'ഈ ചതിക്ക് പകരം ജീവിച്ച് കാണിച്ചുകൊടുക്കേണ്ടതാണ്, പക്ഷേ..'; റുവൈസിനെക്കുറിച്ച് ഷഹ്ന പറഞ്ഞത്
തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളജ് പി ജി വിദ്യാര്‍ഥിനി ഡോ. ഷഹ്ന ജീവനൊടുക്കിയ കേസിലെ പ്രതി ഡോ. ഇ എ റുവൈസിന് എതിരെ ഹൈക്കോടതി. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പില്‍ റുവൈസിനെതിരെ പരാമര്‍ശങ്ങളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. റുവൈസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍.
ജസ്റ്റിസ് ഗോപിനാഥിന്റെ മുന്നിലെത്തിയ ജാമ്യാപേക്ഷ ഇന്നേക്ക് മാറ്റിയിരിക്കുകയാണ്. ആത്മഹത്യ ചെയ്ത ദിവസം ഷഹ്ന റുവൈസിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒഴിവാക്കി. ഷഹ്നയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നു എന്നും മാതാപിതാക്കള്‍ വീട്ടില്‍ ചെന്നപ്പോള്‍ സാമ്പത്തിക വിഷയത്തെ കുറിച്ച് സംസാരമുണ്ടായി എന്നുമുള്ള ദൃക്‌സാക്ഷി മൊഴികളുണ്ട് എന്ന് കോടതി വ്യക്തമാക്കി.

'അവന്‍ അണിഞ്ഞിരുന്ന ചതിയുടെ മുഖംമൂടി മാറ്റാന്‍ എനിക്ക് കഴിഞ്ഞില്ല. എന്താണ് ഈ ലോകം ഇങ്ങനെ. അവന് പണമാണ് വേണ്ടത് എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞ് കഴിഞ്ഞു. ഇനിയും ഞാന്‍ എന്തിന് ജീവിക്കണം. ജീവിക്കാന്‍ എനിക്കു തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയില്‍ ജീവിച്ചു കാണിച്ചുകൊടുക്കേണ്ടതാണ്. പക്ഷേ, ഭാവിയിലേക്കു നോക്കുമ്പോള്‍ ശൂന്യമാണ്,' .ഷഹ്നയുടെ ആത്മഹത്യാ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു എന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇനിയും ഒരാളെയും സ്‌നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമെന്ന് തോന്നുന്നില്ല എന്നും അതുകൊണ്ട്് ഞാന്‍ മരിക്കുകയാണു നല്ലത്. അതല്ലാതെ വേറെ മാര്‍ഗമില്ല എന്നുമാണ് ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിലെ വരികള്‍. എന്നാല്‍ തന്നെ ആറിന് കസ്റ്റഡിയിലെടുത്തതാണ് എന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നത് തന്റെ കരിയറിനെ തകര്‍ക്കും എന്നുമാണ് റുവൈസ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.
ഷഹ്നയുടെ മാതാവിന്റെയും സഹോദരന്റെയും മൊഴികളല്ലാതെ മറ്റൊരു വസ്തുതകളും കേസിലില്ല എന്നും റുവൈസ് അവകാശപ്പെടുന്നു. ഇവരുടെ മൊഴിയെടുത്ത് കഴിഞ്ഞ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കുന്ന സാഹചര്യമില്ല എന്നും അന്വേഷണത്തിന് കസ്റ്റഡിയുടെ ആവശ്യമില്ല എന്നുമാണ് ജാമ്യാപേക്ഷയില്‍ റുവൈസ് വാദിക്കുന്നത്. ഷഹ്നയോട് താന്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്നുള്ള ആരോപണം ശരിയല്ലെന്നാണ് റുവൈസ് പറയുന്നത്.
പി ജി കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്താമെന്ന് താന്‍ പറഞ്ഞിരുന്നു എന്നും എന്നാല്‍ ഷഹ്നയ്ക്ക് ഇത് സമ്മതമല്ലായിരുന്നു എന്നുമാണ് റുവൈസ് പറയുന്നത്. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമായാണ് തന്റെ അറസ്റ്റെന്നും റുവൈസ് ജാമ്യാപേക്ഷയില്‍ പറയുന്നു.
അതിനിടെ റുവൈസിന്റെ പിതാവ് അബ്ദുള്‍ റഷീദിനെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ച് മൂന്ന് ദിവസം അബ്ദുള്‍ റഷീദ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.












Click it and Unblock the Notifications