ദമ്പതികളെപ്പോലെ താമസം.. വീടിനകത്ത് ലഹരിക്കച്ചവടം, ഇടപാടുകാർ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ!
മരട്: കൊച്ചി നഗരം ലഹരിമരുന്ന് മാഫിയകളുടെ സ്ഥിരം കേന്ദ്രമായി മാറിയിരിക്കുകയാണ് അടുത്ത കാലത്തായി. വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയതിന് കഴിഞ്ഞ ദിവസം ഒരു സ്ത്രീ പിടിയിലായത് കൊച്ചി കലൂരില്‍ നിന്നാണ്. വന്‍ മയക്ക് മരുന്ന് അധോലോകം തന്നെയുണ്ട് കൊച്ചിയില്‍.
ഡിജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നതിന് വേണ്ടി വീടിനകത്ത് വന്‍ മയക്ക് മരുന്ന് കച്ചവടം നടത്തിയ യുവതിയേയും യുവാവിനേയും പോലീസ് പിടികൂടിയിരിക്കുകയാണ്. സിനിമാ-സീരിയല്‍ രംഗത്തെ പ്രമുഖരാണ് ഇവരുടെ സ്ഥിരം ഇടപാടുകാരെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീട്ടിൽ ലഹരി മരുന്ന് കച്ചവടം
മുഹമ്മദ് ബിലാല്‍, ഗ്രീഷ്മ, ചിഞ്ചു മാത്യു എന്നിവരെയാണ് പോലീസ് കൊച്ചി ചിലവന്നൂര്‍ ബണ്ട് റോഡിലുള്ള വാടക വീട്ടില്‍ നിന്നും പിടികൂടിയത്. മുഹമ്മദ് ബിലാല്‍ കാസര്‍കോഡ് സ്വദേശിയാണ്. ഗ്രീഷ്മ എറണാകുളം പള്ളുരുത്തി സ്വദേശിനിയും ചിഞ്ചു മാത്യു തലശ്ശേരി സ്വദേശിയുമാണ്. ചിഞ്ചുവും ഗ്രീഷ്മയും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മയക്ക് മരുന്ന് കച്ചവടം നടത്തിയിരുന്നത്. വന്‍ ലഹരിമരുന്ന് ശേഖരത്തിനൊപ്പമാണ് വാടകവീട്ടില്‍ നിന്നും ഇവര്‍ മൂന്ന് പേരെയും ഷാഡോ പോലീസ് പിടികൂടിയത്. ദമ്പതികളെന്ന വ്യാജേനയാണ് ഇവര്‍ വാടകവീട് സ്വന്തമാക്കി മയക്ക് മരുന്ന് കച്ചവടം നടത്തി വന്നിരുന്നത്.
ലക്ഷങ്ങളുടെ മയക്ക് മരുന്ന്
രാജ്യാന്തര വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നുകളാണ് പോലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. കൊച്ചിയില്‍ സജീവയായ നിശാ പാര്‍ട്ടികളിലും ഡിജെ നൈറ്റുകളിലും ലഹരി വിതരണം ചെയ്യുന്ന സംഘമാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ നിന്നും പോലീസ് പിടിച്ചടുത്തത് 16 ഗ്രാം ഹഷീഷ്, മൂന്ന് എല്‍എസ്ഡി സ്റ്റാംപ്, ഒരു ഗ്രാം കൊക്കൈയ്ന്‍, 13 ഗ്രാം എംഡിഎംഎ, രണ്ട് എക്സ്റ്റസി ഗുളിക എന്നിവയാണ്. സിനിമാ-സീരിയല്‍ രംഗത്തുള്ളവര്‍ക്ക് ലഹരി സപ്ലൈ ചെയ്യുന്നതും ഈ സംഘമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരി മരുന്ന് വില്‍പ്പന മാത്രമല്ല, വീടിനകത്ത് ലഹരി ഉപയോഗിക്കാനുള്ള വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പാക്കേജിന് 25,000 രൂപ
വീട്ടിലെ ഒരു മുറിയില്‍ ഡിസ്കോ ലൈറ്റുകളും ന്യൂജെന്‍ പെയിന്റിംഗുകളും ഡിജെ സംഗീതവും മറ്റും ഒരുക്കിയിട്ടുണ്ട്. വിവധ ലഹരിമരുന്നുകളടങ്ങിയ രണ്ട് ദിവസത്തെ പാക്കേജാണ് ഇവിടെ ഉള്ളത്.ഈ പാക്കേജിന് 25,000 രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഗോവയില്‍ നിന്നാണ് ഇവര്‍ക്ക് വേണ്ട ലഹരി മരുന്ന് എത്തിയിരുന്നത് എന്നാണ് പോലീസ് പറയുന്നത്. ഹാഷിഷും കഞ്ചാവും എത്തിച്ച് നല്‍കിയിരുന്നത് ചിഞ്ചു മാത്യു ആയിരുന്നു. സിനിമാ-സീരിയല്‍ താരങ്ങളെ കൂടാതെ കൊച്ചിയിലെ പ്രമുഖ റെഡിമെയ്ഡ് ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുടെ ഉടമകളുമായും ഇവര്‍ക്ക് ഇടപാടുകളുണ്ടത്രേ.
ഇടപാടുകാർ വമ്പന്മാർ
മുഹമ്മദ് ബിലാലിന് കാക്കനാട് ഇന്‍ഫോ പാര്ക്കിന് സമീപം തുണിക്കച്ചവടമുണ്ട്. കാക്കാനാട്ടെ തന്നെ ഒരു റെസ്റ്റോറന്റില്‍ പാര്‍ട്ട്ണര്‍ഷിപ്പുമുണ്ട്. ലഹരി മരുന്നില്‍ ഇവര്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത് ഈ കച്ചവടങ്ങളുടെ മറ പിടിച്ചായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരുടെ വീട് വളഞ്ഞത്. പോലീസ് എത്തിയ വിവരമറിഞ്ഞ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. വീട്ടില്‍ നടത്തിയ വിശദമായ പരിശോധനയില്‍ വസ്ത്രത്തിന്റെ വിവിധ ഭാഗങ്ങളിലും വീട്ടില്‍ പലയിടത്തുമായി ഒളിപ്പിച്ച ലഹരി മരുന്നുകള്‍ കണ്ടെത്തുകയായിരുന്നു. മൂവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കറുമ്പി.. ആദിവാസി.. അമ്മയ്ക്ക് എന്നെ വെളുപ്പിച്ച് പ്രസവിക്കാമായിരുന്നില്ലേ! വൈറലായി ഒരു കുറിപ്പ്
ഹൃദയം കീഴടക്കിയും ശാപം വാങ്ങിയും പിരിഞ്ഞ് പോകാം.. പ്രിൻസിപ്പലിന് ആദരാഞ്ജലി വിവാദത്തിൽ എസ്എഫ്ഐ