പാലക്കാട് വൻ മയക്കുമരുന്ന് വേട്ട.. കഞ്ചാവും ലഹരി ഗുളികയും പിടിച്ചെടുത്തു
പാലക്കാട്: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, പാലക്കാട് ഐ.ബിയുമായി ചേര്‍ന്ന് പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടിയും കഞ്ചാവും ലഹരി ഗുളികയും ചാരായവും പിടികൂടി. സംഭവത്തില്‍ ഒരു ഇതരസംസ്‌ഥാനക്കാരനടക്കം രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. പാലക്കാട് ടൗണ്‍, ഒറ്റപ്പാലം, പട്ടാമ്പി മേഖലയില്‍ നടത്തിയ വ്യത്യസ്‌ത പരിശോധനയിലാണ് 23 കഞ്ചാവ് ചെടികള്‍, 100 നൈട്രോസപാം ഗുളിക, 10 ലിറ്റര്‍ ചാരായം എന്നിവ പിടിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് പാലക്കാട് കെ.എസ്.ആര്‍.ടി.സി. സ്‌റ്റാന്‍ഡില്‍വച്ച് 750 ഗ്രാം കഞ്ചാവുമായി രണ്ടുപേരെയും പിടികൂടിയതിനു ശേഷമാണ് 24 മണിക്കൂര്‍ നീണ്ട പരിശോധന ആരംഭിച്ചത്. ഇന്നലെ രാവിലെയാണ് 60 ഗ്രാം വരുന്ന 100 നൈട്രോസപാം ഗുളികയുമായി എറണാകുളം പുണിത്തറ വൈറ്റില റെയില്‍ നഗര്‍ മുകുടൂ തൊടിയില്‍ വീട്ടില്‍ ബാബു (23) പിടിയിലായത്. മയക്കു ഗുളികകള്‍ എറണാകുളത്തേക്ക് കടത്തുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
നൈട്രോസപാം ഗുളി 20 ഗ്രാം കൈവശം വയ്‌ക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. കഞ്ചാവിനെ അപേക്ഷിച്ച് കടത്താനും ഉപയോഗിക്കാനും എളുപ്പമായാതിനാലാണ് കൂടുതല്‍പേര്‍ ലഹരി ഗുളികയിലേക്ക് തിരിയുന്നത്. കൗമാരക്കാരും യുവാക്കളുമാണ് ഈ ഗുളിക കൂടുതല്‍ ഉപയോഗിക്കുന്നതെന്നും എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
ഈസ്‌റ്റ് ഒറ്റപ്പാലം മേഖലയില്‍ ബംഗാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നുണ്ടന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കൂമ്പാരംകുന്ന് പ്രദേശത്തെ വീടിന്റെ പിറകില്‍ 23 കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതായി കണ്ടെത്തി. സംഭവത്തില്‍ കോല്‍ക്കത്ത മിഡ്‌നാപ്പൂര്‍, ബര്‍ട്ടാന സ്വദേശി ഊകില്‍ അലി ഷാ (32)യെ പിടികൂടി. പ്രതികളെ രണ്ടു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
ബംഗാളികള്‍ കൂട്ടം കൂടി താമസിക്കുന്ന പ്രദേശങ്ങള്‍ കര്‍ശനമായി നിരീക്ഷണം നടത്തുമെന്ന് അസിസ്‌റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. കുളപ്പുള്ളി കണയം ഭാഗങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ 10 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. ഈ മാസം മാത്രം 11 മയക്കുമരുന്ന് കേസും രണ്ടു അബ്‌കാരി കേസും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം. രാകേഷ്, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍മാരായ എം. സുരേഷ്, വി. രജനീഷ്, അസിസ്‌റ്റന്റ് ഇന്‍സ്‌പെക്‌ടര്‍ ബാലഗോപാലന്‍, പ്രീവന്റീവ് ഓഫീസര്‍മാരായ എം. യൂനസ്, കെ.എസ്. സജിത്ത്, ലോതര്‍ പെരേര, ഹാരിഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാധാകൃഷ്‌ണന്‍, ആര്‍.എസ്. സുരേഷ്, അജീഷ്, സുനില്‍കുമാര്‍, കണ്ണന്‍, സദ്ദാഹുസൈന്‍, സുരേഷ്‌ബാബു, പ്രിജു, എം. സ്‌മിത, ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ റെയ്‌ഡിന് നേതൃത്വം നല്‍കി.