'ശുദ്ധ വിവരക്കേട്, കുറഞ്ഞത് മലയാള സിനിമയുടെ ചരിത്രമെങ്കിലും അറിയണം', നടി മംമ്തയ്ക്ക് രൂക്ഷ വിമർശനം
സിനിമാ രംഗത്ത് അടക്കം സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളേയും അടിച്ചമർത്തലുകളേയും നിസ്സാരവത്ക്കരിക്കുന്ന നടി മംമ്ത മോഹൻദാസിന്റെ വാക്കുകൾക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നു. നിരവധി പ്രിവിലേജുകൾക്ക് മുകളിൽ ഇരുന്ന് കൊണ്ടാണ് സ്ത്രീപക്ഷ പോരാട്ടങ്ങളെ ആകെ കൊഞ്ഞനം കുത്തുന്ന തരത്തിലുളള നിലപാടുകൾ മംമ്ത പറഞ്ഞതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കുറഞ്ഞത് മലയാള സിനിമയുടെ ചരിത്രമെങ്കിലും മംമ്ത മോഹൻദാസ് ഒന്ന് അറിഞ്ഞു വയ്ക്കണം എന്നാണ് ഡോ. മനോജ് വെള്ളനാട് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എന്തിനാണീ WCC എന്നൊക്കെ പണ്ടുമവർ ചോദിച്ചിട്ടുണ്ട് എന്നും മംമ്തയുടെ വാദങ്ങൾ ശുദ്ധ വിവരക്കേടാണ് എന്നും മനോജ് വെള്ളനാട് പറയുന്നു.
വികലമായ കാഴ്ചപ്പാടുകൾ
ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം: '' സത്യം പറഞ്ഞാലവരോടൊരു ബഹുമാനമുണ്ടായിരുന്നു. ക്യാൻസറിനെയും ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിക്കുകയും പബ്ലിക്കിൽ എപ്പോഴും ചിരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നൊരാളെന്ന നിലയിൽ. പക്ഷെ ഇന്നലെ കണ്ട റേഡിയോ ഇൻ്റർവ്യൂ അതൊക്കെ തകർത്തു. എത്രത്തോളം വികലമായ കാഴ്ചപ്പാടുകളാണ് ഈ 2020-ൽ അവർ വിളിച്ചു പറഞ്ഞു ചിരിക്കുന്നത്. വിമൻ എംപവർമെൻ്റെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ജനിച്ചു വീഴുന്ന ആൺകുട്ടികൾ വരെ ഭയക്കുന്നുണ്ടത്രേ.! ആ സ്റ്റേറ്റ്മെൻ്റിൻ്റെ അർത്ഥം തന്നെ മനസിലാവുന്നില്ല.
കൊഞ്ഞനം കുത്തുന്ന പ്രഭാഷണം
2020-ൽ മംമ്ത മോഹൻദാസ് എന്ന നടി ഇപ്പോൾ നിൽക്കുന്ന പ്ലാറ്റ്ഫോമിൻ്റെ അടിയിൽ തപ്പിയാൽ കിട്ടും പി.കെ. റോസി മുതലിങ്ങോട്ടു മലയാള സിനിമ എംപവർ ചെയ്ത് പാലൂട്ടി വളർത്തിയ നടിമാരുടെ എല്ലിൻ കഷ്ണങ്ങൾ. അതിൻ്റെയൊക്കെ മുകളിലിരുന്നാണ്, പ്രിവിലേജിനേക്കാൾ നിലപാടുകൾ കൊണ്ട് ശബ്ദിക്കുന്ന ഒരുപറ്റം സിനിമാക്കാർ മെല്ലെയെങ്കിലും ചില മാറ്റങ്ങൾ സിനിമാ മേഖലയിൽ (അതിൻ്റെ പ്രതിധ്വനി എല്ലായിടത്തും എത്തും) കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടയിൽ അവരെയൊക്കെ നോക്കി കൊഞ്ഞനം കുത്തുന്ന ഈ പ്രഭാഷണം!
