നാട്ടുകാരെല്ലാം മാസ്‌കിട്ട് നടക്കണ്ട, രണ്ടാംഘട്ടം എന്നു പറയുമ്പോള്‍ ഭീതി വേണ്ട: ഡോ. ജി അരുണ്‍കുമാര്‍
കോഴിക്കോട്: നിപാ പേടിയില്‍ നാട്ടുകാര്‍ മുഴുവന്‍ മാസ്‌ക് ധരിച്ച് നടക്കേണ്ടതില്ലെന്ന് മണിപ്പാല്‍ സെന്റര്‍ ഒഫ് വൈറസ് റിസര്‍ച്ച് മേധാവി ഡോ. ജി. അരുണ്‍കുമാര്‍. നിപയുടെ രണ്ടാം വരവില്‍ ഭീതി വേണ്ടെന്നും 42 ദിനങ്ങള്‍കൊണ്ട് കാര്യങ്ങള്‍ പഴയപടിയാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ ആരോഗ്യസംവാദത്തില്‍ സംസാരിക്കുകയായിരുന്നു നിപ സ്ഥിരീകരിച്ച അന്നു മുതല്‍ കോഴിക്കോട്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ഡോ. അരുണ്‍കുമാര്‍.
പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ:
1. നിപയുടെ സെക്കന്റ് വേവ് എന്ന ഭീതി വേണ്ട. ഏതാനും കേസുകളാണ് ഇനി വരാനുള്ളത്. അത് ബാലുശ്ശേരി, മുക്കം ഭാഗങ്ങളിലെ കോൺടാക്റ്റുകളിൽ നിന്നാണ്. വൈകാതെ കാര്യങ്ങള്‍ പഴയപടിയാവും.
2. Mild fever ഘട്ടത്തിൽ വൈറസ് പകരില്ല. ലക്ഷണങ്ങളെല്ലാം മൂർച്ഛിക്കുന്ന ഘട്ടത്തിലാണ് പകർച്ച സംഭവിക്കുന്നത്. വൈകാതെ കാര്യങ്ങള്‍ പഴയപടിയാവും. അതിനാല്‍ അങ്ങാടിയിലൂടെ നടക്കുമ്പോള്‍ വൈറസ് പകരുമോ എന്ന ഭയംവേണ്ട. രോഗി ശയ്യാവലംബിയായ ഘട്ടത്തില്‍ മാത്രമേ വൈറസ് പകരൂ. അപ്പോഴാണ് കരുതല്‍ വേണ്ടതും.
3. മരിച്ച 17 പേർക്കും NiV ബാധിച്ചത് index case ൽ നിന്നാണ്. അതായത് സാബിത്തിൽ നിന്ന്. പേരാമ്പ്ര താലൂക്കാശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജാശുപത്രി എന്നീ രണ്ട് പോയന്റുകളിൽ നിന്നാണ് വൈറസ് പകർന്നത്.
4. Close contacts കൾക്ക് രോഗം ബാധിച്ചപ്പോൾ സാബിത്ത്, സാലിഹ് എന്നിവരുടെ ഉമ്മ എങ്ങിനെ ഒഴിവായി എന്ന സംശയത്തിന് അവർ ഒരുപക്ഷേ, മുഖം മറച്ചിട്ടാകണം പരിചരിച്ചത് എന്നാണ് നിഗമനം. രോഗിയുടെ സ്രവത്തിലെ വൈറസ് അവരിലേക്ക് എത്തുന്നത് തടയുന്ന എന്തോ ഒന്ന് അവർ അറിയാതെ ഉപയോഗിച്ചിരിക്കണം. സാരിത്തലപ്പ് കൊണ്ട് മുഖവും മൂക്കും മറയ്ക്കുന്ന പോലെ ഒന്ന്.
5. രോഗപ്രതിരോധ ശേഷിയേക്കാൾ contact തന്നെയാണ് നിപയെ സംബന്ധിച്ച് മുഖ്യം. എങ്കിലും സുഖംപ്രാപിച്ചു വരുന്ന നഴ്സിംഗ് വിദ്യാർത്ഥിനി വൈറസിനെ അതിജയിച്ചു എന്ന് പറയണം. ഭീദിതമായ അവസ്ഥയിൽ എത്തിയ കേസാണ്. Ripavirin എന്ന മരുന്നിനോട് അവളുടെ ശരീരം അൽഭുതകരമാംവണ്ണം പ്രതികരിച്ചിരിക്കണം. നിപ +ve ആയ അവശേഷിച്ച രോഗിയുടെ സ്ഥിതിയും ആശാവഹമാണ്.
