അസുഖം വന്നപ്പോൾ മുന്തിയ ആശുപത്രിയിൽ ചികിത്സ, ഇപ്പോൾ വ്യാജപ്രചാരണം! ശ്രീനിവാസനെതിരെ ഡോക്ടർ
കോഴിക്കോട്: കൊവിഡ് ലോകമെമ്പാടും ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ കൊവിഡിനെ ചെറുക്കാനുളള പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനായിട്ടില്ല. അമേരിക്കയും ചൈനയും അടക്കമുളള രാഷ്ട്രങ്ങള്‍ വാക്‌സിന്‍ പരീക്ഷണം നടത്തി ഫലം കാത്തിരിക്കുകയാണ്.
കേരളം കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തന്നെ തീര്‍ക്കുന്നുണ്ട്. അതിനിടെ കൊവിഡിന് പ്രതിവിധി വിറ്റാമിന്‍ സി ആണ് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്ന അവകാശവാദം മുഴക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. ശ്രീനിവാസന്റേത് മണ്ടത്തരവും സാമൂഹ്യദ്രോഹവും ആണെന്ന് തുറന്നടിച്ചിരിക്കുകയാണ് ഡോക്ടര്‍ ജിനേഷ് പിഎസ്.
'കൊവിഡിന് പ്രതിവിധി വിറ്റാമിന്‍ സി'
ഡോ. എസ്എം അഷ്‌റഫിന്റെ പേരില്‍ കൊവിഡുമായി ബന്ധപ്പെട്ട ഒരു വ്യാജ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് കൊവിഡിന് പ്രതിവിധി വിറ്റാമിന്‍ സി ആണെന്ന വാദം ശ്രീനിവാസന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. മാധ്യമം ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
'ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും'
ശ്രീനിവാസന്റെ ലേഖനത്തിലെ വാചകങ്ങള്‍ ഇങ്ങനെയാണ്: '' ഈ ഘട്ടത്തില്‍ ചില വേറിട്ട ചിന്തകള്‍ കൂടി എനിക്ക് പങ്കുവെയ്ക്കാനുണ്ട്. പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരടക്കം വിദഗ്ധര്‍ വിറ്റാമിന്‍ സി കോവിഡിന് പ്രതിവിധിയാണ് എന്ന് പറയുന്നുണ്ട്. വിറ്റാമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും. അപ്പോള്‍ ഒരു വൈറസിനും നിലനില്‍ക്കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.'' ശ്രീനിവാസന്റെ വാദത്തെ പൊളിച്ച് ഡോ. ജിനേഷ് പിഎസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ്.
സാമൂഹ്യ ദ്രോഹമാണ് ഇത്
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' പ്രിയപ്പെട്ട ശ്രീനിവാസൻ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താങ്കളാണ്. എന്നെപ്പോലെ നിരവധി കുറവുകൾ ഉള്ള ധാരാളം കഥാപാത്രങ്ങളെ അഭ്രപാളികളിൽ രേഖപ്പെടുത്തിയ നടനാണ് താങ്കൾ. പക്ഷേ നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് എന്ന് പറയാതെ വയ്യ. വൈറ്റമിൻ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം പറഞ്ഞു എന്നാണ് നിങ്ങൾ മാധ്യമം പത്രത്തിൽ എഴുതിയിരിക്കുന്നത്.
ഇതൊക്കെ നിങ്ങളോട് ആരു പറഞ്ഞു തന്നതാണ് ?
ലോകാരോഗ്യ സംഘടന അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങൾ എഴുതിയിരിക്കുന്നത്. സുഹൃത്തേ, വൈറ്റമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റും എന്ന്, അങ്ങനെ വൈറസ് നശിക്കുമെന്ന്... ഇതൊക്കെ നിങ്ങളോട് ആരു പറഞ്ഞു തന്നതാണ് ??? പരിയാരം മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ പേരിലിറങ്ങിയ വ്യാജ സന്ദേശം. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ എസ് എം അഷ്റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശം.
വ്യാജ പ്രചരണങ്ങൾ നടത്തുന്നു
ഇതിനെതിരെ ഡോക്ടർ തന്നെ സൈബർ സെല്ലിൽ പരാതി കൊടുത്തു കഴിഞ്ഞു എന്ന വാർത്ത വായിച്ചിരുന്നു. അതാണോ താങ്കൾ കേട്ടത് ??? മുൻപൊരിക്കൽ മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തി ആണ് നിങ്ങൾ. എന്നിട്ട് നിങ്ങൾക്ക് ഒരു അസുഖം വന്നപ്പോൾ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നിൽ ഏറ്റവും മികച്ച ചികിത്സ തേടിയ വ്യക്തിയാണ് നിങ്ങൾ. ആ നിങ്ങളാണ് ഇപ്പോൾ വീണ്ടും വ്യാജ പ്രചരണങ്ങൾ നടത്തുന്നത്.
കഷ്ടമാണ് കേട്ടോ..
ലോകത്തിൽ ആകെ മുക്കാൽ ലക്ഷത്തോളം പേർ മരിച്ച അസുഖമാണ്. അതിനെ തടയാൻ ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവർത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോഴാണ് നിങ്ങളെ പോലെ ഒരാൾ മണ്ടത്തരങ്ങൾ പറയുന്നത്. കഷ്ടമാണ് കേട്ടോ... നിങ്ങൾക്ക് അറിയില്ലാത്ത വിഷയങ്ങൾ പറയാതിരുന്ന് കൂടേ ? നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല.
മാധ്യമം പത്രത്തോടാണ് പറയേണ്ടത്
ആരോഗ്യ വിഷയങ്ങളിൽ നിങ്ങളുടെ അഭിപ്രായം ചോദിച്ച മാധ്യമം പത്രത്തോടാണ് പറയേണ്ടത്. എവിടെയാണ് നിങ്ങളുടെ ഒക്കെ മാധ്യമ ധർമ്മം എന്ന് അറിഞ്ഞാൽ കൊള്ളാം. ജനങ്ങളോട്, ദയവുചെയ്ത് ഈ മണ്ടത്തരങ്ങൾ വിശ്വസിച്ച് പണി വാങ്ങരുത്. വ്യക്തിഗത ശുചിത്വ മാർഗങ്ങൾ സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങൾ വൈറ്റമിൻ സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ മറക്കരുത്. എന്ത് ഭക്ഷണം കഴിക്കണം എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം.
അപ്പോൾ ശ്രീനിവാസൻ കൂടെ കാണില്ല
പക്ഷേ ഇതൊക്കെ വിശ്വസിച്ച്, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അവഗണിച്ചാൽ പണി വാങ്ങും. അപ്പോൾ ശ്രീനിവാസൻ കൂടെ കാണില്ല എന്നു മാത്രമേ പറയാനുള്ളൂ. തനിക്ക് അസുഖം വരുമ്പോൾ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ സ്വീകരിക്കുന്ന ഒരാൾ ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത് എന്ന് ഒരിക്കൽ കൂടി പറയാതെ വയ്യ''.
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം