ദൃശ്യം മോഡല്‍ കള്ളമൊഴി; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്, അച്ഛനെ കൊന്നത് മകന്‍ തന്നെ!!
ചോദ്യം ചെയ്യുകയാണെന്ന തോന്നലുണ്ടാക്കാതെയായിരുന്നു കാര്യങ്ങള്‍ തിരക്കിയത്.
അടൂര്‍: മോഹന്‍ലാല്‍ നായകനായ ദൃശ്യം സിനിമയിലെ കഥ പോലെ ഒരു തെളിവ് നശിപ്പിക്കല്‍ ശ്രമം. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പോലീസ് പ്രയോഗിച്ച തന്ത്രം ഒടുവില്‍ ഫലം കണ്ടു. പത്തനംതിട്ടയിലെ അടൂരിനടുത്താണ് സംഭവം. തെളിവ് നശിപ്പിക്കാന്‍ പ്രതി ഭാര്യയ്ക്കും മക്കള്‍ക്കും കള്ളമൊഴി പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. ആദ്യം പോലീസ് ഇതു വിശ്വസിച്ചെങ്കിലും പിന്നീടുള്ള പരിശോധനയില്‍ സംശയം ജനിച്ചു. ഇതോടെ വിശദമായ ചോദ്യം ചെയ്യല്‍... ഒടുവില്‍ കള്ളമൊഴി പൊളിഞ്ഞു.. പ്രതി പോലീസിന്റെ വലയിലുമായി. സംഭവം ഇങ്ങനെ...
ദുരൂഹതകള്‍
പൊങ്ങലടി മാമ്മൂട് ഉടയാന്‍മുകളില്‍ പൊടിയന്‍ (70) മരിച്ച കേസിലാണ് ദുരൂഹതകള്‍ പുറത്തുവന്നത്. ആദ്യം സ്വാഭാവിക മരണമായി കരുതിയ സംഭവത്തില്‍ പിന്നീട് സംശയം ജനിക്കുകയായിരുന്നു. ഇതോടെയാണ് നേരത്തെ ചോദ്യം ചെയ്തവരെ പിന്നീട് വിശദമായി ചോദ്യം ചെയ്തത്.
അടിയേറ്റാണ് മരണം
പൊടിയന്റെ മകന്‍ കുട്ടപ്പനാണ് കേസില്‍ അറസ്റ്റിലായത്. വിറക് കമ്പ് കൊണ്ടുള്ള അടിയേറ്റാണ് പൊടിയന്‍ മരിച്ചതെന്ന് പോലീസിന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. പക്ഷേ, ഇതു ശരിവയ്ക്കുന്ന ഒന്നും ആദ്യത്തില്‍ ലഭിച്ചിരുന്നില്ല. പിന്നീടാണ് വീട്ടുകാരെ ചോദ്യം ചെയ്തത്. ഇതില്‍ കുട്ടികളുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെ എല്ലാ രഹസ്യങ്ങളും ചുരുളഴിയുകയായിരുന്നു.
കഴിഞ്ഞ 22ന്
കഴിഞ്ഞ 22ന് രാവിലെയാണ് പൊടിയനെ വീട്ടിനുള്ള മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ചെല്ലമ്മയുമായി പിണങ്ങി പൊടിയന്‍ മകന്‍ കുട്ടപ്പനും കുടുംബത്തിനുമൊപ്പമാണ് താമസം. കുട്ടപ്പന്റെ വീട്ടില്‍ വച്ചാണ് സംഭവമുണ്ടായത്.
സ്വത്ത് ഓഹരി
സ്വത്ത് ഓഹരി വയ്ക്കുന്നതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് എത്തിയത്. വിറക് കമ്പ് കൊണ്ടു കുട്ടപ്പന്‍ പൊടിയനെ തലയ്ക്ക് അടിയിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എല്ലാ സംഭവവും പോലീസിന് വ്യക്തമായി ബോധ്യപ്പെട്ടതോടെ കുട്ടപ്പന്‍ മെനഞ്ഞുണ്ടാക്കിയ കഥയാണ് പൊളിഞ്ഞത്.
