തിരുവനന്തപുരത്ത് ക്ഷേത്ര ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി പരാതി
തിരുവനന്തപുരം : ക്ഷേത്ര പരിസരത്ത് മയക്കു മരുന്നുപയോഗിച്ചിരുന്ന സംഘം ക്ഷേത്ര ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി പരാതി.മണമ്പൂർ സുബ്രമണ്യ ക്ഷേത്രത്തിലെ ജീവനക്കാരനായ മണമ്പൂർ കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണൻകുട്ടിയെയാണ് (40 ) ആക്രമിച്ചത്. ഇയാളുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം .
കൂത്തമ്പലം ഓലമേയുന്ന സമയത്ത് ക്ഷേത്ര കുളത്തിനു സമീപമിരുന്നു അസഭ്യം പറഞ്ഞ യുവാക്കളോട് കൃഷ്ണൻകുട്ടി അവിടം വിട്ടു പോകാൻ പറഞ്ഞതാണ് മർദ്ദിക്കാൻ കാരണമെന്ന് പരാതിയിൽ പറയുന്നു.കൃഷ്ണൻ കുട്ടിയെ ആക്രമിക്കുന്നത് കണ്ട് മറ്റു ജീവനക്കാർ ഓടിയെത്തിയപ്പോൾ അക്രമി സംഘം കടന്നു കളഞ്ഞു . പരിക്കേറ്റ് അവശനിലയിൽ കിടന്ന കൃഷ്ണൻ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മണമ്പൂർ ഹെൽത്ത് സെന്ററിലും അവിടെ നിന്നും വിദക്ത ചികിത്സയ്ക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു .എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മണമ്പൂർ ക്ഷേത്രത്തിനു സമീപം മയക്കു മരുന്ന് വ്യാപാരവും അക്രമവും നടക്കുന്നത് കാട്ടി നിരവധി പരാതികൾ കല്ലമ്പലം പോലീസിൽ നൽകിയെങ്കിലും കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.