എലിപ്പെട്ടിയില്‍ കുടുങ്ങാതെ കുട നന്നാക്കുന്ന ചോയി; അവിയല്‍ പരുവമായി ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം
ആലപ്പുഴ: കര്‍ട്ടനുയരുമ്പോള്‍ വേദിയില്‍ തെളിയുന്നത് നാടകത്തിന്റെ സെറ്റ്. കാതടപ്പിക്കുന്ന സംഗീതവും വെളിച്ചവുമായി നടന്നത് മൂകാഭിനയം. സിംബോളിക്കും അമച്വറുമൊക്കെ ചേര്‍ന്ന് അവിയല്‍ പരുവമായി ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം. ആംഗികവും തവളച്ചാട്ടവുമൊക്കെയായി ന്യൂജനറേഷന്‍ സിനിമകളുടെ സ്വാധീന വലയത്തില്‍ അരങ്ങേറിയ നാടകം കണ്ട് കാണികള്‍ പലപ്പോഴും കണ്ണുമിഴിച്ചു. പരമ്പരാഗത ശൈലി വിട്ടുള്ള നാടകങ്ങളാണ് അരങ്ങേറിയതില്‍ ഏറെയും.
പലതും ആവര്‍ത്തന വിരസം. ആദ്യ 10 നാടകങ്ങള്‍ വേദിയില്‍ എത്തിയപ്പോള്‍ അതില്‍ മൂന്നും ശിവദാസന്‍ പൊയില്‍ക്കാവ് എഴുതിയ 'എലിപ്പെട്ടി'യായിരുന്നു. പിന്നീട് രണ്ടു ടീമുകള്‍ കൂടി ഇതേ നാടകം അവതരിപ്പിച്ചപ്പോള്‍ ആകെ അഞ്ചു തവണ ഒരേ നാടകം സദസ്യര്‍ക്ക് മുന്നിലെത്തി. പരമ്പരാഗത രീതിയില്‍ തന്നെ നിന്നു കൊണ്ട് പുതുമയാര്‍ന്ന പ്രമേയം കൊണ്ടു വന്നത് പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ചെത്തിയ കുട നന്നാക്കുന്ന ചോയി ആയിരുന്നു.
എം മുകുന്ദന് നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത നോവല്‍ അതേ പേരില്‍ തന്നെ നാടകമാക്കി സംവിധാനം ചെയ്തത് കൊടുമണ്‍ ഗോപാലകൃഷ്ണനായിരുന്നു. നാട്ടുനന്മയുടെ തനിമ ചോരാതെ നാടകം അരങ്ങിലെത്തിച്ചത് കോന്നി റിപ്പബ്ലിക്കന്‍ വിഎച്ച്എസ്എസായിരുന്നു. ഗ്രാമത്തില്‍ ഒരേയൊരു കുട നന്നാക്കുകാരന്‍ മാത്രമാണുള്ളത്-ചോയി. അവന്‍ ഒരു നാള്‍ തൊഴില്‍ തേടി, കപ്പലേറി ഫ്രാന്‍സിലേക്ക് പോയി.
യാത്ര തിരിക്കുന്നതിന് മുന്‍പ് തന്റെ ചങ്ങാതി മാധവന് രഹസ്യമായി ഒരു ലക്കോട്ട് ചോയി നല്‍കിയിട്ടുണ്ടായിരുന്നു. ആ ലക്കോട്ടിലെ രഹസ്യമറിയുവാന്‍ ഗ്രാമവാസികള്‍ ഒന്നടങ്കം രംഗത്തിറങ്ങി. പിന്നെ നടക്കുന്ന കാര്യങ്ങള്‍ ഏറെ രസകരമായിരുന്നു. ഇതാണ് നാടകത്തിന്റെ ഇതിവൃത്തം. നോവല്‍ പലയാവര്‍ത്തി വായിച്ച് അതിലെ കഥാതന്തു മാത്രമെടുത്ത് 20 മിനുട്ട് നാടകമാക്കി മാറ്റുകയായിരുന്നുവെന്ന് കൊടുമണ്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഗോവിന്ദ്, പി.ഐ. വിജയ്, ആദര്‍ശ്, യദുകൃഷ്ണന്‍, മുരളീകൃഷ്ണന്‍, ജി. അമൃതേഷ്, സ്‌നേഹ അന്ന റെജി, ജോഷ്‌നി ഷെയ്‌സ്, നെജുമ, അര്‍ഷ രാജ് എന്നിവര്‍ അരങ്ങിലും അണിയറയിലുമായി നാടകത്തിന് ജീവനേകി. 22 നാടകങ്ങളാണ് മത്സരത്തിന് എത്തിയത്. കാതടപ്പിക്കുന്ന സംഗീതവും വെളിച്ചവുമായി മൈം പോലെയാണ് ചില നാടകങ്ങള്‍ അരങ്ങേറിയത്. നിലവാരത്തകര്‍ച്ചയാണ് വേദിയില്‍ കണ്ടത്. പ്രളയം വിഷയമാക്കി എത്തിയ നാടകങ്ങളുമുണ്ടായിരുന്നു. എണ്‍പതുകളിലെ തീയറ്റര്‍ ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിച്ച തെരുവു നാടകങ്ങളോട് സാമ്യം പുലര്‍ത്തുന്നവയായിരുന്നു അവയില്‍ ചിലത്.