കരുതിയാൽ മതി. കുറഞ്ഞ പക്ഷം സുരാജ് വെഞ്ഞാറമൂടിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സംവിധായകൻ ആരാണ് എന്നെങ്കിലും അദ്ദേഹത്തിന് അറിയില്ല എന്നതിൽ അത്ഭുതം ഉണ്ടാകേണ്ടതില്ല. പത്ര വായനയും ലോകവിവരവും കുറവായതിന്റെ പ്രശ്നമായി അതിനെ കണ്ടാൽ മതി.
വല്ലപ്പോഴും പത്രം വായിക്കുക
താങ്കൾ ഇടപെടുന്ന മുഖ്യധാരാ സിനിമകളെ കുറിച്ചു മാത്രമേ താങ്കൾക്ക് കുറച്ചെങ്കിലും വിവരം ഉള്ളൂ എന്നത് താങ്കളുടെ കുഴപ്പമല്ല. പത്രം വായിക്കുവാനും ടെലിവിഷൻ ന്യൂസുകൾ വല്ലപ്പോഴും കാണുവാനും ശ്രമിക്കുക. ദേശീയമായും അന്തര്ദേശീയമായും ഒക്കെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകളെ പറ്റി കുറച്ചൊക്കെ വിവരം ലഭിക്കും. ഏതായാലും സ്‌കൂളിലും കോളജുകളിലും ജേർണലിസം കോഴ്‌സിനുമൊക്കെ റഫറൻസ് ആയി എന്റെ നിരവധി സിനിമകൾ പഠിപ്പിക്കുന്നുണ്ട്.
വലിയ ബോധം ഒന്നും ഇല്ലാല്ലേ
അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി വിദേശ യൂണിവേഴ്സിറ്റികളിൽ ലൈബ്രറികളിൽ എന്റെ സിനിമകൾ ആർക്കീവ് ചെയ്യപ്പെട്ടിട്ടുണ്ട്. നൂറിലധികം രാജ്യങ്ങളിൽ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്.. വെറുതെ താങ്കളുടെ അറിവിനായി സൂചിപ്പിച്ചു എന്നെ ഉള്ളൂ, കാര്യമാക്കണ്ട. അദ്ദേഹത്തിന്റെ സിനിമ ദേശീയ അവാർഡിന് ഞാൻ ഉൾപ്പെട്ട ജൂറി മുകളിലോട്ട് അയച്ചില്ല അത്രേ. ദേശീയ അവാർഡിന്റെ ഘടനയെ പറ്റി താങ്കൾക്ക് വലിയ ബോധം ഇല്ല എന്ന് മനസ്സിലായി.
ഏറ്റവും മികച്ചവയാണ് തെരഞ്ഞെടുക്കുക
പ്രാദേശിക ജൂറിയുടെ ജോലി മലയാളത്തിൽ നിന്നും തമിഴിൽ നിന്നും എത്തുന്ന എല്ലാ സിനിമകളും കണ്ട് അതിൽ ഏറ്റവും മികച്ചത് എന്ന് തോന്നുന്ന കുറച്ചു ചിത്രങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്. അല്ലാതെ ജൂറിയ്ക്ക് മുന്നിൽ വരുന്ന എല്ലാ ചിത്രങ്ങളും തിരഞ്ഞെടുക്കുക അല്ല. തന്റെ ചിത്രം തിരഞ്ഞെടുക്കാത്തത്തിന്റെ കാരണം എന്നെ വിളിച്ച് അന്വേഷിക്കുകയും ഞാൻ പറഞ്ഞ മറുപടിക്ക് നന്ദി പറയുകയും മാത്രമേ ചെയ്തുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. ഭീഷണിപ്പെടുത്തിയിട്ടില്ല. അസഭ്യം പറഞ്ഞിട്ടില്ല, ജാതി വിളിച്ച് ആക്ഷേപിച്ചിട്ടില്ല എന്നാണ് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞത്.
പറഞ്ഞത് മായ്ച്ച് കളയാൻ പറ്റില്ല
കോടതിയിൽ കേസ് നടക്കുകയാണല്ലോ അതിനാൽ കൂടുതൽ പറയുന്നില്ല..കേസിൽ കോൾ റെക്കോർഡർ ടെലിഫോണ് കമ്പനിയിൽ നിന്നും ലഭ്യമാകും എന്നത് ഓർത്താൽ മതി. താങ്കൾ പറഞ്ഞത് ഏതായാലും മായിച്ചു കളയാൻ പറ്റില്ലലോ. പിന്നെ ഈ കേസിൽ വാദി ഞാനല്ല സ്റ്റേറ്റ് ആണ്. എന്റ്റെ പരാതി സ്റ്റേറ്റിനാണ് നൽകിയിട്ടുള്ളത്. കേസ് കോടതിയിൽ വാദിക്കുന്നത് സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആണ്.
