'നിയന്ത്രിതമായ രീതിയിൽ സ്കൂളുകൾ തുറന്നാൽ പോരേ എന്നു ചോദിക്കുന്നവരുണ്ട്'; മറുപടിയുമായി ഐസക്
തിരുവന്തപുരം: വിക്ടേഴ്സ് ചാനൽ വഴിയുയുള്ള ഓണലൈൻ വിദ്യാഭ്യാസ രീതിയുടെ പ്രസക്തി വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. നിയന്ത്രിതമായ രീതിയിൽ സ്കൂളുകൾ തുറന്നാൽ പോരേ എന്നു ചോദിക്കുന്നവരുണ്ട്. കോവിഡ് പകർച്ചവ്യാധി ഉയർത്തുന്ന വെല്ലുവിളിയെ കുറിച്ച് അവർക്ക് ധാരണ ഇല്ല എന്നു പറയേണ്ടിയിരിക്കുന്നു . അടുത്ത 2-3 മാസക്കാലം കേരളത്തിലെ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരും എന്നു ന്യായമായും കരുതണം . സംസ്ഥാനത്തിന് പുറത്തുള്ള ഹോട്ട് സ്പോട്ടുകളിൽ നിന്നു കേരളത്തിലേക്കുള്ള മടങ്ങി വരവ് തീരുന്നത് വരെ ഇത് തുടരും . ഇതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നത് തികച്ചും അനുചിതമായ നടപടി ആയേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഓണലൈൻ വിദ്യാഭ്യാസ രീതിയുടെ പ്രസക്തി
വിക്ടേഴ്സ് ചാനൽ വഴിയുയുള്ള ഓണലൈൻ വിദ്യാഭ്യാസ രീതിയുടെ പ്രസക്തി എന്ത് ? നിയന്ത്രിതമായ രീതിയിൽ സ്കൂളുകൾ തുറന്നാൽ പോരേ എന്നു ചോദിക്കുന്നവരുണ്ട്. കോവിഡ് പകർച്ചവ്യാധി ഉയർത്തുന്ന വെല്ലുവിളിയെ കുറിച്ച് അവർക്ക് ധാരണ ഇല്ല എന്നു പറയേണ്ടിയിരിക്കുന്നു . അടുത്ത 2-3 മാസക്കാലം കേരളത്തിലെ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരും എന്നു ന്യായമായും കരുതണം . സംസ്ഥാനത്തിന് പുറത്തുള്ള ഹോട്ട് സ്പോട്ടുകളിൽ നിന്നു കേരളത്തിലേക്കുള്ള മടങ്ങി വരവ് തീരുന്നത് വരെ ഇത് തുടരും . ഇതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നത് തികച്ചും അനുചിതമായ നടപടി ആയേക്കാം. എന്ത് പരിമിതി ഉണ്ടെങ്കിലും ഓൺലൈൻ വിദ്യാഭ്യാസ രീതികൾ പ്രസക്തമായി തീരുന്നത് ഇവിടെയാണ്. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ നമ്മുക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതേയുള്ളൂ.
എന്തെല്ലാം പിന്തുന്ന
വിദ്യാഭ്യാസ വകുപ്പിന്റെ ഈ പ്രവർത്തനങ്ങൾ ഫലപ്രദമാവുന്നതിന് പ്രാദേശികമായി എന്തെല്ലാം പിന്തുന്ന സംവിധാനങ്ങൾ നൽകാൻ പറ്റും എന്നാണ് ഞാൻ ഇന്ന് രാവിലെ ഇട്ട പോസ്റ്റിൽ ഉന്നയിക്കാൻ ശ്രമിച്ചത്. ഇതിന് ഉദാഹരണമായി ആലപ്പുഴ തീരദേശ കുട്ടികൾക്ക് വേണ്ടി 12 ലൈബ്രറികളിലായി കഴിഞ്ഞ കുറെ നാളുകളായി നടന്നു വരുന്ന പ്രതിഭാതീരം വിദ്യാഭ്യാസ പദ്ധതിയെ ഉദാഹരിച്ചത് . പ്രതിഭാതീരം വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സംരംഭത്തിന് എങ്ങിനെയൊക്കെ പിന്തുണ നൽകും എന്നതാണ് ഈ പോസ്റ്റിൽ വിവരിച്ചത്.
