ഇങ്ങനെ തള്ളരുത് വേണൂ.. നിപ്പാ വൈറസിനെ തള്ളിമറിച്ച വേണുവിനെ കണ്ടം വഴി ഓടിച്ച് ഡോക്ടർ!
കോഴിക്കോട്: തീരെ പരിചയം പോലുമില്ലാത്ത തരത്തിലുള്ള പകർച്ച വ്യാധികൾ പടരുമ്പോൾ പൊതുജനം വളരെ പെട്ടെന്ന് പരിഭ്രാന്തരാകാൻ സാധ്യതയുണ്ട്. ഏത് സോഴ്സിൽ നിന്നുള്ള വിവരങ്ങളാണ് ആധികാരികം എന്ന് പോലും തിരിച്ചറിയപ്പെടാതെ പോകാം. വ്യാജ വൈദ്യന്മാർ അടക്കമുള്ളവർക്ക് കച്ചവടം കൂട്ടാൻ പറ്റിയ സമയം കൂടിയാണിത്.
ആധികാരികമായി അറിവില്ലാത്തവർ ഇത്തരം വിഷയങ്ങളിൽ അവസാന വാക്കെന്ന പോലെ ഇടപെടുന്നത് അപകടത്തിന്റെ ആധിക്യം കൂട്ടുകയേ ഉള്ളൂ. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനലിൽ നിപ്പാ വൈറസ് ബാധയെക്കുറിച്ച് നടന്ന രാത്രി ചർച്ചയ്ക്കെതിരെ വലിയ വിമർശനം ഉയരുകയാണ്. അവതാരകനായ വേണു ബാലകൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ പലതും ശുദ്ധ മണ്ടത്തരങ്ങളാണെന്ന് ലേക്ക് ഷോർ ആശുപത്രിയിലെ ഡോ. നെൽസൺ ജോസഫ് ചൂണ്ടിക്കാട്ടുന്നു. വായിക്കാം:
എന്തൊരു തള്ളലാണ് യുവറോണർ
ഡോ. നെൽസൺ ജോസഫ് വേണുവിനെതിരെ രൂക്ഷമായി തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്. നെൽസൺ ജോസഫ് ഫേസ്ബുക്കിലിട്ട കുറിപ്പ് വായിക്കാം:ഡിഫ്തീരിയയ്ക്കൊന്നും ചികിൽസയില്ലെന്ന് പ്രൈം ടൈമിൽ ജനം കേൾക്കെ വിളിച്ചു പറയുമ്പൊ ശരിയാണോന്നൊന്ന് ഗൂഗിൾ ചെയ്തെങ്കിലും നോക്കിയിട്ട് തള്ളണം യുവറോണർ. ഒരു പനിക്കും മരുന്നില്ലെന്ന് ആധികാരികമായി തള്ളാൻ താങ്കൾ അവതാരകൻ വേണു തന്നല്ലേ? ഹാരിസൺസ് ടെക്സ്റ്റ് ഓഫ് ഇന്റേണൽ മെഡിസിനൊന്നുമല്ലല്ലോ? രണ്ടാമത്തെ കേസിൽ തന്നെ കണ്ടെത്തിയത് ഡോക്ടർമ്മാരുടെ മിടുക്ക് തന്നെയാ.
എന്ത് അറിവാണ് നിങ്ങൾക്കുള്ളത്
ഒരു ന്യൂറോളജിസ്റ്റിന്റെയും ഒരു പ്രൈമറിഹെൽത് കെ യർ സെന്റർ ഡോക്ടറുടെയും അറിവും സ്കില്ലും വ്യത്യസ്തമാണെന്നറിയാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും സ്പെസിഫിസിറ്റിയും അവതാരകനുമാവാം. മരണനിരക്ക് നോക്കിയല്ല ചികിൽസയുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്. അജണ്ട സെറ്റ് ചെയ്ത് വച്ച് ആരോഗ്യ ചർച്ച നടത്താനിറങ്ങരുത്. പ്രത്യേകിച്ച് ആളുകൾക്ക് പരിഭ്രമമുള്ള സമയത്ത്. എല്ലാം വെറും പൊങ്ങച്ചം പറച്ചിലാണെന്ന് തീരുമാനിക്കാനുള്ള എന്ത് ക്ലിനിക്കൽ സ്കില്ലും നോളജുമാണു താങ്കൾക്കുള്ളത് എന്നാണ് ഡോക്ടറുടെ ചോദ്യം.