മാനസിക നില മനസ്സിലാക്കാം
പത്രസമ്മേളനത്തിൽ താങ്കൾ തന്നെ പറയുന്നു 5 പേരുള്ള ആ കമ്മറ്റിയിൽ മലയാളത്തിൽ നിന്നും ഞാനും സാബു ചെറിയാനും അംഗങ്ങൾ ആയിരുന്നു എന്ന്. താങ്കൾ സാബു ചെറിയാനെ വിളിച്ച് എന്തുകൊണ്ട് വിവരങ്ങൾ അന്വേഷിച്ചില്ല , തെറി പറഞ്ഞില്ല, ഭീഷണിപ്പെടുത്തിയില്ല..? യാതൊരു പരിചയവും ഇല്ലാത്ത എന്നെ മാത്രം വിളിച്ചു തെറി പറഞ്ഞതിന്റെ പിന്നിലെ മാനസിക നില എല്ലാവർക്കും മനസ്സിലാകും മിസ്റ്റർ ജോയി മാത്യു.. അതിന് പിന്നിൽ നിങ്ങളുടെ കൃത്യമായ ഒരു സാമൂഹിക ബോധമുണ്ട്.
വണങ്ങി നിൽക്കാൻ മനസ്സില്ല
അങ്ങനെ താങ്കളുടെ തെറി വിളിയും അധിക്ഷേപവും കേൾക്കേണ്ട ഒരാളാണ് എന്നെപ്പോലെയുള്ള ഒരാൾ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം.. പക്ഷെ അത് അനുസരിച്ച് വണങ്ങി നിൽക്കാൻ എനിക്ക് മനസ്സില്ല.. അതുകൊണ്ട് തന്നെയാണ് കേസ് കൊടുത്തത്. ബാക്കി കോടതിയിൽ തന്നെ കാണാം.. നിങ്ങൾക്കൊക്കെ തെറി വിളിക്കാനും ജാതി അധിക്ഷേപം നടത്താനും ഉള്ളവരല്ല ഞങ്ങളൊക്കെ എന്ന് നിങ്ങൾക്ക് മനസ്സിലാക്കി തരാൻ സുപ്രീം കോടതി വരെ പോകാനും തയ്യാറാണ് മിസ്റ്റർ ജോയി മാത്യു. അത് ഒരു സാമൂഹിക രാഷ്ട്രീയ നിലപാട് ആണ്...തൽക്കാലം ഇത്രമാത്രം.. ബാക്കി ഇനി താങ്കളുടെ അടുത്ത പത്ര സമ്മേളനം ഉണ്ടെങ്കിൽ അത് കഴിഞ്ഞു പറയാം.
ഒരു കള്ള നാണയം ആണയാൾ..
അത് ഒരു സാമൂഹിക രാഷ്ട്രീയ നിലപാട് ആണ്...തൽക്കാലം ഇത്രമാത്രം.. ബാക്കി ഇനി താങ്കളുടെ അടുത്ത പത്ര സമ്മേളനം ഉണ്ടെങ്കിൽ അത് കഴിഞ്ഞു പറയാം എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്. ഫേസ്ബുക്കിലെ കുറിപ്പ് കൂടാതെ കമന്റ് ബോക്സിലും ജോയ് മാത്യുവിനെതിരെ രൂക്ഷമായ വിമർശനം തന്നെ ഡോ. ബിജു ഉന്നയിക്കുന്നുണ്ട്. പുരോഗമന കുപ്പായവും അണിഞ്ഞു നടക്കുന്ന ഒരു കള്ള നാണയം ആണയാൾ.. എല്ലാ കാര്യത്തിലും സവർണ്ണ മനോഭാവം ഉള്ള ഒരു ഫ്യൂഡൽ എന്നാണ് ജോയ് മാത്യുവിനെക്കുറിച്ച് ഡോ ബിജു പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വിദേശവനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി? പ്രതികളുടെ പുതിയ വെളിപ്പെടുത്തൽ
ജീതുവിനെ ചുട്ടുകൊല്ലാൻ വിരാജിന്റെ പക്കൽ പെട്രോൾ ബോംബ്.. ഭാര്യയോട് കൊടുംപക! കുറ്റസമ്മത മൊഴി പുറത്ത്