ഒരാഴ്ചയ്ക്കുള്ളിൽ
ഇന്ന് ഒരു ദിവസം ഇത്തരത്തിൽ പ്രാദേശിക പിന്തുണക്കായി അഞ്ച് പഞ്ചായത്തുകളിലെ പത്തോളം യോഗങ്ങളിൽ പങ്കെടുത്തു. ഇവിടെ എല്ലായിടത്തും ഞങ്ങൾ ചെയ്യാൻ പോകുന്നത് , പ്രതിഭാതീരം ലൈബ്രറികളിൽ എന്നത് പോലെ ഓരോ ക്ലാസ്സിലും ആറോ ഏഴോ കുട്ടികൾക്കായി പരിമിതപ്പെടുത്തി വീട്ടിൽ ടി വി ഇല്ലാത്ത കുട്ടികൾക്ക് വിക്ടേഴ്‌സ് ചാനൽ കാണുന്നതിന് വായനശാലകളിലും അടഞ്ഞു കിടക്കുന്ന അങ്കണവാടികളിലും ടെലിവിഷൻ സൌകര്യം ഒരുക്കാൻ ആണ് . ഇതിന് വേണ്ടി ഓരോ പ്രദേശത്തെയും ടെലിവിഷൻ ഇല്ലാത്ത വീടുകളുടെയും കുട്ടികൾ പഠിക്കുന്ന ക്ലാസ്സുകളുടെയും വിവരങ്ങൾ ശേഖരിച്ച് തുടങ്ങി . ഒരാഴ്ചയ്ക്കുള്ളിൽ ഇതെല്ലാം പ്രാവർത്തികമാകും. എല്ലാ കേന്ദ്രങ്ങളിലും പഞ്ചായത്തുകളുടെ സഹായത്തോടെ ടെലിവിഷനും ഉണ്ടാവും.
സമയക്രമം
ഇതിനകം തന്നെ മണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്ന് ഓരോ പ്രദേശത്തും ഇങ്ങനെ ലഭ്യമാകുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും ഈ കേന്ദ്രങ്ങളിൽ, സ്‌കൂളുകളിലെ അധ്യാപകർ തന്നെ മെന്റർമാരായി എത്തുന്നതിനെ കുറിച്ചുള്ള ഉറപ്പുകളും ലഭിച്ചിട്ടുണ്ട്.ചില വായനക്കാർ ഉന്നയിച്ചിട്ടുള്ള ഗൌരവമായ ചോദ്യം ഈ പഠന കേന്ദ്രങ്ങളിൽ കുട്ടികൾ വരുന്നതിനെക്കാൾ എളുപ്പമല്ലേ സ്ക്കൂളുകളിൽ വരുന്നത് എന്നാണ് . ഈ കേന്ദ്രങ്ങളിൽ എല്ലാ കുട്ടികളും വരുന്നില്ല . ടെലിവിഷൻ സൌകര്യം ഇല്ലാത്ത വീടുകളിലെ കുട്ടികളെ ഉള്ളൂ. ഈ കേന്ദ്രങ്ങൾ കുട്ടികളുടെ വീടിന് തൊട്ടടുത്ത് തന്നെ ആക്കാൻ ആണ് ശ്രമിക്കുന്നത് . ഇവരെല്ലാം സ്കൂളിൽ വന്നാൽ വലിയ കൂട്ടം ആവും . ഓരോ ക്ലാസ്സിനും വ്യത്യസ്ത സമയക്രമം ആയതിനാൽ പഠന കേന്ദ്രങ്ങളിൽ ഒരേ സമയം 6- 7 പേരെ കാണൂ.
ലാലാപ്പ്ടോപ്പും ഇന്റര്നെറ്റ് കണക്ഷനും
മറ്റൊരു നിർദ്ദേശം എല്ലാവർക്കും ലാപ്പ്ടോപ്പും ഇന്റര്നെറ്റ് കണക്ഷനും എല്ലാം കൊടുക്കണം എന്നാണ് . അതിനൊക്കെ പറ്റുന്ന സ്കീമുകൾ ഉണ്ടാക്കാൻ നോക്കാം . കുടുംബശ്രീയും കെ എസ് എഫ് ഇ യും സഹകരിച്ച് ഒരു സ്കീമിന് രൂപം നല്കി വരുന്നുണ്ട് . പക്ഷെ ഇതൊക്കെ പ്രാവർത്തികമാക്കാൻ 2 മാസമെങ്കിലും വേണ്ടി വരും . അത് വരെ എല്ലാ കുട്ടികളും എങ്ങിനെയെങ്കിലും പഠിക്കട്ടെ . കേരള സർക്കാരിന്റെ ഇത് സംബന്ധിച്ച നിലപാട് കെ -ഫോൺ പദ്ധതിയിൽ തന്നെ വ്യക്തമാണ് . എല്ലാ വീടുകളിലും ഇന്റർനെറ്റ് എത്തിക്കാൻ 1000 കോടി രൂപയുടെ പദ്ധതി. സ്വഭാവികമായി ഈ പദ്ധതി പൂർത്തിയാവാൻ 6 മാസമെങ്കിലും എടുക്കും .
അധികപരിശീലനം
വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനലിലൂടെ പ്രക്ഷേപണം നടത്താൻ മാത്രമല്ല ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം സ്കൂൾ കേന്ദ്രീകരിച്ച് അദ്ധ്യാപകരെ ഉപയോഗപ്പെടുത്തി കുട്ടികളുടെ സംശയ ദൂരീകരണത്തിനും അധികപരിശീലനത്തിനും വേണ്ട സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട് . താമസിയാതെ അത് സംബന്ധിച്ച വിശദശാംശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കും.
പ്രാദേശിക വികസന പരീക്ഷണം
ഇതിനൊക്കെ പൂരകമായിട്ടാണ് പ്രാദേശിക ചാനലുകൾ ഉപയോഗപ്പടുത്തി പരിഹാര ബോധനവും അധിക പഠനസഹായങ്ങളും നൽകാൻ ഞങ്ങൾ ശ്രമിക്കുന്നത്. ഇവിടെ തയ്യാറാക്കുന്ന ബ്ലോഗിനെ കുറിച്ചും സൂചിപ്പിച്ചുവല്ലോ . ഇതൊക്കെ ഉപയോഗപ്പെടുത്താൻ കഴിവില്ലാത്ത പാവപ്പെട്ട വീടുകളിലെ കുട്ടികൾക്കും ഇതൊക്കെ ഉറപ്പ് നൽകാനുള്ള വലിയ ഒരു പ്രാദേശിക വികസന പരീക്ഷണം ആണ് പ്രതിഭാതീരത്തിൽ നടക്കുന്നത്.
വിദ്യാഭാസ മുന്നേറ്റം
ഇത് ആലപ്പുഴ മാത്രം നടക്കുന്ന പരിപാടി അല്ല. കേരളത്തിൽ ഉടനീളം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന ഒരു വിദ്യാഭാസ മുന്നേറ്റമായിരിക്കും . കേരളത്തിലെ വിദ്യാഭ്യാസ കുതിപ്പിൽ പ്രാദേശികമായി പി ടി എ കളും സ്കൂൾ മാനേജ്‌മെന്റ് സമിതികളും നടത്തുന്ന ഇടപെടലുകൾ നിരീക്ഷിച്ചിട്ടുള്ളവർക്ക് ഈ പുതിയ സംരഭത്തിന്റെ പ്രസക്തി മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല . ഇതിനെ കുറിച്ചുള്ള കൂടുതൽ അനുഭവങ്ങൾ തുടർന്നും പങ്ക് വെയ്ക്കും