'ചാടി പിടിച്ച പ്രസവ'വും പേടിപ്പിച്ച പ്രസവങ്ങളും.. ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ് വൈറൽ
കോഴിക്കോട്: പ്രകൃതി ചികിത്സ എന്ന പേരില്‍ ആശുപത്രിയില്‍ പോകാതെയുള്ള പ്രസവിക്കല്‍ കേരളത്തിലടക്കം പലയിടത്തും നടക്കുന്നുണ്ട്. അത്യന്തം അപകടകരമായ ഈ രീതി മൂലം അമ്മയും കുഞ്ഞും മരിക്കാനുള്ള സാധ്യത വളരെ അധികമാണ്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് വന്ന അത്തരമൊരു വാര്‍ത്ത ഞെട്ടിക്കുന്നതാണ്. യൂട്യൂബിലെ പ്രസവ വീഡിയോ നോക്ക് പ്രസവിക്കാന്‍ ശ്രമിച്ച കൃതിക എന്ന യുവതി രക്തസ്രാവം മൂലം ദാരുണമായി മരണപ്പെട്ടു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചില ലേബര്‍ അനുഭവങ്ങളെക്കുറിച്ച് ഡോ. ഷിംന അസീസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കേണ്ടതാണ്.
'ചാടി പിടിച്ച പ്രസവം'
ഹൗസ് സർജൻസി സമയത്ത് ആദ്യമായി എടുത്ത പ്രസവം എന്നൊന്നും വിളിച്ചൂട, ആദ്യമായി 'ചാടി പിടിച്ച പ്രസവം' എന്ന് പറയേണ്ടി വരും- ഒരു നേപ്പാളി സ്ത്രീ, ഒക്കത്തൊരു കുഞ്ഞ്, രണ്ടാം പ്രസവമെന്ന് വ്യക്തമായി ഫയലിലുണ്ട്. അവർ മൂത്ത കൊച്ചിനെ കൊച്ചിന്റച്ഛന് കൊടുത്ത് ലേബർ ഗൗൺ ഇട്ടതേയുള്ളൂ. സിസ്റ്റർ അവരെ വയറ് കഴുകി കൊണ്ടു പോയിക്കിടത്തിയതും എന്തോ ബഹളം കേട്ട് ഓടിച്ചെന്നു. കുഞ്ഞ് പുറത്തെത്തിയിരിക്കുന്നു.
നിലത്ത് വീഴും മുൻപേ
അപ്പോഴത്തെ വെപ്രാളത്തിൽ ഗ്ലൗസിടാനൊന്നും പറ്റിയില്ല. അമ്മ മുഴുവനായി കിടക്കും മുന്നേ പുറത്തെത്തി നിലത്ത് വീഴാൻ പോയ കുഞ്ഞിനെയങ്ങ് പിടിച്ചു. പൊക്കിൾക്കൊടി മുറിച്ച് ആ പെൺപൈതലിനെ പീഡിയാട്രിക്സ് ഹൗസ് സർജന് കൈമാറി. അവരോട് പിന്നീട് വിശദമായി ചോദിച്ചപ്പോഴാണ് മുൻപൊരു ഭർത്താവുണ്ടായിരുന്നു, അതിൽ മൂന്ന് പ്രസവം ഉണ്ടായി എന്നെല്ലാം പറഞ്ഞത്. ഇപ്പോഴത്തെ ഭർത്താവ് അറിയാതിരിക്കാൻ ഡോക്ടറോട് പറയാതിരുന്നതാണത്രേ.
ഭയപ്പെടുത്തിയ പ്രസവങ്ങൾ
ഞങ്ങൾ രണ്ടാം പ്രസവമെന്ന് ധരിച്ച അഞ്ചാം പ്രസവം ശടപടേന്ന് കഴിഞ്ഞു! പിന്നെയും കുറേ പ്രസവങ്ങൾ ഭയപ്പെടുത്തി, ചിലതിന് കൂടെ നിന്നു, ചിലപ്പോൾ നിറയുന്ന അമ്മക്കണ്ണുകൾ സ്വന്തം മുഖത്ത് കണ്ണീരൊഴുക്കി. ലേബർ റൂം വല്ലാത്തൊരനുഭവമാണെന്ന ധാരണ ഓരോ തവണയും ശക്തമായി. അമ്മയേയും കുഞ്ഞിനേയും വേർപെടുത്താൻ വേണ്ടി വിയർപ്പൊഴുക്കുന്ന ഗൈനക്കോളജിസ്റ്റുകളെ മനസ്സാൽ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിച്ചു. ഇന്നലെയൊരു വാർത്ത കണ്ടു- യൂട്യൂബ് നോക്കി പ്രസവമെടുക്കാൻ ശ്രമിച്ച് അമ്മ മരിച്ച സംഭവം.
പ്രസവം കുട്ടിക്കളിയല്ല
ചിലരെങ്കിലും കരുതുന്നത് പോലെ കുഞ്ഞ് വെറുതെ ഇങ്ങ് തുളുമ്പി പുറത്ത് ചാടുന്നതല്ല. പ്രസവത്തിന് മൂന്ന് സ്റ്റേജുകളുണ്ട്. അതിൽ തന്നെ പ്രസവമെന്ന പ്രക്രിയയിൽ മാത്രം കുഞ്ഞ് കറങ്ങിത്തിരിഞ്ഞ് പുറത്ത് വരുന്നൊരു രീതിയുണ്ട്. Engagement, Descent, Flexion, Internal rotation, Extension, Restitution and external rotation, Expulsion എന്നിങ്ങനെയാണവ. ഈ അദ്ഭുതാവഹമായ പ്രോഗ്രഷൻ വേണേൽ യൂട്യൂബിൽ നോക്കാം(ഇത് മാത്രം, അല്ലാതെ പ്രസവമെടുക്കാൻ പഠിക്കാനല്ല). ഇതെല്ലാം നേരാം വണ്ണം നടന്നാൽ ആരുമില്ലേലും സുഖമായി പ്രസവിക്കും.
പഴങ്കഥ അവിടെ നിൽക്കട്ടേ
പത്ത് മാസവും എല്ലാം നോർമലായ ഗർഭിണി പോലും ഈ മൂന്ന് സ്റ്റേജുകളും സുഗമമായി കടന്നു പോകണമെന്നില്ല. പ്രസവം നടന്നാൽ പോലും മറുപിള്ള പുറത്തെത്താതെ ഗർഭപാത്രം ചുരുങ്ങാതിരുന്നേക്കാം. രക്തം വാർന്ന് മരിക്കാൻ അത് മാത്രം മതി. വീട്ടിൽ പത്തെണ്ണം പെറ്റ മാതാജി പയറ് പോലെ നടപ്പുണ്ടല്ലോ എന്ന് പറയാൻ വരട്ടെ. അന്നത്തെ മാതൃമരണനിരക്കെല്ലാം പഴങ്കഥയാക്കി ഇന്ന് നമ്മൾ അമ്മമാരുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നത് ഇവിടെയുള്ള ആശുപത്രികളും ഡോക്ടർമാരും അവരുടെ കഠിനാധ്വാനവും കാരണമാണ്.
മത ഗൈനക്കോളജിയൊന്നും ഉപകാരപ്പെടില്ല
സർക്കാർ ആശുപത്രിയെന്നോ സ്വകാര്യ ആശുപത്രിയെന്നോ ഇക്കാര്യത്തിൽ വ്യത്യാസവുമില്ല. പ്രകൃതിചികിത്സയും ഒരു മതത്തിന്റെ മാത്രം രീതിയിലുള്ള 'ഗൈനക്കോളജി'യുമൊന്നും പ്രസവസമയത്ത് ഉപകാരപ്പെടില്ല. ശരിയായ മേൽനോട്ടത്തിൽ പ്രസവിക്കുക എന്നതും തന്റെയും കുഞ്ഞിന്റെയും ആരോഗ്യം നില നിർത്തുക എന്നതും ഒരു സ്ത്രീയുടെ അടിസ്ഥാന അവകാശമാണ്. ആർക്കും എന്തും അപ്ലോഡ് ചെയ്യാവുന്ന യൂട്യൂബും സ്വയം ഡോക്ടർ എന്ന് വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാന വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവരും ചേർന്ന് എല്ലാം കുട്ടിച്ചോറാക്കുന്നുണ്ട്.
മണ്ടത്തരം കാട്ടി കൊല നടത്തരുത്
ജനനവും മരണവും ജീവിതവും അനായാസമല്ല, പരീക്ഷണങ്ങളും അരുത്. ജനിച്ചാൽ മരിക്കണമെന്നത് നേരാണ്, പക്ഷേ അറിഞ്ഞു കൊണ്ട് മണ്ടത്തരം കാണിച്ച് കൊലപാതകം നടത്തരുത്. ആരായാലും, എന്തിനായാലും...വിവരക്കേടിന്റെ പേരിൽ ജീവൻ പൊലിഞ്ഞ ആ അമ്മക്ക് ആദരാഞ്ജലികൾ എന്നാണ് ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്