ഗോഡ്സെയുടെ കഴുത്തിൽ വീണ കൊലക്കയർ ഊരി മാറ്റുകയാണ് സംഘപരിവാർ, രൂക്ഷ വിമർശനവുമായി ഐസക്
തിരുവനന്തപുരം: രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുകയാണ്. ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെയെ രഹസ്യമായി ആരാധിക്കുന്നവർ പോലും പരസ്യമായി ഗാന്ധി സ്തുതികളുമായി രംഗത്തുണ്ട്. ഗാന്ധിയെ സ്വന്തമാക്കാൻ ബിജെപി ശ്രമിക്കുമ്പോൾ മറുവശത്ത് അതിനെ പ്രതിരോധിക്കാൻ കോൺഗ്രസുമുണ്ട്.
ആർഎസ്എസിനും ബിജെപിയ്ക്കും അവരുടെ പ്രത്യയശാസ്ത്രത്തിനുമെതിരെ നടത്തുന്ന സന്ധിയില്ലാത്ത പോരാട്ടത്തിലൂടെയാണ് യഥാർത്ഥത്തിൽ ഗാന്ധിജിയുടെ സ്മരണ പുതുക്കേണ്ടത് എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ധനമന്ത്രി ഡോ. തോമസ് ഐസക്. ഗോഡ്സെയുടെ കഴുത്തിൽ വീണ കൊലക്കയർ മുൻകാലപ്രാബല്യത്തോടെ ഊരി മാറ്റുകയാണ് സംഘപരിവാർ എന്നും തോമസ് ഐസക് ആരോപിക്കുന്നു. ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഗോഡ്സെ അവർക്ക് ദേശസ്നേഹി
ഗോഡ്സെ ദേശസ്നേഹിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മടിക്കാത്തവർ ഇന്ത്യ ഭരിക്കുമ്പോഴാണ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം ലോകം ആഘോഷിക്കുന്നത്. ഗാന്ധിജിയെ വധിച്ചതാണ് യഥാർത്ഥ ദേശസ്നേഹിയെന്ന പദവിയ്ക്ക് ഗോഡ്സെയിൽ സംഘപരിവാർ കാണുന്ന അർഹത. ഈ പ്രഖ്യാപനം പരസ്യമായി നടത്തിയ പ്രഗ്യാസിങ് ഠാക്കുറിനെയോ, ട്വീറ്റുകളിലൂടെ ഈ നിലപാടു പരസ്യമാക്കിയ കേന്ദ്ര മന്ത്രിയുമായിരുന്ന ബിജെപി നേതാവ് ആനന്ദ് കുമാർ ഹെഗ്ഡെ, നളിൻ കുമാർ കട്ടീൽ എംപി എന്നിവരെയോ തിരുത്താനോ തള്ളിപ്പറയാനോ ബിജെപിയുടെയോ ആർഎസ്എസിൻ്റെയോ നേതാക്കളോ പ്രധാനമന്ത്രിയോ തയ്യാറായില്ല എന്നും ഓർക്കണം.
കൊലക്കയർ ഊരി മാറ്റുന്നു
ഗോഡ്സെയുടെ കഴുത്തിൽ വീണ കൊലക്കയർ മുൻകാലപ്രാബല്യത്തോടെ ഊരി മാറ്റുകയാണ് സംഘപരിവാർ. ഈ പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ സ്മരണ പുതുക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ആർഎസ്എസിനും ബിജെപിയ്ക്കും അവരുടെ പ്രത്യയശാസ്ത്രത്തിനുമെതിരെ നടത്തുന്ന സന്ധിയില്ലാത്ത പോരാട്ടത്തിലൂടെയാണ് യഥാർത്ഥത്തിൽ ഗാന്ധിജിയുടെ സ്മരണ പുതുക്കേണ്ടത്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൻ്റെ മഹനീയ പൈതൃകത്തെയും അതുയർത്തിപ്പിടിച്ച മൂല്യങ്ങളെയും സംരക്ഷിക്കുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടതുണ്ട്.