6. കോഴിക്കോട് മെഡിക്കൽ കോളജിലെ ഇടുങ്ങിയ റേഡിയോളജി കോറിഡോറിൽ നിന്നാണ് മിക്ക കൂട്ടിരിപ്പുകാർക്കും വൈറസ് കിട്ടിയത്. സാബിത്തിനെ സ്കാൻ ചെയ്യാൻ മെയ് 5 ന് എത്തിയപ്പോൾ ആ ഇടുങ്ങിയ സ്ഥലത്തുണ്ടായിരുന്ന എല്ലാവരിലേക്കും രോഗം പകർന്നു.
7. നിപയുടെ ഉറവിടം കണ്ടെത്തൽ അതീവ ശ്രമകരമാണ്. ഒരു ലക്ഷം പഴം തീനി വവ്വാലുകളിൽ നാലോ അഞ്ചോ എണ്ണത്തിൽ മാത്രമാണ് വൈറസ് കാണുക. അതും പ്രത്യേക സാഹചര്യങ്ങളിൽ മാത്രം. (പ്രജനന കാലം, ഏതെങ്കിലും തരത്തിൽ stress അനുഭവിക്കുന്ന ഘട്ടം)
8. വവ്വാൽ കടിച്ച പഴവർഗ്ഗം കഴിക്കുന്നതിലൂടെ നിപ പകരാം. എന്നാൽ പേരാമ്പ്രയിൽ സംഭവിച്ചത് മറ്റൊരു വിധത്തിലാകാനാണ് സാധ്യത കൂടുതലെന്നാണ് എന്റെ തോന്നൽ. വലിയ മൃഗ സ്നേഹിയാണ് സാബിത്ത്. വീട്ടിൽ അയാൾ മുയലുകളെ വളർത്തിയിരുന്നു. സാബിത്ത് വവ്വാലുമായോ വവ്വാലിൻ കുഞ്ഞുമായോ (മെയ് - ഡിസംബർ ആണ് വവ്വാലിന്റെ പ്രജനന കാലം) എങ്ങിനെയോ ഇടപഴകിയിരിക്കണം. വവ്വാൽ ചപ്പിയ മാങ്ങ വഴിയാണെങ്കിൽ ആ ഭാഗം ചെത്തികളഞ്ഞ് ബാക്കി കഴിക്കുന്ന പ്രദേശത്തുള്ള എല്ലാവർക്കും വവ്വാലിൽ നിന്ന് രോഗം വരേണ്ടിയിരുന്നു.
9. നാട്ടുകാർ മൊത്തം മാസ്ക്കും ധരിച്ച് നടക്കേണ്ടതില്ല. എന്നാൽ രോഗികളുമായി സമ്പർക്കത്തിലേർപ്പെടുന്നവർക്ക് മാസ്ക്കും ഗ്ലൗവും നിർബന്ധമാണ്. മാസ്ക്കിട്ടശേഷം ഇടക്കിടെ ഇളക്കി നോക്കുകയോ കൈകൾ മൂക്കിന് അടുപ്പിക്കുകയോ അരുത്. എബോള രോഗിയെ ചികിത്സിച്ച നഴ്സ് ആശുപത്രി മുറിയിൽ ഇടയ്ക്ക് മാസ്ക്ക് ഇളക്കിയതിനാൽ രോഗം പടർന്ന സംഭവം അമേരിക്കയിൽ ഉണ്ടായിട്ടുണ്ട്. അതിനാൽ കൈകൾ സോപ്പിട്ട് കഴുകിയേ മുഖത്തിനോട് അടുപ്പിക്കാവൂ.
10. വളരെയധികം ഫലപ്രദവും കാര്യക്ഷമവുമായിട്ടാണ് അധികാരികൾ ഇടപെടുന്നത്. കേരളത്തിന് അഭിമാനിക്കാം. മരിച്ച 17 പേർക്കും രോഗം പകർന്നത് നിപ സ്ഥിരീകരിക്കുന്നതിന് മുമ്പായിരുന്നു.
11. വളരെ അത്യപൂർവ്വമായി മാത്രം വവ്വാലിൽ നിന്ന് പകരുന്ന വൈറസാണ് നിപ. എന്നാൽ മനുഷ്യനിലെത്തിയാൽ പെട്ടെന്ന് പകരും