ഇങ്ങനല്ല ചർച്ച നടത്തേണ്ടത്
ഇതേ വിഷയത്തിൽ തന്നെ ഡോക്ടറുടെ വിശദമായ മറ്റൊരു പോസ്റ്റ് പിന്നാലെയുണ്ട്: രാഷ്ട്രീയ ചർച്ചകൾ നടത്തുന്നതുപോലെയല്ല ആരോഗ്യവിഷയങ്ങളെപ്പറ്റിയും പകർച്ചവ്യാധി സംശയിക്കുന്ന സമയത്തും ചാനൽ ചർച്ച നടത്തേണ്ടത്. വിദഗ്ധർക്ക് വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുള്ള പാതകൾ മാത്രമാണു മാധ്യമങ്ങളെന്ന് സ്വയം തിരിച്ചറിയണം.ഈ കുറിപ്പ് ശ്രീ വേണുവിനുള്ള മറുപടിയാണെങ്കിലും ആർക്കും വായിക്കാവുന്ന,തെറ്റിദ്ധാരണകളൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണെഴുതുന്നത്.
ആരെ വിശ്വസിക്കണം
1. ഓപ്പണിംഗ് സ്റ്റേറ്റ്മെന്റിൽ നാട്ടിലെ വിദഗ്ധരും കേന്ദ്ര വിദഗ്ധരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. ആരെ വിശ്വസിക്കണമെന്നതിൽ അവ്യതതയുണ്ടെന്ന രീതിയിൽ പറയുകയുണ്ടായി. തെറ്റാണിത്. വിദഗ്ധർ സംസാരിക്കുക അപ്പപ്പോൾ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും. നിപ്പ വൈറസ് സംശയിച്ചപ്പോൾ മുൻപ് ലോകത്ത് അത് പടർന്ന രീതിയെക്കുറിച്ചും ഇൻഫെക്ഷൻ വന്നത് ഏത് വഴിക്കായിരുന്നെന്ന വിവരങ്ങളുമാണു വിദഗ്ധരുടെ മുന്നിലുണ്ടാവുക. അതായത് മലേഷ്യയിലും ബംഗ്ലാദേശിലും രോഗബാധയുടായത് വവ്വാലുകളിൽ നിന്നാണെന്ന വിവരം.
ആദ്യം പറഞ്ഞത് മാറ്റിപ്പറയുന്നു
പക്ഷേ കേരളത്തിൽ വന്ന വഴി അതാണെന്നുറപ്പിക്കണമെങ്കിൽ വവ്വാലുകളെ പിടികൂടി പരിശോധിക്കേണ്ടിവരും. അതും നമുക്ക് ഇതുവരെ ഉറപ്പായിട്ടില്ല. പക്ഷേ അതിനെക്കാൾ പ്രധാനം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള പകർച്ച തടയുന്നതാകും ഇപ്പോൾ. അതിനാണൂന്നൽ നൽകുന്നതും. അതായത് കേരളത്തിലെയും കേന്ദ്രത്തിലെയും വിദഗ്ധർ പറഞ്ഞത് അതാതു സാഹചര്യത്തിൽ ശരിയായതായിരുന്നു. 2. ആദ്യം പറഞ്ഞവ മാറ്റിപ്പറയുന്നു. നിപ്പ പോലെ ഗൗരവമായ ,എന്നാൽ ചില മുൻ കരുതലുകൾ സ്വീകരിച്ചാൽ തടയാൻ കഴിയുന്നതുമായ രോഗങ്ങളിൽ ആദ്യം സ്വീകരിക്കേണ്ട മുൻ കരുതലുകൾ ആശങ്കയുണ്ടാകേണ്ടതിലെന്ന ആമുഖത്തോടെ ജനങ്ങൾക്ക് നൽകുന്നത് രോഗം വ്യാപിക്കുന്നത് തടയാൻ സഹായിക്കുകയല്ലേയുള്ളൂ?
തികച്ചും നിരുത്തരവാദ പരം
" ഒറ്റപ്പനി് മരുന്നില്ലാതെയാണ് ഇവിടെല്ലാവരും ഇരിക്കുന്നത് " ഇന്നലത്തെ ചർച്ചയിലെ ഏറ്റവും അലക്ഷ്യവും നിരുത്തരവാദപരവും അപകടകരവുമായ സ്റ്റേറ്റ്മെന്റുകളിലൊന്നാണിത്. ആരോഗ്യപ്രവർത്തകരിൽ നിന്ന് വരുന്ന സന്ദേശങ്ങളാണു പരിഭ്രാന്തിയുണ്ടാക്കുന്നതെന്ന് അവകാശപ്പെട്ട താങ്കൾ തന്നെ അതു പറഞ്ഞപ്പൊ പിറകിൽ ഐറണി തൂങ്ങിമരിച്ചു കിടപ്പുണ്ടായിരുന്നു. പനി ഒരു രോഗലക്ഷണമാണ്. അത് ബാക്ടീരിയയുടെയോ വൈറസിന്റെയോ പ്രോട്ടോസോവയുടെയോ എന്തിന്റെയെങ്കിലും ഇൻഫെക്ഷൻ കൊണ്ടോ ശരീരത്തിലെ തന്നെ കണക്ടീവ് ടിഷ്യൂ പ്രശ്നങ്ങൾ കൊണ്ടോ അങ്ങനെ നൂറുകണക്കിനു കാരണങ്ങൾ കൊണ്ടുണ്ടാവാം.