മാതൃകയായി കേരളം
കേരളം അക്കാര്യത്തിൽ ഒരു മാതൃക സൃഷ്ടിക്കുകയാണ്. കേരളത്തിൽ മഹാത്മാഗാന്ധിയെ ആസ്പദമാക്കി സമഗ്രമായൊരു മ്യൂസിയം ഇല്ല. ആലപ്പുഴ പൈതൃക പദ്ധതി ആ കുറവ് പരിഹരിക്കും. ഡൽഹി, രാജ്ഘട്ടിലെ നാഷണൽ ഗാന്ധി മ്യൂസിയം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാന്ധിജിയെ സംബന്ധിച്ച പ്രദർശന സാമഗ്രികളുടെ ശേഖരണം ഈ സഹകരണം വളരെ എളുപ്പമാക്കും.ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനുശേഷം 1948 ൽ തന്നെ ആരംഭിച്ച ഈ മ്യൂസിയത്തിൽ ഏതാണ്ട് 7,000 ൽപ്പരം ഫോട്ടോകളുടെ വമ്പൻ ശേഖരമുണ്ട്. 300 എണ്ണമേ ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളൂ. ബാക്കി മുഴുവൻ ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഗാന്ധിയെ ഓർമ്മിക്കാൻ
അതുപോലെ ഗാന്ധിജി ഉപയോഗിച്ചുകൊണ്ടിരുന്ന പേന, കണ്ണട, ചെരുപ്പ്, ഡയറികൾ തുടങ്ങി നാനാവിധ ഉപകരണങ്ങളുടെ മറ്റൊരു വലിയ ശേഖരവുമുണ്ട്. ഗാന്ധിയൻ പഠനങ്ങളെക്കുറിച്ച് 45,000 പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുമുണ്ട്. ഇതിൽ ഗാന്ധിജിയുടെ കൈപ്പയടയിലുള്ള മാനുസ്ക്രിപ്റ്റുകളും ഉൾപ്പെടും. ഫിലിം ഡിവിഷൻ്റെയും മറ്റും ഡോക്യുമെൻ്ററികളുടെ ശേഖരവും ലഭ്യമാണ്. ആലപ്പുഴയിലെ മ്യൂസിയത്തിന് മുഖ്യമായി നാല് ഭാഗങ്ങളാണ് ഉണ്ടാവുക. ആദ്യത്തേത്, ഗാന്ധിജിയുടെ ജീവചരിത്രമാണ്. ഇത് പൂർണ്ണമായും നാഷണൽ മ്യൂസിയത്തിന്റെ ഫോട്ടോകളും ഫിലിമുകളും ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും.
ഗാന്ധിയും കേരളവും
രണ്ടാം ഭാഗം, ഗാന്ധിജിയുടെ കേരളത്തിലെ അഞ്ച് സന്ദർശനങ്ങളെക്കുറിച്ചുള്ളതാണ്. ഒരു മണിക്കൂർ നേരത്തെ പ്രയത്നംകൊണ്ടുതന്നെ 1934 ലെയും 1937 ലെയും സന്ദർശനവേളയിലെ 10 ഫോട്ടോകൾ കണ്ടുപിടിക്കാൻ കഴിഞ്ഞു. മാതൃഭൂമി, മനോരമ പത്ര റിപ്പോർട്ടുകൾ ഇതു സംബന്ധിച്ച് പ്രധാന സ്രോതസ്സായിരിക്കും. ഗാന്ധിജിയുടെ ഓരോ ദിവസത്തെയും പരിപാടികൾ, നേരിൽക്കണ്ട പ്രധാനപ്പെട്ട ഓരോ വ്യക്തികളുടെയും, പലയോഗങ്ങളിലെയും പ്രസംഗങ്ങൾ തന്നെയും അദ്ദേഹത്തിൻ്റെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ ഡയറിക്കുറിപ്പുകളിലുണ്ട്. ഇവയുടെ ഇംഗ്ലീഷ് തർജ്ജിമ മ്യൂസിയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗാന്ധിയെ പിന്തുടർന്ന്
ഗാന്ധിജിയുടെ കാലടിപ്പാതകളെ പിന്തുടർന്ന് ഒരു ചെറുപഠനസംഘവും ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ സന്ദർശന കേന്ദ്രങ്ങളിലെല്ലാം പര്യടനം നടത്തുന്നതിനും കെട്ടിടങ്ങൾ, ഓർമ്മ മരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, മറ്റ് അധിക വിവരങ്ങൾ ശേഖരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ജഗദീശൻ കളത്തിൽ ഇതിനു നേതൃത്വം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. അദ്ദേഹമായിരിക്കും മ്യൂസിയം സാമഗ്രികൾ ശേഖരിക്കുന്നതിന്റെ കോഡിനേറ്റർ (ഫോൺ - +918547454244, ഇ-മെയിൽ - [email protected]).