മലയാള സിനിമയുടെ ചരിത്രമെങ്കിലും അറിയണം
വനിതാ ശാക്തീകരണത്തിൻ്റെ ചരിത്രമോ അതിനു വേണ്ടി ജീവനും ജീവിതവും ഹോമിച്ചവരെ പറ്റിയോ അവരുടെയൊക്കെ തോളിലിരുന്നാണ് താനിന്നൊരു താരമായതെന്നോ മംമ്ത പഠിക്കണ്ടാ, പക്ഷെ കുറഞ്ഞത് മലയാള സിനിമയുടെ ചരിത്രമെങ്കിലും ഒന്ന് അറിഞ്ഞു വയ്ക്കണം. തനിക്ക് കിട്ടിയ സംസ്ഥാന അവാർഡ് പി.കെ. റോസിക്ക് സമർപ്പിച്ച കനി കുസൃതിയെ പോലുള്ളവർ വർക്ക് ചെയ്യുന്ന മലയാള സിനിമയുടെ ഭാഗമാണ് താനുമെന്ന് മംമ്തയും അതേ അഭിപ്രായമുള്ളവരും വല്ലപ്പോഴും ഓർക്കണം.
ആ പറയുന്നതിലൊരു അശ്ലീലവും തോന്നുന്നില്ല
പിന്നെയും അവർ തന്നെ പറയുന്നുണ്ട്, 'എന്നെ അച്ഛൻ ഒരു ആൺകുട്ടിയെ പോലെയാണ് വളർത്തിയത്' എന്ന്. അതിലവർ അഭിമാനം കൊള്ളുന്നതായും തോന്നി. ആ പറഞ്ഞത് ശരിയായിരിക്കാം. പക്ഷെ, എന്തുകൊണ്ടാണ് അച്ഛനവരെ അങ്ങനെ വളർത്തിയതെന്ന് ചിന്തിക്കാൻ കഴിയാത്തതാണ് പ്രശ്നം. ആണാവുന്നതിൻ്റെ പ്രിവിലേജ് എന്താണെന്ന് അപ്പോൾ പോലും അവർക്ക് മനസിലാവുന്നില്ല. ഒരു പെൺകുട്ടിയെ ആൺകുട്ടിയെ പോലെ വളർത്തിയെന്ന് പറയുന്നതിലൊരു അശ്ലീലവും അവർക്ക് തോന്നുന്നില്ല.
പെണ്ണിന് കുറച്ചിലുണ്ടാവില്ല
'എൽസമ്മ എന്ന ആൺകുട്ടി' എന്ന് സിനിമയ്ക്കൊക്കെ പേരിടുന്നത് പോലൊരു അശ്ലീലമാണതും. സ്വന്തം ജൻഡറിൻ്റെ സ്വത്വത്തിൽ അഭിമാനിക്കാനും അത് മറ്റൊരു ജൻഡറിനും താഴെയോ മേലെയൊ അല്ലെന്നും മനസിലാക്കിയാണ് അച്ഛനമ്മമാർ മക്കളെ വളർത്തേണ്ടത്. അങ്ങനെ വരുമ്പോൾ പെണ്ണായി വളരുന്നതിൽ പെണ്ണിന് കുറച്ചിലുണ്ടാവില്ല. ആണായി വളരുന്നതിൽ വലിയ കാര്യമൊന്നുമില്ലാന്ന് ആണിനും തോന്നും. വുമൺ എംപവർമെൻ്റെന്ന് കേൾക്കുമ്പോ മുട്ടു വിറയ്ക്കുകയുമില്ല.
അവർക്ക് യാതൊരു പരാതിയുമില്ല
15 വർഷം മുമ്പ് നായികനടിയായി മലയാള സിനിമ ഇൻഡസ്ട്രിയിൽ വന്ന മംമ്തയ്ക്ക് അതിനുശേഷം വന്ന ടോവിനോ തോമസിനേക്കാൾ, ഒരേ സിനിമയിൽ നായികാ നായകന്മാരായി വരുമ്പോൾ പോലും റെമ്യൂണറേഷൻ കുറച്ചാണ് കിട്ടുന്നതെന്നതിൽ ജെൻഡർ ഇഷ്യൂവോ discrimination-നോ ഒന്നും തോന്നാത്തത്, ഒരു ആൺകുട്ടിയായി വളർന്ന അവർക്ക് തോന്നാത്തതെന്തായിരിക്കും? അപ്പൊ ആൺകുട്ടിയായി വളർന്നാലൊന്നും പെണ്ണുങ്ങൾക്ക് തുല്യവേതനമോ പദവിയോ ആവശ്യപ്പെടാൻ പറ്റാത്ത സിസ്റ്റമാണ് നിലവിലുള്ളതെന്നും അവർക്കറിയാമായിരിക്കുമല്ലോ. അതിൽ അവർക്ക് യാതൊരു പരാതിയുമില്ല.
