മദ്യപിച്ച് ഓട്ടോയിൽ യാത്ര: കസ്റ്റഡിയിൽ എടുത്തയാളെ പോലീസ് തല്ലിച്ചതച്ചു! ബോധം വന്നപ്പോള്‍ പ്രതി!
തിരുവനന്തപുരം: മദ്യപിച്ചെന്ന് ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോയാത്രക്കാരനെ കള്ളക്കേസിൽ കുടുക്കി റിമാന്റ് ചെയ്തതായി പരാതി. പൊലീസ് സ്റ്റേഷനില്‍ കൈയ്യും കാലും കെട്ടിയിട്ട് നടത്തിയ മര്‍ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ മജിസ്ട്രേറ്റിട്ടിന്‍റെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെണ്‍പാലവട്ടം ശിവാനന്ദം റോഡ് തോപ്പിനകം റാണിഭവനില്‍ രഞ്ജിത്തിനെയാണ് പൊലീസിന്‍റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച വൈകുന്നേരം ഉള്ളൂരിനു സമീപമാണ് സംഭവം. സുഹൃത്തിന്‍റെ ഓട്ടോറിക്ഷയില്‍ യാത്രചെയ്യവെ, വാഹനപരിശോധനയ്ക്കിടെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് മദ്യപിച്ചെന്ന കാരണത്താല്‍ പിടികൂടിയ രഞ്ജിത്തിനെ സ്റ്റേഷനിലെത്തിച്ചത്. സാധാരണ മദ്യപിച്ച് വാഹനമോടിച്ചാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെല്ലാം മാറ്റിവച്ച് സ്റ്റേഷനില്‍ ജി ഡി ചാര്‍ജ് വഹിച്ചിരുന്ന പൊലീസുകാരന്‍ ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവറെ പറഞ്ഞുവിട്ടശേഷം അസഭ്യം വിളിച്ച് ചാടിയെഴുന്നേറ്റ് രഞ്ജിത്തിനെ കയ്യും കാലും കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
ക്രൂരമായ മര്‍ദനമുറകള്‍ക്കുശേഷം കെട്ടഴിച്ചതോടെ ഇയാള്‍ കുഴഞ്ഞവീണു. മദ്യലഹരിയിലായിരുന്ന ഇയാൾ സ്റ്റഷനിൽ വെച്ച് ജി.ഡി ചാർജിലുണ്ടായിരുന്ന പൊലീസ്കാരനെ ആക്രമിച്ചെന്ന കേസ് എടുത്ത ശേഷം തുടര്‍ നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേട്ടിനോട് രഞ്ജിത്ത് പൊലീസ് മര്‍ദനത്തെക്കുറിച്ച് പരാതി പറയുകയും ചെയ്തു. രഞ്ജിത്തിന്‍റെ ആരോഗ്യനില മോശമാണെന്നു കണ്ട മജിസ്ട്രേട്ട് ഉടനെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.