സംഭവം നടന്ന ഉടനെ
വിറകു കമ്പ് കൊണ്ട് പൊടിയന് തലയ്ക്കാണ് അടിയേറ്റത്. രക്തം വാര്‍ന്നൊഴുകി. തുടര്‍ന്ന് തുണി കൊണ്ട് കെട്ടി കുട്ടപ്പന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭാര്യയെയും മക്കളെയും കൂട്ടി മാതാവിന്റെ വീട്ടിലേക്ക് ഇയാള്‍ പോകുകയായിരുന്നു.
കണ്ടത് മൃതദേഹം
അടുത്തി ദിവസം രാവിലെ വീട്ടിലെത്തിയപ്പോള്‍ പൊടിയന്റെ മൃതദേഹമാണ് കണ്ടത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കാല്‍ വഴുതി വീണതാണെന്ന് കരുതുന്നുവെന്നുമാണ് കുട്ടപ്പന്‍ എല്ലാവരോടും പറഞ്ഞത്. ആദ്യം പോലീസും ഇതു വിശ്വസിച്ചു.
ഭാര്യയും മക്കളും
കുട്ടപ്പന്‍ പറഞ്ഞ കഥ തന്നെയാണ് ഭാര്യയും മക്കളും പറഞ്ഞത്. ഇങ്ങനെ തന്നെ എല്ലാവരോടും പറഞ്ഞാല്‍ മതിയെന്ന് കുട്ടപ്പന്‍ മക്കളെ പറഞ്ഞു പഠിപ്പിച്ചിരുന്നു. പക്ഷേ, ഇന്‍ക്വസ്റ്റ് നടത്തുമ്പോഴും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ചില സംശയങ്ങള്‍ ഉയര്‍ന്നു.
മുറിവില്‍ വ്യത്യാസം
അപ്പൂപ്പന്‍ മരിച്ചുകിടക്കുന്നതാണ് തങ്ങള്‍ രാവിലെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് എന്നായിരുന്നു കുട്ടപ്പന്റെ ഇരട്ടക്കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. ഇന്‍ക്വസ്റ്റിലും പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴും വഴുതി വീഴുമ്പോള്‍ സംഭവിക്കുന്ന മുറിവല്ല ഇതെന്ന് സംശയം ബലപ്പെടുകയായിരുന്നു.
ചില വൈരുദ്ധ്യങ്ങള്‍
തുടര്‍ന്ന് പോലീസ് കുട്ടപ്പനെ ചോദ്യം ചെയ്തു. ഭാര്യയെയും ചോദ്യം ചെയ്തു. ഇരുവരും നേരത്തെ പറഞ്ഞ മൊഴിയില്‍ ഉറച്ചുനിന്നു. കുട്ടികളോട് ചോദിച്ചപ്പോഴും അങ്ങനെ തന്നെ. പിന്നീട് ഒറ്റയ്ക്ക് വിളിച്ചു ചോദ്യം ചെയ്തു. അപ്പോഴാണ് മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
പോലീസ് നീക്കം
തുടര്‍ന്ന് കുട്ടികളുമായി പോലീസ് അടുത്തിടപഴുകി സംസാരിച്ചു. ചോദ്യം ചെയ്യുകയാണെന്ന തോന്നലുണ്ടാക്കാതെയായിരുന്നു കാര്യങ്ങള്‍ തിരക്കിയത്. അപ്പോഴാണ് കുട്ടികള്‍ സംഭവം മാറ്റി പറഞ്ഞത്. ഇതോടെ സത്യം പുറത്തായി.
കുട്ടപ്പന്‍ റിമാന്റില്‍
അടുര്‍ ഡിവൈഎസ്പി ആര്‍ ജോസ്, കൊടുമണ്‍ എസ്‌ഐ രാജീവ് എന്നിവരുടെ തന്ത്രപരമായ നീക്കമാണ് സത്യം പുറത്തുകൊണ്ടുവന്നത്. കുട്ടപ്പനെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.