റോഡിലെ മൺകൂനയിൽ തട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം, വില്ലനായത് വാട്ടര്‍ അതോറിട്ടി
തിരുവനന്തപുരം : പൈപ്പ് പൊട്ടിയതിനെതുടര്ന്ന് കുഴിയെടുത്തതിന് സമീപമുണ്ടായിരുന്ന മൺകൂനയിൽ തട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.നെടുമങ്ങാട് പൂവത്തൂർ കിഴക്കുംകരയിൽ കുഞ്ചു വീട്ടിൽ പരേതനായ മണിയൻറെയും അംബികയുടെയും മകൻ അജികുമാർ (40) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തോടെ പൂവത്തൂർ റോഡിൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്.റോഡിലെ വളവിൽ പൈപ്പ് നന്നാക്കിയ സ്ഥലത്ത് രണ്ടു ദിവസമായി മണ്ണ് കൂന കൂട്ടിയിരിക്കുകയായിരുന്നു. .രാത്രി ഒരു രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങും വഴി അജികുമാർ ഓടിച്ചിരുന്ന ഓട്ടോ മൺകൂനയിൽ തട്ടുകയും തലകീഴെ മറിയുകയുമായിരുന്നു.

റോഡിലേയ്ക്ക് തെറിച്ചുവീണ അജികുമാറിൻറെ ദേഹത്തേയ്ക്ക് ഓട്ടോ പതിച്ച് തത്ക്ഷണം മരണം സംഭവിച്ചു.പൂവത്തൂർ സ്റ്റാൻറിലെ ഡ്രൈവറാണ്.ഭാര്യ : മഞ്ചു.പ്ലസ് ടു പരീക്ഷ റിസൾട്ടിന് തലേന്ന് അജികുമാറിൻറെ മകൾ ദീപശ്രീ ആത്മഹത്യ ചെയ്തിരുന്നു.ഇളയമകൾ അമൃത. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് ശാന്തികവാടത്തിൽ. അജികുമാറിൻറെ മരണത്തിന് ഉത്തരവാദികളായ വാട്ടർ അതോറിട്ടി ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികളും നാട്ടുകാരും വന്നിട്ടുണ്ട്.അപകടാവസ്ഥയുള്ളതിനാൽ മണ്കൂന നീക്കം ചെയ്യണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും വാട്ടർ അതോറിട്ടി അധികൃതർ ചെവിക്കൊണ്ടിരുന്നില്ലെന്ന് ആരോപണമുണ്ട്.












Click it and Unblock the Notifications