ഡോ. വിസി ഹാരിസ് അന്തരിച്ചു, അന്ത്യം വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കേ
കോട്ടയം: പ്രമുഖ എഴുത്തുകാരനും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടറുമായ ഡോ. വിസി ഹാരിസ് അന്തരിച്ചു. 58 വയസ്സായിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഏറ്റുമാനൂരിന് അടുത്ത് വെച്ച് ഒക്ടോബര്‍ 5ന് ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കേ രാവിലെ പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ദിലീപിനെതിരെ വികാരം സൃഷ്ടിക്കാൻ സംഘടിത ലോബിയിങ് നടന്നു!! ഗുരുതര ആരോപണങ്ങളുമായി സെബാസ്റ്റ്യൻ പോൾ
കണ്ണൂര്‍ മയ്യഴിയില്‍ ജനിച്ച വിസി ഹാരിസ് ചലച്ചിത്ര-സാഹിത്യ നിരൂപകനും സിനിമാ-നാടക പ്രവര്‍ത്തകനുമായിരുന്നു. നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ജലമര്‍മ്മരം എന്ന ചിത്രത്തില്‍ മുഖ്യവേഷം അവതരിപ്പിച്ചിരുന്നു.ഏറെക്കാലം ഫാറൂഖ് കോളേജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച് വിസി ഹാരിസ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ തുടക്കകാലം മുതല്‍ അധ്യാപകനായിരുന്നു. വിസി ഹാരിസിനെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം വലിയ വിവാദമായിരുന്നു. പിന്നീട് ഇടത് പക്ഷ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടേയും വിദ്യാര്‍ത്ഥികളുടേയും പ്രതിഷേധത്തെ തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം പിന്‍വലിച്ചത്.