'അറിവി'ല്ലാത്തത് സ്വാഭാവികം
പക്ഷെ, വുമൺ എംപവർമെൻ്റിനോട് പുച്ഛമാണ് താനും. എന്തിനാണ് പെണ്ണുങ്ങളിങ്ങനെ സമത്വത്തിന് വേണ്ടി നിലവിളിക്കുന്നതെന്ന് അവർക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. മംമ്തയെ പോലെ ജന്മം കൊണ്ടും ജീവിതസാഹചര്യങ്ങൾ കൊണ്ടും നിരവധി പ്രിവിലേജുകളുള്ള ഒരാൾക്ക്, സമൂഹത്തിലോ സിനിമയിലോ ഏറ്റവും അടിത്തട്ടിൽ സ്ത്രീകൾ അനുഭവിക്കുന്ന അടിച്ചമർത്തലുകളെ പറ്റി 'അറിവി'ല്ലാത്തത് സ്വാഭാവികമെന്ന് കണ്ട് അംഗീകരിക്കാവുന്നതാണ്.
ശുദ്ധ വിവരക്കേട്
എന്തിനാണീ WCC എന്നൊക്കെ പണ്ടുമവർ ചോദിച്ചിട്ടുണ്ട്. പക്ഷെ, 'എനിക്കിതുവരെയും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അതുകൊണ്ടിവിടെ അങ്ങനെ പ്രശ്നമൊന്നുമില്ലാ' എന്നൊക്കെ പറയുന്നതിനെ എങ്ങനെയാണ് കേട്ടിരിക്കുന്നത്. അതിനെ പ്രിവിലേജ് എന്നൊക്കെ പറഞ്ഞ് നിസാരവത്കരിച്ചാ പോരാ, ശുദ്ധ വിവരക്കേട് എന്നു തന്നെ പറയണം. മംമ്തയെ തിരുത്താനൊന്നുമല്ലാ, പക്ഷെ അതുപോലെ ചിന്തിക്കുന്ന പലരെയും നമ്മളീയിടെ കണ്ടത് കൊണ്ട് എഴുതിയതാണ്. ഫെമിനിസമല്ലാ, ഇക്വാളിറ്റിയാണ് വേണ്ടതെന്ന് പറഞ്ഞ നടിയെയും ആനീസ് കിച്ചണിൽ ചൂടോടെ ചുട്ടെടുക്കുന്ന ആയിരം വർഷം മുമ്പത്തെ അഴുകിയ സ്ത്രീസമത്വവാദങ്ങളും ഒക്കെ ഇതിൻ്റെ കൂടെ ചേർത്ത് വായിക്കാം.
പഴകിത്തുരുമ്പിച്ച ആൺകോയ്മവാദം
കലാകാരന്മാരെല്ലാം നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നവരാകണം എന്നൊന്നും നമുക്ക് വാശിപിടിക്കാൻ പറ്റില്ല. അവർക്ക് ശരിയായ നിലപാടുകളുണ്ടായാൽ മനുഷ്യരാശിക്കു മൊത്തം അതുകൊണ്ട് ഗുണമുണ്ടാവുമെന്ന് മാത്രം. കാരണം അവർക്കത്രയും വലിയൊരു ജനസഞ്ചയത്തെ പലരീതിയിൽ സ്വാധീനിക്കാൻ പറ്റും. നിലപാടില്ലാത്തതിൻ്റെ പേരിൽ വിമർശിക്കേണ്ട കാര്യവുമില്ല. പക്ഷെ, ഏതൊരു മനുഷ്യനും ഉണ്ടാവേണ്ട മാനവികതയും സഹാനുഭൂതിയും ഒന്നുമില്ലാതെ, പഴകിത്തുരുമ്പിച്ച ആൺകോയ്മവാദവുമായി പൊതുവേദിയിൽ വരുമ്പോൾ തീർച്ചയായും വിമർശിക്കപ്പെടണം''.
Recommended Video