ദേശീയ പ്രസ്ഥാന ചരിത്രം
മൂന്നാമത്തെ ഭാഗം കേരളത്തിലെ ദേശീയപ്രസ്ഥാന ചരിത്രമാണ്. ഗാന്ധിജിയുമായി നേരിട്ടു ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നേതാക്കളുടെ അല്ലെങ്കിൽ വ്യക്തിബന്ധം പുലർത്തിയിരുന്ന മലയാളികളുടെ വിവരസഞ്ചയം കൂടിയായിരിക്കും ഈ ഭാഗം. ഇതിൽ നല്ലൊരു പങ്കും കേരളത്തിൽ നിന്നുതന്നെ ശേഖരിക്കേണ്ടിവരും. നാലാമത്തേത്, ഗാന്ധിജിയുടെ പ്രസംഗങ്ങൾ, ഭജനകൾ, സ്വാതന്ത്ര്യസമര ഗാനങ്ങൾ, പ്രസിദ്ധമായ ഗാന്ധിജി ശിൽപ്പങ്ങളുടെയും ചിത്രങ്ങളുടെയും പകർപ്പുകൾ, ഗാന്ധിജിയെ സംബന്ധിച്ച കാർട്ടൂണുകൾ, ഡോക്യുമെന്ററികളും സിനിമകളും ശ്രവിക്കുന്നതിനും കാണുന്നതിനുമുള്ള പ്രത്യേക ഹാളുകളും സജ്ജീകരണങ്ങളുമാണ്.
ടെണ്ടർ വിളിക്കുന്നു
പഴയ മധുര കമ്പനിയുടെ പൊളിക്കാതെ അവശേഷിക്കുന്ന ഗോഡൗണിലാണ് ഈ മ്യൂസിയം ഒരുക്കുന്നത്. കെട്ടിടം പുനരുദ്ധരിക്കുന്നതിന് ടെണ്ടർ വിളിക്കാൻ പോവുകയാണ്. ആഗസ്റ്റ്, സെപ്തംബർ മാസമാകുമ്പോഴേയ്ക്കും പണി പൂർത്തിയാകും. ഇതിനിടയിൽ പ്രദർശന സാമഗ്രികൾ ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതുമായി സഹകരിക്കാൻ തയ്യാറുള്ള ആർക്കും ജഗദീശനുമായി ബന്ധപ്പെടാവുന്നതാണ്. കയര്ഫെഡിൻ്റെ കൈവശമുള്ള പഴയ മധുര കമ്പനി ഗോഡൗൺ, അതിലൊരു നില കെട്ടിടം ഇപ്പൊഴും പൊളിച്ച് പണിതിട്ടില്ല.
ആ ഉറപ്പ് നൽകുന്നു
അത് പഴമയിൽ പുനരുദ്ധരിച്ച് മ്യൂസിയം ആക്കാനാണ് പരിപാടി . ഇന്ത്യയിൽ നിലവിലുള്ള ഗാന്ധി മ്യൂസിയങ്ങളിൽ നിന്നു വാങ്ങാനും പഠിക്കാനും കഴിയുന്നതെല്ലാം ഉപയോഗപ്പെടുത്തി വേണം ഈ മ്യൂസിയം എന്നാണ് കാഴ്ചപ്പാട്. ഇതിനാവാട്ടെ എല്ലാവിധ സഹകരണവും നൽകാൻ ഈ മ്യൂസിയങ്ങൾ തയ്യാറാണുതാനും. മഹാത്മാ ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജയന്തി വര്ഷത്തിൽത്തന്നെ ആലപ്പുഴയിൽ ഗാന്ധി മ്യൂസിയം തുറക്കും. ആ ഉറപ്പാണ് ഈ ദിനത്തിൽ നൽകാനുള്ള ആശംസ.