മോദി കംസനെ പോലെ!! പരാക്രമം കുട്ടികളോടല്ല വേണ്ടത് മിസ്റ്റര്‍ മോദി... ആഞ്ഞടിച്ച് തോമസ് ഐസക്ക്
Recommended Video
തിരുവനനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. സമഗ്ര ശിക്ഷാ അഭിയാന് പദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തോമസ് ഐസക്കിന്റെ രൂക്ഷമായ പദ പ്രയോഗങ്ങള്‍.
ഫേസ്ബുക്കിലൂടെ ആയിരുന്നു തോമസ് ഐസക് പ്രതികരിച്ചത്. സമഗ്ര ശിക്ഷ അഭിയാനില്‍ കേരളത്തിനുള്ള വിഹിതം കുറക്കുക വഴി ആധുനിക കംസന്റെ ഭീരുത്വമാണ് നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും പ്രകടിപ്പിക്കുന്നത് എന്നാണ് ഐസക്ക് പറയുന്നത്.
പരാക്രമം കാണിക്കുന്നത് കുട്ടികളോട് ആകരുത് എന്നും ഐസക് പറയുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കോടി രൂപ കൊടുത്തപ്പോള്‍ കേരളത്തിന് ലഭിച്ചത് വെറും 206 കോടി രൂപയാണ് എന്നും ഐസക് പറയുന്നു. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം....
ആധുനിക കംസന്
കേരളത്തിന്റെ കുഞ്ഞുങ്ങളും ബി.ജെ.പിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് ഇരയാവുകയാണ്. കുട്ടികളിൽപ്പോലും രാഷ്ട്രീയഭീഷണി ഭയക്കുന്ന കംസന്റെ അവസ്ഥയിലാണ് നരേന്ദ്രമോദി. സമഗ്രശിക്ഷാ അഭിയാൻ പദ്ധതിയ്ക്കുവേണ്ടി കേരളത്തിനു നൽകേണ്ട കേന്ദ്രവിഹിതം ഭീമമായി വെട്ടിക്കുറയ്ക്കുകവഴി ആധുനിക കംസന്റെ ഭീരുത്വമാണ് നരേന്ദ്രമോദിയും കേന്ദ്രസർക്കാരും പ്രകടിപ്പിക്കുന്നത്.
പരാക്രമം കുഞ്ഞുങ്ങളോടല്ല
പരാക്രമം കുഞ്ഞുങ്ങളോടല്ല വേണ്ടത് എന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഖേദപൂർവം ഓർമ്മപ്പെടുത്തട്ടെ. കുഞ്ഞുങ്ങളോടൊന്നും ഇത്ര വൈരാഗ്യം പാടില്ല. അതും പൊതുവിദ്യാഭ്യാസരംഗത്ത് നാം നടത്തിയ മുന്നേറ്റങ്ങൾ രാജ്യത്തിനാകെ മാതൃകയാകുന്ന ഇക്കാലത്ത്! ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കോടി അനുവദിച്ചപ്പോൾ കേരളത്തിന് തുച്ഛമായ 206 കോടി. കുട്ടികളോട് കൊടുംക്രൂരതയാണ് ബിജെപി സർക്കാർ ചെയ്തത്.
വീണ്ടും വെട്ടിക്കുറച്ചത്
നമ്മുടെ വിദ്യാലയങ്ങളെയും കുഞ്ഞുങ്ങളെയും ഏറെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ ഏപ്രിലിൽ ഇൻഡിക്കേറ്റീവ് ബജറ്റിൽ വകയിരുത്തിയിരുന്ന 413 കോടി രൂപയാണ് 206 കോടിയായി വെട്ടിച്ചുരുക്കിയത്. ബജറ്റിലെ നീക്കിയിരിപ്പു തന്നെ പരിമിതമായിരുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് വീണ്ടും നടത്തിയ വെട്ടിക്കുറവ്.
കേരളത്തെ തഴഞ്ഞു
സൌജന്യ പുസ്തകം, യൂണിഫോം, പെൺകുട്ടികൾക്ക് ആയോധന വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, ടീച്ചർ ട്രെയ്നിങ് തുടങ്ങി 38 ഇനങ്ങൾക്കായി 1941.10 കോടിയുടെ പദ്ധതികളാണ് സംസ്ഥാനം ആവിഷ്കരിച്ചത്. ഈ പദ്ധതികളെല്ലാം പാടെ തഴയുന്ന സമീപനമാണ് കേന്ദ്രം കൈക്കൊണ്ടത്. ഇൻഡിക്കേറ്റീവ് ബജറ്റിൽ കാര്യമായ മാറ്റംവരുത്താതെ യുപിക്ക് 4773.10കോടിയും രാജസ്ഥാന് 2717.18 കോടിയും മധ്യപ്രദേശിന് 2406.60 കോടിയും തമിഴ്നാടിന് 1422കോടിയും അനുവദിച്ചപ്പോൾ കേരളത്തെയും കർണാടകത്തെയും പൂർണമായും തഴഞ്ഞു.
ബിജെപിയുടെ പക പോക്കല്‍
പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിക്കുന്ന ഇന്ദ്രജാലവിസ്മയങ്ങൾ ദേശീയ ശ്രദ്ധയാകർഷിക്കുന്ന സമയത്തു തന്നെയാണ് കേന്ദ്രത്തിന്റെ ഈ ഇരുട്ടടി. കേരളത്തിന്റെ രാഷ്ട്രീയപ്രതിബദ്ധതയോടുള്ള ബിജെപിയുടെ പകപോക്കൽ സമീപനത്തിന് ഇപ്പോൾ കുഞ്ഞുങ്ങളും ഇരയാവുകയാണ്.
ഒരിക്കൽക്കൂടി നരേന്ദ്രമോദിയോടു പറയട്ടെ, പരാക്രമം കുഞ്ഞുങ്ങളോടല്ല സർ വേണ്ടൂ..
ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്