പത്മനാഭസ്വാമി ക്ഷേത്ര നിധിയും ബീഫും.. കേരളം കുളം തോണ്ടേണ്ടത് ചിലരുടെ ആവശ്യം, പോസ്റ്റ് വൈറൽ
കോഴിക്കോട്: പ്രളയകാലത്ത് നന്മയുടെ കാഴ്ചകൾ കാണുകയും പാഠങ്ങൾ പഠിക്കുകയും മാത്രമല്ല മലയാളി ചെയ്തത്, ചില വിഷവിത്തുകളെ തിരിച്ചറിയൽ കൂടിയാണ്. കേരളത്തിലുള്ളവർ ബീഫ് കഴിക്കുന്നവരാണെന്നും അവരെ സഹായിക്കരുതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അയക്കരുതെന്നും രാജ്യവ്യാപകമായി പ്രചരിപ്പിച്ചവരുണ്ട്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമെടുക്ക് ചെലവാക്കിക്കൂടേ എന്ന ചോദ്യവുമായി കുത്തിത്തിരിപ്പിന് ശ്രമിച്ചവരുണ്ട്. അതൊന്നും പോരാതെ കേരളത്തെ അകമഴിഞ്ഞ് സഹായിക്കുന്ന തമിഴ്നാടുമായി വിദ്വേഷത്തിന് കോപ്പ് കൂട്ടിയവരുണ്ട്. കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോഴും മതം മാത്രം കണ്ടവരുണ്ട്. അക്കൂട്ടർക്കുള്ള മറുപടിയാണ് ഡോ. നെൽസൺ ജോസഫ് നൽകുന്നത്.
ക്ഷേത്രത്തിലെ സ്വർണം
ഡോ. നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: പ്രളയം കഴിഞ്ഞ് എല്ലാം ശാന്തമായപ്പോൾ ഉയർന്നുവന്ന, പക്ഷേ മുളയിലേ നുള്ളിക്കളഞ്ഞ ചില സന്ദേശങ്ങളുണ്ട്. കേരളത്തിനെതിരായ കൂട്ടായ ആക്രമണം മാത്രമല്ല, വെള്ളം മായ്ചുകളഞ്ഞ ചില സംഗതികൾ കുത്തിപ്പൊക്കാനും ശ്രമങ്ങൾ നടക്കുന്നെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 1. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലെ സ്വർണമെടുത്ത് പുനരുദ്ധാരണം നടത്തുക.
" ഹിന്ദുക്കൾ അപകടത്തിൽ "
കേൾക്കുമ്പൊ ഒറ്റനോട്ടത്തിൽ കൊള്ളാമല്ലോ എന്ന് തോന്നും ല്ലേ? അതുതന്നെയാണ് അവർക്ക് വേണ്ടതും. അതു കേട്ട് കൂടുതൽ പേർ ഏറ്റെടുത്തുകഴിഞ്ഞാൽ പിന്നെ മറുവാദം ഇറക്കാം. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങൾ ഒന്നും നൽകുന്നില്ലെന്ന നുണപ്രചാരണവും അതുവഴി " ഹിന്ദുക്കൾ അപകടത്തിൽ " എന്ന പതിവ് പല്ലവിയും.പിന്നെ മൊത്തം ഏറ്റെടുക്കാൻ ആളുണ്ടാവും..
വംശീയ വിദ്വേഷപ്രചരണം
2. കേരള - തമിഴ്നാട് യുദ്ധമെന്ന രീതിയിലെ വിദ്വേഷപ്രചരണം- തമിഴ്നാട് പ്രളയദുരിതത്തിലായിരുന്ന കേരളത്തെ നല്ല രീതിയിൽ സഹായിച്ചിരുന്നു. പ്രളയം ഒന്ന് ഒടുങ്ങിക്കഴിഞ്ഞപ്പോഴാണ് ഏതാനും ചെറുപ്പക്കാർ (?) സോഷ്യൽ മീഡിയയിലൂടെ വംശീയ വിദ്വേഷപ്രചരണം തുടങ്ങിയത്. ആ വിദ്വേഷപ്രചരണവും കൂടുതൽ പ്രശ്നങ്ങളില്ലാതെ ഒതുങ്ങിയത് നവമാദ്ധ്യമത്തിലെ കുറെയാളുകളുടെയും പൊലീസിൻ്റെയും ജാഗ്രത മൂലമാണ്.
ഇന്ത്യൻ കോഫി ഹൗസിൽ ബീഫ്
3. പദ്മനാഭസ്വാമിക്ഷേത്രവും ഇന്ത്യൻ കോഫി ഹൗസും- ക്ഷേത്രത്തിനടുത്ത് ബീഫ് വിൽക്കുന്നെന്ന് ട്വിറ്ററിലാണ് ആദ്യം പോസ്റ്റ് കണ്ടത്. പദ്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽ ബീഫ് വിൽക്കാമോ എന്ന നിഷ്കു ചോദ്യം കേരളത്തിൽ സഹായിക്കാൻ വന്ന ഡാക്കിട്ടറുടെയായിരുന്നത്രേ. അതിനും മറുപടി കൃത്യതയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ കൂടുതലൊന്നും അനക്കങ്ങളുണ്ടാക്കിയില്ല..
നുണക്കഥകൾ
ഇതിനെല്ലാം പുറമെയാണ് കേരളത്തിലെ വെള്ളപ്പൊക്കത്തിൻ്റെ കാരണങ്ങളെന്ന് പറഞ്ഞു വിദ്വേഷ പ്രചരണം നടത്തിയും ദുരിതാശ്വാസസഹായമെന്ന പേരിൽ നുണക്കഥകൾ പ്രചരിപ്പിച്ചും ഫോട്ടോഷൂട്ട് നടത്തിയും ഓഡിയോ ക്ലിപ്പിറക്കിയുമുള്ള സഹായങ്ങൾ... ലക്ഷ്യം പ്രധാനമായും കേരളത്തിൽ മതത്തിൻ്റെ പേരിൽ ചേരിതിരിവ് സൃഷ്ടിക്കലാണെന്ന് വ്യക്തം..
കേരളം കുളം തോണ്ടേണ്ടത് ചിലരുടെ ആവശ്യം
ഒരു വാർത്തയോ ക്ലിപ്പോ കൈവശം കിട്ടിയാൽ അത് കുറഞ്ഞപക്ഷം ഫോർവേഡെങ്കിലും ചെയ്യാതിരിക്കുക. അല്ലെങ്കിൽ അതിൻ്റെ സത്യാവസ്ഥ എങ്കിലും അന്വേഷിക്കാൻ ശ്രമിക്കുക... കേരളം കുളം തോണ്ടേണ്ടത് ചിലരുടെ ആവശ്യമാണ് എന്നാണ് ഡോക്ടർ നെൽസൺ ജോസഫ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. നെൽസൺ ജോസഫ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ്
മീൻ വിറ്റ് സോഷ്യൽ മീഡിയയിൽ താരമായ ഹനാന്റെ കാർ അപകടത്തിൽപ്പെട്ടു.. അപകടം പുലർച്ചെ കൊടുങ്ങല്ലൂരിൽ