അത് അസത്യമാണ്
പനിയുടെ കാരണം കണ്ടെത്തി അതിനാണു ചികിൽസിക്കുന്നത്. ഡിഫ്തീരിയ അടക്കം ഒരു പനിക്കും ചികിൽസയില്ലെന്ന് പറയുമ്പൊ അത് അസത്യമാണെന്ന് മാത്രമല്ല ജനത്തെ പരിഭ്രാന്തരാക്കുകയാണു ചെയ്യുന്നത്. 2016ൽ ഡിഫ്തീരിയ ബാധിച്ചപ്പോൾ രണ്ടു മരണമാണുണ്ടായത്. ബാക്കി ചികിൽസിച്ച് സുഖപ്പെടുത്തിയത് മരുന്നില്ലാത്തതു കൊണ്ടാണോ? നിപ്പ വൈറസ് താരതമ്യേന പുതിയ വൈറസാകയാൽ നമുക്ക് അതിനെക്കുറിച്ച് സമ്പൂർണ്ണമായ അറിവില്ലെന്നത് ഒരു വാസ്തവമാണ്. പക്ഷേ ആ അറിവുണ്ടാകുന്നത് വളരെക്കാലത്തെ പഠനങ്ങൾ കൊണ്ടാണ്. ഒരു മണിക്കൂർ കുറ്റമാരോപിച്ചാൽ ഉണ്ടാവുന്നതല്ല.
വീരസ്യം പറച്ചിൽ മാത്രം
ഡിഫ്തീരിയ സമൂഹത്തിലേക്ക് തിരിച്ചുവരാൻ കാരണമായ ജേക്കബ് വടക്കഞ്ചേരിയെയും മോഹനൻ വൈദ്യരെയും വിദഗ്ധരോട് താരതമ്യം ചെയ്യുക കൂടിയായപ്പൊ പൂർണ്ണമായി. 4. " സർക്കാർ സംവിധാനം പൂർണ്ണപരാജയമാണ്. ബേബി മെമ്മോറിയൽ - സർക്കാർ സംവിധാന താരതമ്യം നേരത്തെ പറഞ്ഞ വവ്വാൽ കഥ പോലെ ഒരു വീരസ്യം പറച്ചിലാണ് ".. ആയിരത്തഞ്ഞൂറോളം പേജുകളുള്ള മെഡിക്കൽ ടെക്സ്റ്റുബുക്കിന്റെ അര പേജിൽ താഴെ ഒതുങ്ങുന്ന ഒരു അപൂർവ്വ ജീവിയാണീ നിപ്പ വൈറസ്. 1998 തൊട്ട് 2018 വരെ 20 വർഷങ്ങൾ കൊണ്ട് ഏതാണ്ട് അഞ്ഞൂറിൽ താഴെ ആളുകൾക്ക് മാത്രം വരികയും അതിൽ ഇരുന്നൂറോളമാളുകൾക്ക് മാത്രം മരണമുണ്ടാവുകയും ചെയ്ത ഒരു രോഗാണു.
സാഹചര്യങ്ങൾ ഒത്തുവന്നു
കേരളത്തിൽ ഒരു വർഷം ഇതിന്റെ പതിന്മടങ്ങാളുകൾ വാഹനാപകടത്തിൽ മാത്രം മരിക്കുന്നുണ്ട് എന്നുള്ളപ്പോഴാണു ലോകത്തെ ഈ നിരക്ക്. ഒരു ഡോക്ടറുടെ മുന്നിൽ ഒരു പനിയുമായി ചെല്ലുമ്പോൾ ആദ്യം അപൂർവ്വങ്ങളിൽ അപൂർവ്വമായ നിപ്പയെയോ എബോളയെന്നോ അല്ല ഡോക്ടർ വിചാരിക്കുക. കേരളത്തിൽ രണ്ടാമത്തെ കേസിൽ തന്നെ നമുക്ക് നിപ്പയെ സംശയിക്കാൻ സഹായകമായത് , അറിഞ്ഞിടത്തോളം ചില സാഹചര്യങ്ങൾ ഒത്തുവന്നതുകൊണ്ട് മാത്രമാണ്.
