ഇത്രയും പറയിപ്പിക്കുന്നത് ചാനലിലെ 'യോഗ്യത ഇല്ലാത്ത ബന്ധുനിയമനം; നിവൃത്തികേടുകൊണ്ടെന്ന് ഡോ. സുലേഖ
തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തിനെതിരെ അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ടീച്ചര്‍. ഡോ സുലേഖയെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍വ വിജ്ഞാനകോശം ഡയറക്ടറായി നിയമിച്ചത് സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ ഭാര്യയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സുലേഖ ടീച്ചര്‍ രംഗത്ത് വന്നിരിക്കുകയാണ്.
ഫേസ്ബുക്കിലൂടെയാണ് ടീച്ചര്‍ വിവാദങ്ങളോട് പ്രതികരിച്ചത്. ടിവി ചാനലിലെ യോഗ്യതയില്ലാത്ത ബന്ധുനിയമനം ഉണ്ടാക്കിയതാണു തന്റെ ഈ നിവൃത്തികേട് എന്നു പറഞ്ഞു കൊണ്ടാണു ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
മിനിമം യോഗ്യതകള്‍ തട്ടിക്കൂട്ടി പദവികള്‍ വീട്ടുകാര്‍ക്ക് സംഭാവന ചെയ്യാന്‍ കൂട്ട് നില്‍ക്കുന്ന ആളായിരുന്നില്ല ജി കാര്‍ത്തികേയന്‍. എന്റെ യോഗ്യത ചികയുന്നവര്‍ 2006ലും 2016 ലും സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പദവിയില്‍ നിയമിതരായവരുടെ യോഗ്യത എന്തെന്ന് കൂടി താരതമ്യപ്പെടുത്തി നോക്കുന്നത് നന്നായിരിക്കുമെന്നും ടീച്ചര്‍ പറയുന്നു.
സുലേഖ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്: ഞാന്‍ എന്തെന്നും ആരെന്നും പറയേണ്ടിവരുന്ന നിസ്സഹായത പൊറുക്കുക. ചാനലിലെ 'യോഗ്യതഇല്ലാത്ത ബന്ധുനിയമനം' ഉണ്ടാക്കിയതാണ് എന്റെ ഈ നിവൃത്തികേട്. കേരള സര്‍വ്വകലാശാലയില്‍ നിന്നും മലയാള സാഹിത്യത്തില്‍ 1975ല്‍ രണ്ടാം റാങ്കോടെ ബിഎ യും 1977ല്‍ ഒന്നാം റാങ്കോടെ എംഎ യും നേടിയ ആളാണ് ഞാന്‍. 1992ല്‍ പിഎച്ച്ഡിയും നേടി. നീണ്ട 25 വര്‍ഷക്കാലം വിവിധ കോളേജുകളില്‍ അധ്യാപിക, 4 വര്‍ഷക്കാലം പ്രിന്‍സിപ്പല്‍,നാലര വര്‍ഷക്കാലം കേരള സര്‍വകലാശാലയുടെ പരീക്ഷാകണ്‍ട്രോളര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
ആദ്യ വനിതാ പരീക്ഷാകണ്‍ട്രോളര്‍ എന്ന സവിശേഷത കൂടിയുള്ള എന്റെ നിയമനത്തിനെതിരെ അന്ന് ഒരു ഇടതുപക്ഷ നേതാവ് കേസിന് പോയെങ്കിലും സുപ്രീംകോടതിയും അത് ഗൗനിച്ചില്ല. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നായി പത്തിലധികം പേര്‍ എന്റെ ഗൈഡന്‍സില്‍ പിഎച്ച്ഡിനേടിയിട്ടുണ്ട്. ആരും വലിയ കുറ്റം പറയാത്ത ചില നിരൂപണ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാകണ്‍ട്രോളര്‍ സ്ഥാനം മാറിയ ശേഷം ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേര്‍സിറ്റിയുടെ വിദൂരവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായിരുന്നു. 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊതുമ്പമണ്‍ തോമസ് സാര്‍ രണ്ടര വര്‍ഷത്തെ സേവനത്തിനു ശേഷം രോഗ ബാധിതനായി നീണ്ടകാലം ലീവെടുത്തതിനാല്‍ പകരക്കാരിയായിട്ടാണ് ഞാന്‍ ഡയറക്ടറായത്. അദ്ദേഹം മരിച്ച ശേഷം മാത്രമാണ് ഞാന്‍ പൂര്‍ണ്ണ പദവിയില്‍ ഡയറക്ടറായത്.
കേന്ദ്ര സര്‍ക്കാരിന്റെ വളരെ ആകര്‍ഷകമായ ജോലി ഉപേക്ഷിച്ച് ഞാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി വന്നത് കൂടുതല്‍ വായിക്കാനും പഠിക്കാനും സൗകര്യമുള്ളത് കൊണ്ട് കൂടിയാണ്.ഈ യോഗ്യതയുടെയും ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയത്തിന്റെയും അടിസ്ഥാനത്തിലാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അവസാന 2 വര്‍ഷം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പദവി ഞാന്‍ വഹിച്ചതെന്ന് ടീച്ചര്‍ വ്യക്തമാക്കുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]