സര്‍ക്കാര്‍ വാദം പൊളിയുന്നു: മദ്യശാലകള്‍ തുറന്നിട്ടും വയനാട്ടില്‍ മയക്കുമരുന്ന് കേസുകള്‍ കൂടുന്നു
കല്‍പ്പറ്റ: മദ്യശാലകള്‍ തുറന്നാല്‍ മയക്കുമരുന്ന് കേസുകള്‍ കുറയുമെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. ജില്ലയില്‍ മദ്യശാലകള്‍ തുറന്നിട്ടും മയക്കുമരുന്നുകേസുകള്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുന്നതായി കണക്കുകള്‍. ജനുവരിമുതല്‍ ഏപ്രില്‍ 19 വരെയായി 104 അബ്കാരി കേസുകളും 146 മയക്കുമരുന്നുകേസുകളും 786 പുകയിലവിതരണകേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. 111 ലിറ്റര്‍ വിദേശ മദ്യം, 106 ലിറ്റര്‍ കര്‍ണാടക മദ്യം, 852ലിറ്റര്‍ വാഷ്, 20 ലിറ്റര്‍ ചാരായം എന്നിവയും ഈ കാലയളവില്‍ ഏക്സൈസ് പിടികൂടി.
പത്ത് കിലോ കഞ്ചാവ്, 6ഗാം ഹാഷിഷ്, മൂന്ന് കിലോ അനധികൃത സ്വര്‍ണം, 23 ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം, 4003 പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും റെയ്ഡില്‍ പിടിച്ചു. 26 വാഹനങ്ങളും ഈ കാലയളവില്‍ കസ്റ്റഡിയിലെടുത്തു. 2017 ജനുവരി ഒന്നുമുതല്‍ 2018 ഏപ്രില്‍ 19 വരെയായി 1034 അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 508 കഞ്ചാവ് മയക്കുമരുന്ന് കേസുകളും, 5118 പുകയില ഉല്‍പ്പന്ന വിതരണ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. മദ്യശാലകള്‍ അടഞ്ഞുകിടക്കുമ്പോള്‍ മയക്കുമരുന്ന് കേസുകള്‍ കൂടുന്നുവെന്നായിരുന്നായിരുന്നു യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുകളും ചില മദ്യശാലകളും അടഞ്ഞുകിടന്നപ്പോള്‍ സി പി എം അടക്കമുള്ള എല്‍ ഡി എഫിലെ പ്രബലകക്ഷികള്‍ മുന്നോട്ടുവെച്ച ആരോപണം.
ഭരണം മാറിയപ്പോള്‍ ജില്ലയിലെ അടഞ്ഞുകിടന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കുകയും, മദ്യശാലകളോട് അനുബന്ധിച്ച് പ്രീമിയം ഔട്ട്ലറ്റുകള് തുറക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലൊന്നും മയക്കുമരുന്ന് ഉപയോഗത്തില്‍ യാതൊരുവിധ കുറവുമുണ്ടായിട്ടില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദിനംപ്രതി കഞ്ചാവ് വേട്ട നടക്കുന്ന ഒരു ജില്ലയായി വയനാട് മാറികഴിഞ്ഞു.
നടപടികള്‍ ശക്തമാക്കിയെന്ന് അവകാശപ്പെടുമ്പോഴും ജില്ലയിലേക്ക് അതിര്‍ത്തികടന്ന് നിരോധിത പുകയില ഉല്പന്നങ്ങളെത്തുന്നത് പതിവായിരിക്കുകയാണ്. ബാവലി, മുത്തങ്ങ, താളൂര്‍ തുടങ്ങിയ വയനാട്ടിലെ അതിര്‍ത്തികള്‍ കടന്നെത്തുന്ന നിരോധിത ലഹരി ഉല്പന്നങ്ങളില് പകുതി പോലും പിടികൂടാന്‍ സാധിക്കുന്നില്ലെന്നതും എക്സൈസ് വകുപ്പിന്റെ പിടിപ്പുകേടാണ്.
മദ്യത്തിന്റെ ഉപയോഗം തടയാന്‍ ബോധവത്ക്കരണ പരിപാടികള്‍ ജില്ലയില്‍ നടക്കുന്നുണ്ടെങ്കിലും ലഭ്യത കൂടിയത് കൊണ്ട് ഇതൊന്നും വേണ്ടത്ര വിജയം കാണുന്നില്ലെന്നതാണ് വസ്തുത. മുട്ടിന് മുട്ടിന് മദ്യശാലകള്‍ തുറന്ന് വെച്ച് ആളുകളോട് കുടിക്കരുതെന്ന് ഉപദേശിക്കുന്ന ഇരട്ടത്താപ്പിനെതിരെയും മദ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കടക്കം കടുത്ത വിയോജിപ്പാണുള്ളത്.
മാനന്തവാടി മദ്യശാലക്കെതിരെ സമരം നടത്തുന്ന ആദിവാസി അമ്മമാരെ പുച്ഛിച്ച് തള്ളുന്ന സമീപനമായിരുന്നു എല്‍ ഡി എഫ് സര്‍ക്കാരിന്റേത്. ഇവരുടെ സമരത്തെ കളിയാക്കിക്കൊണ്ട് മദ്യശാലയോട് അനുബന്ധിച്ച് പ്രീമിയം ഔട്ട്ലറ്റ് തുറക്കുകയാണുണ്ടായത്. ഇത്തരത്തില്‍ മദ്യം വ്യാപാകമായി ഒഴുക്കിയിട്ടും മയക്കുമരുന്ന് കേസുകള്‍ കൂടുന്നുവെന്നത് സര്‍ക്കാരിനും എക്സൈസ് വകുപ്പിനും കടുത്ത തലവേദനയായിരിക്കുകയാണ്.