ആരോപണത്തിന് അടിസ്ഥാനം വേണം
അതായത്, സമാന ലക്ഷണങ്ങളോടെ അതേ വീട്ടിലുള്ള ആളുടെ മരണം, കിണറ്റിലിറങ്ങിയെന്നും അവിടെ വവ്വാലുണ്ടായിരുന്നെന്നുമുള്ള കഥ, പെട്ടെന്നുള്ള മോശമാവൽ ഇവയോടൊപ്പം ഒരു ഫിസിഷ്യന്റെയോ ന്യൂറോളജിസ്റ്റിന്റെയോ എക്സ്പെർട്ടൈസും ബ്രില്യൻസും ചേർന്നപ്പോഴാണത് സാദ്ധ്യമായത്. അല്ലാതെ അത് മറ്റൊരാളുടെ പിഴവാണെന്നും സംവിധാനത്തിന്റെ പരാജയമാണെന്നും വ്യാഖ്യാനിക്കുന്നതിൽ അർത്ഥമില്ല. സർക്കാർ സംവിധാനങ്ങൾ പെർഫെക്റ്റല്ല. പക്ഷേ അത് ആരോപിക്കുമ്പൊ അടിഥാനമുള്ളതാവണം. സാഹചര്യം നോക്കി വേണം
ഈ പ്രവണത അവസാനിപ്പിക്കണം
5. " റിബാവെറിൻ മരുന്ന് കയ്യിൽ വച്ചുകൊണ്ടിരിക്കുകയാണ് ". റിബാവെറിൻ നിപ്പാ വൈറസിനെതിരെ 100% ഫലപ്രദമായ മരുന്നാണെന്ന് തെളിയിക്കപ്പെട്ട മരുന്നല്ല. അത് പത്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെ പ്രതിരോധ മരുന്നല്ല. നിപ്പയെ ടാക്കിൾ ചെയ്യാനുള്ള സപ്പോർട്ടീവ് കെയറിന്റെ ഒരു ഭാഗമായി കേന്ദ്രസംഘം ആ പ്രോട്ടോക്കോളിൽ മരുന്ന് കൂടി ഉൾപ്പെടുത്തിയതാണ്. അതിനർത്ഥം നിപ്പ സംശയിക്കപ്പെടുന്ന രോഗികൾക്ക് ചികിൽസയേ ലഭിക്കുന്നില്ല എന്നല്ല. കൂടാതെ ഐസൊലേഷനെ വൈകാരികമായി സമീപിക്കുന്ന രീതിയും അങ്ങനെ പ്രചരിപ്പിക്കുന്ന രീതിയും സാമൂഹ്യമാദ്ധ്യമങ്ങളും ദൃശ്യ ,പ്രിന്റ്,ഓൺ ലൈൻ മാദ്ധ്യമങ്ങളും രാഷ്ട്രീയനേതാക്കളും അവസാനിപ്പിക്കണം.
കുറ്റപ്പെടുത്തേണ്ട സമയമല്ല
പരിഭ്രാന്തിയുണ്ടാക്കുകയോ കുറ്റവാളിയാരെന്ന് കണ്ടെത്തുകയോ ആവരുത് ഇപ്പൊ ലക്ഷ്യം. ഇതിൽ മിക്കതും അവിടെ ചർച്ചയിൽ പങ്കെടുത്ത ഡോക്ടർമ്മാർ നന്നായി വിശദീകരിച്ചിരുന്നു. തങ്ങൾ പറയുന്നതെന്താണെന്നും എന്തിനാണെന്നും എന്താണു പറയേണ്ടതെന്നും ആലോചിക്കേണ്ട ഉത്തരവാദിത്വമുള്ളതിനാൽ അവർക്ക് ബഹളം വയ്ക്കുന്നതിൽ പരിമിതികളുണ്ടെന്ന് മാത്രം
തെറ്റിദ്ധാരണ പരത്തരുത്
ഏകോപനത്തിന്റെ അഭാവത്തെക്കാൾ പറയുന്നത് മനസിലാക്കാതെയും മനസിലാക്കിയത് സെൻസേഷണലൈസ് ചെയ്തും പകുതി മനസിലാക്കിയും മാദ്ധ്യമങ്ങൾ നടത്തുന്ന റിപ്പോർട്ടിംഗ് തെറ്റിദ്ധാരണ ജനിപ്പിക്കുന്നെന്ന് പറയേണ്ടി വരുന്നതിൽ വിഷമമുണ്ട്. എല്ലാവരുമല്ല. ഉത്തരവാദിത്വത്തോടെ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർ സദയം ക്ഷമിക്കുക എന്നാണ് ഡോക്ടർ നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം