'കുരയ്‌ക്കുന്നവർ കുരയ്‌ക്കട്ടെ. അവരുടെ താൽപര്യങ്ങൾ എല്ലാവർക്കുമറിയാം', വിവാദത്തിൽ ഷിംന അസീസ്
കോഴിക്കോട്: പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു ആദ്യമായി ഒരുക്കുന്ന വാരിയംകുന്നൻ എന്ന ചിത്രത്തിനെതിരെ വാളെടുത്തിരിക്കുകയാണ് ബിജെപിയും ഹിന്ദു ഐക്യവേദിയും അടക്കമുളളവർ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വിരോധിയാണ് എന്നാണ് എതിർക്കുന്നവരുടെ വാദം.
എന്നാൽ എതിർപ്പുകൾ കണക്കിലെടുക്കുന്നില്ല എന്നാണ് ആഷിഖ് അബു പ്രതികരിച്ചിരിക്കുന്നത്. വിവാദത്തിൽ പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ല. വാരിയംകുന്നൻ വിവാദത്തിൽ ഡോ. ഷിംന അസീസിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്. കുരയ്‌ക്കുന്നവർ കുരയ്‌ക്കട്ടെ എന്നാണ് ഷിംന അസീസ് തുറന്നടിച്ചിരിക്കുന്നത്.
1921ലെ ഖിലാഫത്ത് ലഹള
ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' യാത്ര ചെയ്യാൻ ആശയുള്ള സ്‌ഥലങ്ങളെക്കുറിച്ച് വായിക്കുന്നത് വല്ല്യ ഇഷ്‌ടമുള്ള കാര്യമാണ്. അങ്ങനെയൊരിക്കൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളെക്കുറിച്ച് വായിക്കുമ്പോൾ ദേ അവിടെ മഞ്ചേരി, നിലമ്പൂർ, വണ്ടൂർ എന്നൊക്കെ പേരുള്ള സ്‌ഥലങ്ങൾ. ശ്ശെടാ, ഇതെന്താ അവിടെ മലപ്പുറത്തിന്റെ ഫോട്ടോസ്‌റ്റാറ്റ് വല്ലതുമുണ്ടോ? പതിവ് പോലെ ആ സംശയത്തിന്റെ പിന്നാലെ സൈക്കിളെടുത്ത് കൂടിയപ്പോൾ എത്തിയത് 1921ലെ ഖിലാഫത്ത് ലഹളയിലാണ്.
Recommended Video
അവരെക്കുറിച്ച് കാര്യമായൊന്നുമറിയില്ല
അന്നത്തെ പോരാളികളെ ദ്വീപിലേക്ക് നാട് കടത്തിയപ്പോൾ ദ്വീപിലെ സ്‌ഥലങ്ങൾക്ക് അവരുടെ നാടിന്റെ പേരിട്ട് ദ്വീപും നാടാക്കിയ ബേജാറില്ലാത്ത വല്ലിപ്പമാർ ! ചെറിയൊരു രോമാഞ്ചം തോന്നാതിരുന്നില്ല. ഇങ്ങനെ എന്തെങ്കിലും ഒരു ഇൻഫർമെഷന്റെ കഷ്‌ണം കിട്ടിയാൽ പിന്നെ സ്വൈര്യവും സ്വസ്‌ഥതയും പോകുന്ന പ്രകൃതമാണ്. അതിന് ശേഷം അവരെക്കുറിച്ച് കുറേ വിവരങ്ങൾ അന്വേഷിച്ചു, 1921 സിനിമ കണ്ടു. ഉള്ളത് പറഞ്ഞാൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൂടി നേതൃത്വത്തിൽ നടന്ന ഖിലാഫത്ത് ലഹള നടന്നയിടത്ത് ജനിച്ചിട്ടും ജീവിച്ചിട്ടും അവരെക്കുറിച്ച് കാര്യമായൊന്നുമറിയില്ല.
അദ്ദേഹത്തിന്റെ കലാവൈഭവം
പൂക്കോട്ടൂരും കാവനൂരുമെല്ലാം അന്നത്തെ യോദ്ധാക്കളെ കൂട്ടമായി മറവ് ചെയ്‌ത ഇടങ്ങളുണ്ടെന്നും അറിയുന്നത് ഈയിടെയാണ്. അതുപോലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ദഫ്‌മുട്ടിലും പടപ്പാട്ടുകളിലുമൊക്കെ ഉണ്ടായിരുന്ന താൽപര്യത്തെക്കുറിച്ചും ജനപിന്തുണ ഉണ്ടാക്കുന്നതിൽ അദ്ദേഹത്തിന്റെ കലാവൈഭവം വഹിച്ച പങ്കിനെക്കുറിച്ചും ഖിലാഫത്ത് സമരകാലത്തെക്കുറിച്ച് പറഞ്ഞ് തരുന്ന കൂട്ടത്തിൽ നമ്മുടെ ചങ്ക്‌സായ വല്ല്യാപ്പമാർ പറഞ്ഞ് കേട്ടിട്ടുണ്ട്.
സാമാന്യം നീതി പുലർത്തി
വെള്ളക്കാർ വെടിവെച്ച് വധശിക്ഷ നടപ്പാക്കുമ്പോഴും കണ്ണ് മൂടിക്കെട്ടരുത് എന്ന് നിർബന്ധം പറഞ്ഞ, സർവ്വ മതസ്‌ഥർക്കും സുരക്ഷ നൽകണമെന്ന് നിർബന്ധം പറഞ്ഞ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്‌ല്യാരുടേയും സമകാലികരുടേയും കഥ സിനിമയായി വരുമ്പോൾ ഏറെ പ്രതീക്ഷയോടെ തന്നെയാണത് ഉറ്റു നോക്കുന്നത്. ഏറ്റെടുത്ത കഥയോട് സാമാന്യം നീതി പുലർത്തിയ സിനിമയായിരുന്നു നിപ്പ രോഗത്തിനെതിരെയുള്ള പൊരുതലിന്റെ കഥ പറഞ്ഞ 'വൈറസ്'.
ഏറെ പ്രതീക്ഷയോടെ
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ഒരു ചരിത്രസിനിമ വരുമ്പോൾ അതിനെ ഖിലാഫത്ത് ലഹളയുടെ ചവിട്ടടികൾ കൊണ്ട മണ്ണിലുള്ള ഞങ്ങൾ മലബാറുകാർ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. കുരയ്‌ക്കുന്നവർ കുരയ്‌ക്കട്ടെ. അവരുടെ താൽപര്യങ്ങൾ ഇവിടെയെല്ലാവർക്കും സുവ്യക്‌തമായി അറിയാം. ആവിഷ്‌കാരസ്വാതന്ത്ര്യം എന്നൊന്നുണ്ട്, കലാകാരന്റെയും ചരിത്രത്തിന്റെയുമൊക്കെ കാര്യത്തിൽ രാഷ്‌ട്രീയതാൽപര്യങ്ങൾ ഇടപെടാൻ അനുവദിച്ചാൽ അതിലും വലിയ തോൽവി വരാനുമില്ല.
അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധ ഡയലോഗ്
സിനിമയുടെ മുന്നണിയിലും പിന്നണിയിലുമുള്ള പലരുടേയും വർഷങ്ങൾക്ക് മുന്നെയുള്ള കമന്റിന്റെ സ്‌ക്രീൻഷോട്ടുകൾ വച്ച് വിധി പറയുന്നത് കണ്ടു. പൃഥിരാജ് പത്ത് വർഷം മുൻപൊരു സൂപ്പർഹിറ്റ് സിനിമയിൽ അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധ ഡയലോഗ് അട്ടഹസിച്ച് കൊട്ടിഘോഷിക്കുന്നതും, കുറച്ച് കാലം മുൻപ് അതേ ആൾ തന്നെ അത് തിരുത്തിപ്പറയുന്നതും മേലിൽ ഇങ്ങനെ സംസാരിക്കില്ലെന്ന് പറയുന്നതും ഒക്കെ കണ്ടിട്ടുമുണ്ട്. മനുഷ്യർ എല്ലാവരും തന്നെ ഇത് പോലെ ജീവിതത്തിലെ നിലപാടുകൾ തിരുത്തി ചിന്തേരിട്ട് മിനുക്കി മുന്നോട്ട് പോകുന്നവരാണ്.
പ്രതീക്ഷയോടെ കാത്തിരിക്കുന്നു
അത് മനുഷ്യന്റെ മികവാണ്, തെറ്റുകൾ അംഗീകരിക്കാതെ നിന്നിടത്ത് നിൽക്കുന്നതാണ് പ്രാകൃതമായ നടപടി. ഏതായാലും ഈ കൊറോണക്കാലമൊക്കെ കഴിഞ്ഞ് തീയറ്ററുകൾ സജീവമാകുമ്പോൾ ഞങ്ങൾക്ക് എഴുന്നേറ്റ് നിന്ന് കൈയടിക്കാൻ സാധിക്കുന്നത്രയും മനോഹരമാകട്ടെ നിങ്ങളുടെ സൃഷ്‌ടി എന്ന് തന്നെ ആശംസിക്കുന്നു. ഈ ചരിത്രം അഭ്രപാളികളിൽ എത്തിക്കാനെടുത്ത തീരുമാനത്തിന് നന്ദി, ഞങ്ങളുടെ നാടിന്റെ സ്വാതന്ത്ര്യസമരചരിതം കാണാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു''.